കേരളത്തിലെ 6 കോണ്‍ഗ്രസ് എംപിമാരും 3 എംഎല്‍എമാരും ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് പിസി ജോര്‍ജ്ജ്
തിരുവനന്തപുരം: കര്‍ണാടകയുടേയും ഗോവയുടേയും മാതൃകയില്‍ കേരളത്തിലും ബിജെപി വന്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന സൂചന നല്കി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. കര്‍ണാടകത്തിലും ഗോവയിലും കോണ്‍ഗ്രസ് സമാജികരെ അടര്‍ത്തിയെടുത്ത മാതൃകയില്‍ കേരളത്തിലും ബിജെപി കോണ്‍ഗ്രസ് അംഗങ്ങളെ നോട്ടമിട്ടിട്ടുണ്ടെന്നാണ് പിസി ജോര്‍ജ്ജ് അവകാശപ്പെടുന്നത്.
ഇറാന് മുന്നില്‍ മുട്ടുവിറച്ച് ബ്രിട്ടന്; അതികായൻമാരായ ബ്രിട്ടീഷ് നേവി പകച്ചുപോയി... ഓഡിയോ പുറത്ത്
ചില കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും ബിജെപിയിലേക്ക് ചേക്കേറുന്നതിന് മുന്നോടിയായി ബിജപി ദേശീയ നേതൃത്വവുമായി ചര്‍ച്ചനടത്തിയെന്നും പിസി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ക്കുന്നു. കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എന്‍ഡിഎ ഘടകക്ഷി നേതാവ് കൂടിയായ പിസി ജോര്‍ജ്ജ്. വിശദാംശങ്ങള്‍ ഇങ്ങനെ..
6 എംപിമാരും 3 എംഎല്‍എമാരും
കേരളത്തില്‍ നിന്നുള്ള ആറ് കോണ്‍ഗ്രസ് എംപിമാരും 3 എംഎല്‍എമാരും ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണ് പിസി ജോര്‍ജ്ജ് അവകാശപ്പെടുന്നത്. ഈ ചര്‍ച്ചകളില്‍ വലിയ പുരോഗമനം ഉണ്ടാകുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എതൊക്കെ എംപിമാരും എംഎല്‍എമാരുമാണ് ബിജെപിയുമായി ചര്‍ച്ച നടത്തിയത്?, എവിടെ വെച്ചാണ് ചര്‍ച്ച നടത്തിയത്? എന്നതടക്കമുള്ള വിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
സത്യമാണെന്ന് തെളിയും
വെളിപ്പെടുത്തലിന് പിന്നാലെ വാര്‍ത്താ ഏജന്‍സിയാ പിടിഐ പിസി ജോര്‍ജ്ജുമായി ബന്ധപ്പെട്ടെങ്കിലും ചര്‍ച്ചയെക്കുറിച്ച് ഈ ഘട്ടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്കാന് കഴിയില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ രാജ്യത്തുടനീളം എന്നത് പോലെ കേരളത്തിലും കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വലിയ ഒരു ഒഴുക്ക് ഉടന്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് താന്‍ വെറുതെ പറയുന്നതല്ല, തന്റെ അവകാശവാദം സത്യമാണെന്ന് തെളിയുമെന്നും പിസി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
വിടുവായത്തമെന്ന് സതീശന്
അതേസമയം, പിസി ജോര്‍ജ്ജിന്റെ അവകാശ വാദങ്ങളെ തള്ളിക്കൊണ്ട് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തി. പിസി ജോര്‍ജ്ജ് ഒരു വിടുവായനായതിനാല് തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് യാതൊരു ഗൗരവവും കൊടുക്കേണ്ടെന്നാണ് കെപിസിസി വൈസ് പ്രസിഡന്റും എംഎല്‍എയുമായി വിഡി സതീശന് പ്രതികരിച്ചത്. മാധ്യമശ്രദ്ധ നേടുന്നതിനായി ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ പിസി ജോര്‍ജ്ജ് മുമ്പും പ്രശസ്തനാണ്. കേരളത്തില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് അംഗവും ബിജെപിയിലേക്ക് പോവില്ല. യുഡിഎഫിലേക്ക് തിരിച്ചുവരാനുള്ള നീക്കം കോണ്‍ഗ്രസ് തടഞ്ഞതാണ് ആരോപണത്തിന് പിന്നിലെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
പൂര്‍വ്വാധികം ശക്തിയോടെ
കേന്ദ്രത്തില്‍ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ എതിര് ചേരിയിലുള്ള നേതാക്കളെ സ്വന്തം ചേരിയില്‍ എത്തിക്കാനുള്ള ശ്രമം ബിജെപി പൂര്‍വ്വാധികം ശക്തിയോടെയാണ് നടത്തുന്നത്. ഇതിനിടയിലാണ് കേരളത്തിലും ഇത്തരം നീക്കങ്ങള്‍ ഉണ്ടാവുമെന്ന പിസി ജോര്‍ജ്ജിന്റെ അവകാശവാദം. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിലായിരുന്നു നേതാക്കളെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഞ്ചിലേറെ എംഎല്‍എമാരും നൂറിനടുത്ത് കൗണ്‍സിലര്‍മാരുമാണ് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപിയിലേക്ക് കൂടുമാറിയത്. ഐഎന്‍എല്‍ഡി, എസ്പി എന്നീ കക്ഷികളുടെ രാജ്യാസഭാംഗങ്ങളും ഇക്കാലയളവില്‍ ബിജെപിയില്‍ എത്തി.
ഗോവയിലും കര്‍ണാടകയിലും
എംപിമാരുടെ കാര്യത്തില്‍ ഏറ്റവും വലിയ നഷ്ടം ഉണ്ടായത് ടിഡിപിക്കായിരുന്നു. രാജ്യസഭയിലെ 5 പാര്‍ട്ടി അംഗങ്ങളില്‍ 4 പേരും ബിജെപിയിലേക്ക് ചേക്കേറി. കോണ്‍ഗ്രസില്‍ നിന്ന് എംപിമാരെ ഇതുവരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഗോവയില്‍ നിന്ന് പ്രതിപക്ഷ നേതാവ് അടക്കമുള്ള 10 കോണ്‍ഗ്രസ് എംഎല്‍എമാരെ സ്വന്തം ചേരിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് ബിജെപിയുടെ വലിയ വിജയമായി. കര്‍ണാടകയിലെ വിമത നീക്കത്തിന് പിന്നിലും ബിജെപിയുടെ കരങ്ങളുണ്ട്. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം അധികാരത്തിലിരിക്കുന്ന പുതുച്ചേരിയിലും കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ഭരണം പിടിക്കാനുള്ള നീക്കം ബിജെപി സജീവമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.