നാടിളക്കി അറസ്റ്റുമായി പോലീസ്; അണികളില്‍ പലരും ജയിലിലും ഒളിവിലും, വെട്ടിലായി സംഘപരിവാര്‍
Recommended Video
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശത്തിനെതിരെ ജനുവരി മൂന്നാം തിയ്യതി ബിജെപി പിന്തുണയോടെ കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നടന്ന അക്രമസംഭവങ്ങളില്‍ പോലീസ് നടപടി ശക്തമാക്കുന്നു. രണ്ടാം തിയ്യതിമുതല്‍ തുടങ്ങിയ അക്രമസംഭവങ്ങളില്‍ വ്യാപക അറസ്റ്റുമായി പോലീസ് മുന്നോട്ടു പോവുമ്പോള്‍ പ്രതിരോധത്തിലാവുന്നത് സംഘപരിവാര്‍ കേന്ദ്രങ്ങളാണ്.
പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പടെ ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് അക്രമികള്‍ക്കെതിരെ കേസെടുത്ത് ജയിലിലടച്ചതോടെ തുടര്‍ സമരങ്ങള്‍ക്ക് ആളെക്കിട്ടാതെ വലയുകാണ് സംഘപരിവാര്‍. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രതികളില്‍ പലരും ഒളിവിലുമാണ്.. വിശദാംശങ്ങള്‍ ഇങ്ങനെ..
37000ത്തിലധികം പ്രതികള്‍
ഹര്‍ത്താല്‍ ദിനത്തിലടക്കമുള്ള അക്രമസംഭവങ്ങളില്‍ വിവിധ കേസുകളിലായി 37000ത്തിലധികം പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. ഇത്തില് 35000ത്തോളം പേരും ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. ഇവരുടെ കേസ് നടത്തുന്നതടക്കമുള്ള ഭാരിച്ച ചിലവും പാര്‍ട്ടി വഹിക്കേണ്ടി വരും.
നാടിളക്കി അറസ്റ്റ്
പോലീസ് നാടിളക്കിയുള്ള അറസ്റ്റ് ആരംഭിച്ചതോടെ ബിജെപി, സംഘപരിവാര്‍, ശബരിമല കര്‍മ്മസമിതി സംഘടനകള്‍ അസ്വസ്ഥരാണ്. കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ പലരും ഒളിവിലാണ്. ഇത് മൂലം തുടര്‍സമരങ്ങള്‍ക്ക് പ്രവര്‍ത്തകരെ കിട്ടാത്തതും സംഘപരിവാര്‍ സംഘടനകളെ വലയ്ക്കുന്നു.
894 പേര് റിമാന്‍ഡില്‍
2182 കേസുകളാണ് തിങ്കളാഴ്ച വൈകുന്നേരംവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരില്‍ 6711 ല്‍ 894 പേര് റിമാന്‍ഡിലാണ്. ഇവരില്‍ പലര്‍ക്കും നാശനഷ്ടത്തിന് തുല്യമായ തുക കെട്ടവെക്കാതെ ലഭിക്കില്ല. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഉണ്ടായിരിക്കുന്നത്.
പലരും ഒളിവില്‍
ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ശക്തമായ നടപടി സ്വീകരിച്ചതോടെ പ്രക്ഷോഭ രംഗത്ത് സജീവമായ പലരും ഉല്‍വലിഞ്ഞു. സജീവ പ്രവര്‍ത്തകരില്‍ പലരും ജയിലിലും ഒളിവിലുമാണ്. മഹിളാമോര്‍ച്ച് നേതാക്കളെയടക്കം അറസ്റ്റു ചെയ്തതോടെ പ്രക്ഷോഭത്തിന് വനിതകളേയും ലഭിക്കാതായി.
പാര്‍ട്ടിയെ പ്രയാസത്തിലാക്കുന്നു.
