കാർ ഇടിച്ചിട്ടു, ചോര വാർന്ന കുട്ടിയെ വഴിയിൽ ഇറക്കി വിട്ടു, പാലക്കാട് ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം!
പാലക്കാട്: വണ്ടിയിടിച്ചിട്ട കുട്ടി ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മരണപ്പെട്ടു. പാലക്കാട് നല്ലപ്പളളി സ്വദേശി സുദേവന്റെ മകന് സുജിത്താണ് മരിച്ചത്. ഏഴാംക്ലാസുകാരനായ സുജിത്ത് മിഠായി വാങ്ങാന്‍ പോകുന്ന വഴിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ അതേ വാഹനത്തില്‍ തന്നെ കയറ്റി. എന്നാല്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ നില്ക്കാന് കാര്‍ യാത്രക്കാര്‍ കടന്നു കളഞ്ഞെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
പരിക്കേറ്റ കുട്ടിയുമായി 5 കിലോമീറ്ററോളം മുന്നോട്ട് പോയ കാര്‍ വഴിയില്‍ നിര്‍ത്തി. കുട്ടിയുടെ തലയില്‍ നിന്ന് രക്തമൊഴുകാന് തുടങ്ങിയതോടെയാണ് കാര്‍ നിര്‍ത്തിയത്. കാറിന്റെ ടയര്‍ പഞ്ചറായി എന്ന ന്യായം പറഞ്ഞാണ് കുട്ടിയേയും കൂടെ ഉളളവരേയും വഴിയില്‍ ഇറക്കി വിട്ടത്. തുടര്‍ന്ന് അതുവഴി വന്ന വാനില്‍ കയറ്റിയാണ് കുട്ടിയെ നാട്ടുകല്ലിലെ ആശുപത്രിയില്‍ എത്തിച്ചത്.
എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്ക് കുട്ടി മരണപ്പെട്ടിരുന്നു. അപടകം നടന്ന് ഒരു മണിക്കൂറിന് ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയിലേക്ക് എത്തിക്കാനായത്. മലപ്പുറം സ്വദേശി അഷറഫിന്റേതാണ് കാര്‍ എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അപ്പുപ്പിളളയൂര് എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട സുജിത്ത്.