59 തിരികള്‍ തെളിഞ്ഞു; സംസ്ഥാന സ്‌കൂള്‍ കലോല്‍സവം തുടങ്ങി, ആലപ്പുഴയ്ക്ക് കലയുടെ രാപ്പകലുകള്‍
ആലപ്പുഴ: 59ാം സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തുടക്കം. ആലപ്പുഴയിലെ ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി. ലിയോ തോര്‍ട്ടീന്ത് എച്ച്എസ്എസില്‍ കലാവേശമണിഞ്ഞ വിദ്യാര്‍ഥികള്‍ 59 തിരികള്‍ തെളിയിച്ചു. ഇനി മൂന്ന് ദിവസം വിദ്യാര്‍ഥി ലോകത്തിന് കലയുടെ രാപ്പകലുകള്‍.
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, മന്ത്രി ജി സുധാകരന്‍, കെസി വേണുഗോപാല്‍ എംപി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. 29 വേദികളിലായിട്ടാണ് ഇത്തവണ മല്‍സരങ്ങള്‍. 8935 വിദ്യാര്‍ഥികള്‍ കലയുടെ മാറ്റുരയ്ക്കും.
പ്രളയത്തെ തുടര്‍ന്ന് ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കിയതിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും ഒഴിവാക്കിയിരുന്നു. കലോല്‍സവ ചെലവ് 40 ലക്ഷത്തില്‍ ഒതുക്കാനാണ് ശ്രമം. കഴിഞ്ഞതവണ ചെലവ് ഒരു കോടി കവിഞ്ഞിരുന്നു.
ഒടുവില്‍ കെ സുരേന്ദ്രന്‍ ജയിലില്‍ നിന്ന് പുറത്തേക്ക്; ഹൈക്കോടതിയില്‍ നിന്ന് ജാമ്യം, കർശന ഉപാധികൾ
സാധാരണ ഒരാഴ്ചയോളം കലോല്‍സവ മല്‍സരങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ഇത്തവണ മൂന്ന് ദിവസമായി ചുരുക്കി. വേദികളുടെ എണ്ണം വര്‍ധിപ്പിച്ച് വേഗത്തില്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ആലോചന. മല്‍സരങ്ങളിലെ വിധി നിര്‍ണയത്തില്‍ അട്ടിമറി നടക്കാറുണ്ട് എന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മല്‍സരങ്ങളും വിധി കര്‍ത്താക്കളും വിജിലന്‍സ് നിരീക്ഷണത്തിലാണ്.
സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തെ വരവേല്‍ക്കാന്‍ ആലപ്പുഴ ബീച്ചില്‍ കഴിഞ്ഞ ദിവസം നൂറ്റ് മീറ്റര്‍ തുണിയില്‍ കലാകാരന്‍മാരും വിദ്യാര്‍ഥികളും ചിത്രങ്ങള്‍ വരച്ചിരുന്നു.