4 വർഷത്തിനിടെ കേരളത്തിൽ കൊല്ലപ്പെട്ടത് 8 മാവോയിസ്റ്റുകൾ; വയനാട്ടിൽ ഇത് രണ്ടാം തവണ... ഇടതുഭരണത്തിൽ
കല്‍പറ്റ: കേരളത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഇതുവരെ കൊല്ലപ്പെട്ടത് എട്ട് മാവോയിസ്റ്റുകള്‍. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് വയനാട്ടില്‍ നടന്നത്. വയനാട്ടില്‍ മാത്രം നടക്കുന്ന രണ്ടാമത്തെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലപാതകമാണിത്.
വയനാട്ടിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ,വെടിവയ്പ്പിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു
സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ മാവോയിസ്റ്റുകൾ കൊല്ലപ്പെടും; സർക്കാരിനെതിരെ സിപി ജലീലിന്റെ സഹോദരൻ
മാവോയിസ്റ്റ് സാമീപ്യം നേരത്തേ സ്ഥിരീകരിച്ച പടിഞ്ഞാറത്തറയില്‍ ആണ് ഒടുവിലത്തെ സംഭവം. കൊല്ലപ്പെട്ടയാള്‍ മാവോയിസ്റ്റ് ആണോ എന്നത് പോലീസ് സ്ഥിരീകരിക്കുന്നേയുള്ളു. കേരളത്തിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലപാകങ്ങള്‍ ഇതിന് മുമ്പും വിവാദമായിട്ടുണ്ട്. വിശദാംശങ്ങള്‍...
നിലമ്പൂരില്‍ തുടങ്ങി
2016 ല്‍ നിലമ്പൂര്‍ കാടുകളില്‍ ആണ് തണ്ടര്‍ബോള്‍ട്ടിന്റെ വെടിവപ്പില്‍ രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെടുന്നത്. മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും ആണ് അന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അത് ഏറ്റുമുട്ടല്‍ ആയിരുന്നില്ല എന്നും ഇവരെ പിടികൂടിയതിന് ശേഷം തണ്ടര്‍ബോള്‍ട്ട് വെടിവച്ച് കൊല്ലുകയായിരുന്നു എന്നും ആക്ഷേപമുയര്‍ന്നിരുന്നു.
വയനാട്ടില്‍ സിപി ജലീൽ
വൈത്തിയിരിയിലെ ഒരു റിസോര്‍ട്ടില്‍ വച്ച് മാവോയിസ്റ്റ് നേതാവും മലപ്പുറം ജില്ലക്കാരനായ സിപി റഷീദ് കൊല്ലപ്പെടുന്നത് 2019 മാര്‍ച്ച് 6 ന് ആണ്. ഇതും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം ആണെന്ന ആക്ഷേപം നേരിടുന്നുണ്ട്. ഇതിനിടെ ജലീലിന്റെ തോക്കിന്റെ ഫോറന്‍സിക് പരിശോധനാഫലവും പുറത്ത് വന്നു. അത് പ്രകാരം ജലീല്‍ പോലീസിന് നേരെ വെടിവച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
മഞ്ചിക്കണ്ടിയില്‍ നാല് പേര്‍
മൂന്ന് വര്‍ഷത്തിന് ശേഷം 2019 ഒക്ടോബര്‍ 28 ന് ആയിരുന്നു അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. മണിവാസകം, രമ, അരവിന്ദ്, കാര്‍ത്തി എന്നിവരാണ് മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ടത്. ഇതും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം ആണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. കൊല്ലപ്പെട്ടവരുടെമൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് സംബന്ധിച്ചും വലിയ വിവാദമുയര്‍ന്നു.
വീണ്ടും വയനാട്
ഇപ്പോഴിതാ വയനാട്ടില്‍ വീണ്ടും പോലീസ് വെടിവപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത് എന്നാണ് പോലീസ് ഭാഷ്യം. ഏറ്റുമുട്ടല്‍ നടന്നു എന്ന് പറയുന്ന പടിഞ്ഞാറത്തറ മേഖല മുമ്പും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള ഇടമാണ്.
സര്‍ക്കാര്‍ പറയുന്നത്
മാവോയിസ്റ്റുകള്‍ ഇങ്ങോട്ട് വെടിവച്ചപ്പോഴാണ് തിരിച്ച് വെടിവച്ചത് എന്നും ഏറ്റുമുട്ടലില്‍ ആണ് കൊല്ലപ്പെട്ടത് എന്നും ഉള്ള പോലീസ് വാദം തന്നെയാണ് സര്‍ക്കാരും ആവര്‍ത്തിക്കുന്നത്. മുന്നണിയിലെ അംഗമായ സിപിഐയ്ക്ക് എന്നാല്‍ ഇതില്‍ വിരുദ്ധ അഭിപ്രായമാണുള്ളത്. മഞ്ചിക്കണ്ടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് സിപിഐയുടെ പാര്‍ട്ടി അന്വേഷണ കമ്മീഷനും വിലയിരുത്തിയിരുന്നു.
തുടങ്ങിയത് യുഡിഎഫ് കാലത്ത്
മാവോയിസ്റ്റ് വേട്ടയ്ക്കായി പ്രത്യേക സേന രൂപീകരിച്ച് യുഡിഎഫ് ഭരണ കാലത്താണ്. തണ്ടര്‍ ബോള്‍ട്ടിന്റെ രൂപീകരണം മുതല്‍ വലിയ വിവാദങ്ങളാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. യുഡിഎഫ് ഭരണ കാലത്തും മാവോയിസ്റ്റ്- തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു.
സ്വാധീന മേഖലകൾ
കേരളത്തിൽ മാവോയിസ്റ്റ് സ്വാധീന മേഖലകൾ അധികവും മലബാർ മേഖലയിൽ ആണ്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇത്. കാടുമായി ബന്ധപ്പെട്ട് കിടക്കുന്ന മേഖലകളും ആദിവാസി മേഖലകളും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ എന്നാണ് റിപ്പോർട്ടുകൾ.
വിവാദങ്ങൾക്കിടെ
സംസ്ഥാന സർക്കാർ വലിയ വിവാദങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഈ വിവാദങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള പുകമറയാണ് മാവോയിസ്റ്റ് ഏറ്റുമുട്ടലിലൂടെ സാധ്യമാക്കാൻ ശ്രമിക്കുന്നത് എന്ന ആരോപണം ഇപ്പോൾ തന്നെ ഉയർന്നുകഴിഞ്ഞിട്ടുണ്ട്.
Recommended Video