വധശ്രമം, ആയുധം സൂക്ഷിക്കല്‍, സ്ഫോടകവസ്തുക്കള്‍ കൈവശംവെക്കല്‍ മുതലായ വകുപ്പുകളാണ് പലര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ജാമ്യം കിട്ടല് പ്രയാസകരമായിരിക്കും. സംസ്ഥാനത്തുടനീളം കേസുകള്‍ നിലനില്ക്കുന്നതും പാര്‍ട്ടിയെ പ്രയാസത്തിലാക്കുന്നു.
ബുദ്ധിമുട്ടുകള്‍
കേസുകളില്പ്പെടുന്നതോടെ സര്‍ക്കാര്‍ ജോലി ലഭിക്കാനും പാസ്പോര്‍ട്ട് ലഭിക്കാനും വിദേശയാത്രക്കും മറ്റും ബുദ്ധിമുട്ടുണ്ടാവും. പോലീസിനെ അക്രമിച്ചരില് പിടിയാലയ ഒരു ബിജെപി പ്രവര്ത്തകന് ആശ്രിത നിയമനം വഴി പോലീസില്‍ പ്രവേശിക്കാനിരുന്നതാണ്. അക്രമത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ഇയാള്‍ക്കിനി ജോലി ലഭിച്ചേക്കില്ല.
ഡിജിപി ആവശ്യപ്പെട്ടത്
അതേസമയം തന്നെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കേസില്‍നിന്നൊഴിവാക്കാനുള്ള ശ്രമവും തുടരുന്നുണ്ട്. സംസ്ഥാനത്ത് പൊലീസ് പുലര്‍ത്തിവരുന്ന ജാഗ്രത ഏതാനും ദിവസം കൂടി തുടരാന്‍ ജില്ലാ പൊലീസ് മേധാവിമാരോട് ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള പൊലീസ് സന്നാഹവും തുടരും.
മാര്‍ച്ച് ഉപേക്ഷിച്ചു
അക്രമത്തില്‍ പങ്കെടുത്തവര്‍ എല്ലാവരും ഉടന്‍ തന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ഭയന്ന് പ്രവര്‍ത്തകര്‍ എത്താതായതോടെ കനകദുര്‍ഗ്ഗ ജോലി ചെയുന്ന തലശ്ശേരിയിലെ കോളേജിലേക്ക് ശബരിമല കര്‍മ്മസമിതി നടത്താനിരുന്നു മാര്‍ച്ച് ഉപേക്ഷിച്ചിരുന്നു.
സാന്നിധ്യം കുറവ്
ഇതുള്‍പ്പടെ പ്രവര്‍ത്തകര്‍ എത്താത്തതിനെ തുടര്‍ന്ന് ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച പല പരിപാടികളും ഇതിനോടകം ഉപേക്ഷിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷ്ണറുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലും പ്രവര്‍ത്തകരുടെ സാന്നിധ്യം വളരെ കുറവായിരുന്നു.
സര്‍ക്കാർ പിന്തുണ
സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന നിരാഹര സമരപ്പന്തലില്‍ എത്തുന്നവരുടെ എണ്ണവും വളരെ കുറവാണ്. ഹര്‍ത്താല്‍ അക്രമസംവങ്ങളില്‍ യാതൊരു വിധ ഒത്തുതീര്‍പ്പുകളും ഇല്ലാതെ അറസ്റ്റ് തുടരാന്‍ സര്‍ക്കാറും പിന്തുണ നല്‍കിയതോടെ പോലീസ് നടപടികള്‍ ദ്രുതഗതിയിലാണ്.
ഒത്തുതീര്‍പ്പ് ചര്‍ച്ചകളും
അതേസമയം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കേസില്നിന്നൊഴിവാക്കാനായി ശ്രമം തുടങ്ങിയിട്ടുണ്ട്. കച്ചവടസ്ഥാപനങ്ങള്‍ ആക്രമിച്ചതുമായി ബന്ധപ്പെച്ച പരാതി പിന്‍വലിക്കുന്നതിന് കച്ചവടക്കാരുമായും സംഘടനാ പ്രതിനിധികള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്.