കൊറോണ ഭീതി ഉയരുന്നു! ഇന്ന് കേരളത്തിൽ രോഗബാധ 82 പേർക്ക്! 5 ആരോഗ്യപ്രവർത്തകർക്ക് രോഗം!
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളിൽ വൻ വർധനവ്. ഇന്ന് 82 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം കണ്ടെത്തിയവരിൽ 53 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 19 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് 5 ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 5 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 24 പേർക്ക് ഇന്ന് കൊവിഡ് ഫലം നെഗറ്റീവ് ആയിട്ടുണ്ട്.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരില്‍ ഒരാളുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തിരുവനന്തപുരത്ത് 6 പേരും കൊല്ലത്ത് രണ്ട് പേരും കോട്ടയത്ത് മൂന്ന് പേരും തൃശൂര്‍ ഒരാളും കോഴിക്കോട് 5 പേരും കണ്ണൂര്‍ രണ്ട് പേരും കാസര്‍കോട് നാല് പേരും ആലപ്പുഴ ഒരാളുമാണ് നെഗറ്റീവ് ആയത്. തിരുവനന്തപുരത്ത് 14 പേര് കൊവിഡ് പോസിറ്റീവായി.
മലപ്പുറത്ത് 11 പേരും ഇടുക്കിയില്‍ 9 പേരും കോട്ടയം എട്ട് പേരും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 7 പേരും പാലക്കാടും എറണാകുളത്തും കൊല്ലത്തും 5 പേര്‍ക്കും തൃശൂര്‍ നാല് പേര്‍ക്കും കാസര്‍കോട് മൂന്ന് പേര്‍ക്കും കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ 2 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഇതുവരെ 1494 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 632 പേരാണ് ചികിത്സയിലുളളത്. 160304 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉളളത്. 1440 പേരാണ് ആശുപത്രികളില്‍ ഉളളത്. 158861 പേര് വീടുകളിലടക്കം ക്വാറന്റൈനിലുളളത്. ഇന്ന് 241 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുളളത്. കാസര്‍കോട്ട് വനിതാ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 128 ആയി. വിദേശത്ത് നിന്നും പ്രവാസികളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി വി മുരളീധരന് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്കി. കേന്ദ്രം ആവശ്യപ്പെട്ട എല്ലാ വിമാനങ്ങള്‍ക്കും സംസ്ഥാനം അനുമതി നല്‍കിയിട്ടുണ്ട്. ഉദ്ദേശിച്ച തരത്തില്‍ വിമാനങ്ങള്‍ എത്തിക്കാന്‍ കേന്ദ്രത്തിന് സാധിച്ചില്ല.
ദേവികയുടെ മരണം ഏറെ ദുഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേവികയ്ക്ക് വിഷമം ഉണ്ടായെന്ന് അച്ഛന് പറഞ്ഞു. ദേവികയുമായി അധ്യാപകന് സംസാരിച്ചിരുന്നു. ദേവികയുടെ മരണത്തില്‍ അന്വേഷണം നടക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസ്സിന് വലിയ സ്വീകാര്യത കിട്ടി. രണ്ടര ലക്ഷത്തിലേറെ പേര്‍ക്ക് സൗകര്യങ്ങളില്ല. അവര്‍ക്ക് സൗകര്യമൊരുക്കാനാവും എന്ന ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനായി എംഎല്‍എമാരുടെ അടക്കം സഹകരണം തേടിയിട്ടുണ്ട്.