കേരളത്തിന് താൽക്കാലിക ആശ്വാസം: ആറര ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനത്തെത്തി, വാക്സിനേഷൻ ഉടൻപുനരാരംഭിക്കും
തിരുവനന്തപുരം: കേരളത്തിൽ വാക്സിൻ പ്രതിസന്ധിയ്ക്ക് താൽക്കാലിക പരിഹാരം. വ്യാഴാഴ്ച ആറര ലക്ഷം ഡോസ് കൊവിഡ് വാക്സിനാണ് കേരളത്തിലെത്തിയിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലായി അഞ്ചര ലക്ഷം കൊവിഷീൽഡ് വാക്സിനുകളും ഒരു ലക്ഷം ഡോസ് കോവാക്സിനുമാണ് വിതരണത്തിനായി എത്തിയിട്ടുള്ളത്. വാക്സിൻ ക്ഷാമത്തോടെ പ്രവർത്തനം നിർത്തിവെച്ച വാക്സിൻ വിതരണ കേന്ദ്രങ്ങളും ഇതോടെ പ്രവർത്തനം പുനരാരംഭിക്കും.
'വാക്‌സിന്‍ രണ്ടാം ഡോസ് 12 ആഴ്ച വരെ വൈകുന്നതില്‍ കുഴപ്പമില്ല'; മുഖ്യമന്ത്രി
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിലെ കണക്ക് അനുസരിച്ച് കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് രോഗികളുടെ എണ്ണം കൂടുതലുള്ളത്. ഈ രണ്ട് ജില്ലകളിലും രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി കർശന നിയന്ത്രണങ്ങളാണ് അതാത് ജില്ലാ ഭരണകൂടങ്ങളും ഏർപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് മൂന്നര ലക്ഷം ഡോസ് വാക്സിനും കോഴിക്കോട്, എറണാകുളം ജില്ലകളിൽ ഒന്നര ലക്ഷം വാക്സിനും എത്തിച്ചിട്ടുണ്ട്. ഈ വാക്സിനുകള്‍ പ്രാദേശിക കേന്ദ്രങ്ങളിലേക്ക് എത്തിച്ച് ഓരോ ജില്ലകളിലേക്കും വിതരണം ചെയ്യും.
Recommended Video
കേരളത്തിന് അടുത്ത നാല് ദിവസത്തിനുള്ളിൽ ആറര ലക്ഷം ഡോസ് വാക്സിൻ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ കേന്ദ്രം വാക്സിൻ നയം പരിഷ്കരിച്ചതോടെ കേരളം സൌജന്യമായി ജനങ്ങള്‍ക്ക് വാക്സിൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ വാക്സിൻ സ്വീകരിച്ചവർ ചാലഞ്ചുമായി രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒറ്റ ദിവസം കൊണ്ട് ഇരുപത്തിരണ്ട് ലക്ഷം രൂപയാണ് ലഭിച്ചത്. നാല് മണി വരെ ലഭിച്ച പണത്തിന്റെ കണക്കാണിത്. കേന്ദ്രം നിലപാട് മാറ്റിയതോടെ സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങാനുള്ള ശ്രമം സംസ്ഥാന സർക്കാർ ആരംഭിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി തന്നെയാണ് വ്യക്തമാക്കിയത്.