എട്ടിക്കുളത്ത് ജുമുഅ നിസ്കാരം തടയാന്‍ ശ്രമം; എസ്ഐ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരുക്ക്
പയ്യന്നൂര്‍: എട്ടിക്കുളത്ത് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ മഖാമിനോടു ചേര്‍ന്ന് താജൂല്‍ ഉലമ എജ്യുക്കേഷന്‍ സെന്റര്‍ നിര്‍മിച്ച തഖ്വ ജുമാ മസ്ജിദില്‍ ജുമുഅ നമസ്കാരം തടയാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ എസ്ഐ ഉള്‍പ്പെടെ എട്ടു പേര്‍ക്കു പരുക്ക്. ജുമുഅ നിസ്കാരത്തിനെത്തിയവരും തടയാനെത്തിയവരും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശി. പോലീസ് വാഹനം ഉള്‍പ്പെടെ ഏഴ് വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു.
സംഘര്‍ഷത്തില്‍ പരുക്കേറ്റ പഴയങ്ങാടി എസ്ഐ ദിനു മോഹന്‍, പഴയങ്ങാടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ അനില്‍ കുമാര്‍ എന്നിവരെയും എജ്യുക്കേഷന്‍ സെന്റര്‍ പ്രവര്‍ത്തകരായ എം.കെ.അലി അസ്കര്‍ (46) എട്ടിക്കുളം, എം.എ.അബ്ദുറഹ്മാന് (45) എട്ടിക്കുളം, പി.അബ്ദുല്‍ജലീല്‍ (56) കാഞ്ഞങ്ങാട്, എം.മുഹമ്മദലി (39) പയ്യന്നൂര്‍, പി.എസ്.മുഹമ്മദ് കുഞ്ഞി (60) പള്ളിക്കര പൂച്ചക്കാട് എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിനെ ആക്രമിച്ചു ജോലി തടസ്സപ്പെടുത്തിയതിനും അന്യായമായി സംഘം ചേര്‍ന്നതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണു 300 പേര്‍ക്കെതിരെ കേസ്. എ.ഒ.പി.ഹമീദ് (62) പള്ളിക്കോളനി എട്ടിക്കുളം, ടി.കെ.അബ്ദുല്‍ നാസര്‍ (46) എട്ടിക്കുളം, എം.കെ.മുഹമ്മദ് കുഞ്ഞി (52) സ്കൂള്‍പാറ, എം.ഡി.പി.അസ്ഹറുദ്ദീന് (21) അമ്പലപ്പാറ, ടി.കെ.നിസ്ഹാബ് (23) ഹോസ്പിറ്റല്‍ റോഡ്, കെ.റാഷിദ് (35) മൊട്ടക്കുന്ന് എന്നിവരെ അറസ്റ്റ് ചെയ്തു ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും. കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. പഴയങ്ങാടി പോലീസിന്റെ ജീപ്പ് അക്രമികള്‍ അടിച്ചുതകര്‍ത്തു. പെരുമ്പയിലെ യൂസഫ് ഹാജിയുടെ കെഎല്‍ 59 എഫ് 7555 ജീപ്പ്, പൂച്ചക്കാട്ടെ സെയ്ഫുദ്ദീന്റെ കെഎല്‍ 60 എന്‍ 1938 കാർ എന്നിവയും അടിച്ചുതകര്‍ത്തു. നിരവധി സ്കൂട്ടറുകളും ബൈക്കുകളും തകര്‍ക്കപ്പെട്ടു. സംഭവസ്ഥലത്തുനിന്നും തകര്ക്കപ്പെട്ടവയുള്പ്പെടെ 35 ഇരുചക്ര വാഹനങ്ങളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. താജുല്‍ ഉലമയുടെ മഖാം സിയാറത്തിന് ശേഷം ജുമുഅ നിസ്കാരത്തിനായി വിശ്വാസികള്‍ പള്ളിയില്‍ കയറാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. നിലവില്‍ എട്ടിക്കുളത്ത് ജുമാ മസ്ജിദ് ഉള്ളതിനാല്‍ മറ്റൊരു തഖ്വ മസ്ജിദില്‍ ജുമുഅ നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരു വിഭഗം ജുമുഅ നിസ്കാരത്തിനെത്തിയരെ കയ്യേററം ചെയ്യുകയായിരുന്നുു. തുടര്‍ന്ന് രൂക്ഷമായ കല്ലേറ് നടന്നതോടെ പോലീസ് ലാത്തിവീശിയത്. ജനങ്ങളെ പിരിച്ചുവിടാന്‍ ടിയര്‍ ഗ്യാസും പ്രയോഗിച്ചു.