എല്ലാ പ്രാർത്ഥനകളും വിഫലം.. അമ്മയുടെ സുഹൃത്ത് തല്ലിച്ചതച്ച കുഞ്ഞ് മരണത്തിന് കീഴടങ്ങി!
Recommended Video
കോലഞ്ചേരി: എല്ലാ പ്രാര്‍ത്ഥനകളും വിഫലമാക്കി തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ കുഞ്ഞ് മരണത്തിന് കീഴടങ്ങി. കഴിഞ്ഞ പത്ത് ദിവസമായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
മര്‍ദ്ദനത്തില്‍ തലയോട്ടിക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ തന്നെ പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നില നിര്‍ത്തിയിരുന്നത്.
1.35ഓട് കൂടി മരണം
ഇന്നലെ മുതല്‍ കുട്ടിയുടെ ആരോഗ്യനില വളരെ വഷളായിരുന്നു. കുടലിന്റെ പ്രവര്‍ത്തനം മോശമായി മാറി. ഇതോടെ ഭക്ഷണം നല്‍കാന്‍ സാധിക്കാത്ത സ്ഥിതിയായി. രാവിലെ 11.30തോട് കൂടി പള്‍സ് നിലച്ചു. 11.35ഓട് കൂടി മരണം സ്ഥിരീകരിച്ചതായി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ആര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മരണത്തോട് മല്ലിട്ട് 10 ദിവസം
മാര്‍ച്ച് 28ന് പുലര്‍ച്ചെയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഏഴ് വയസ്സുകാരനെ ആശുപത്രിയില്‍ എത്തിച്ചത്. കട്ടിലില്‍ നിന്ന് വീണ് പരിക്ക് പറ്റിയതാണ് എന്നാണ് അമ്മയടക്കം ആദ്യം പറഞ്ഞത്. എന്നാല്‍ ശരീരത്തില്‍ പരിക്ക് കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
നടുക്കുന്ന ക്രൂരത
തുടര്‍ന്നാണ് അമ്മയുടെ സുഹൃത്തിന്റെ ക്രൂരതയുടെ വിവരങ്ങള്‍ പുറത്ത് വന്നത്. ഇളയ കുട്ടിയുടെ മൊഴിയാണ് അമ്മയുടെ സുഹൃത്തായ അരുണിനെ കുടുക്കിയത്. ഏഴുവയസ്സുകാരനെ അരുണ്‍ വടി കൊണ്ട് അടിക്കുകയും കാലില്‍ പിടിച്ച് നിലത്ത് അടിക്കുകയുമാണ് ചെയ്തത്.
എല്ലാ ശ്രമങ്ങളും വിഫലം
ഇതോടെ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്ത് വന്ന നിലയില്‍ ആയിരുന്നു. അരമണിക്കൂറോളം വൈകിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് പോലും. ജീവന്‍ രക്ഷിക്കാനുളള ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ വിഫലമാക്കിയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് ചില ഘട്ടങ്ങളില്‍ കുട്ടി തോന്നിപ്പിച്ചിരുന്നു.
മസ്തിഷ്ക മരണം
മരുന്നുകളോടും മറ്റും പ്രതികരിച്ചതോടെ ഡോക്ടര്‍മാര്‍ക്കും പ്രതീക്ഷയേറി. എന്നാല്‍ നാല് ദിവസം മുന്‍പ് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. ഇന്ന് കുട്ടിയുടെ രക്തസമ്മര്‍ദ്ദമേറുകയും മരുന്നുകള്‍ ഫലിക്കാതെ വന്നതോടെ മരണത്തിന് കുട്ടി കീഴടങ്ങുകയുമായിരുന്നു.
പ്രതിക്ക് മേൽ കൊലക്കുറ്റം
കുട്ടിയുടെ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ ആണ് വഹിച്ചിരുന്നത്. പ്രതിയായ അരുണിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ മരണത്തോടെ ഇയാള്‍ക്ക് മേലെ കൊലക്കുറ്റവും ചുമത്തും. കോട്ടയം മെഡിക്കല്‍ കോളേജില്‍ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌ക്കാരം നടത്തും.
ഈ രാഹുൽ ഗാന്ധി ക്രോണിക് ബാച്ചിലർ അല്ല, ഭാര്യയും മകനുമുണ്ട്.. പത്രിക നൽകിയ ശേഷം കാണാനില്ല!