86 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി, കൺട്രോൾ റൂം തുറന്നു, 1077, 1056 നമ്പറുകളിൽ വിളിക്കാം
കൊച്ചി: സംസ്ഥാനത്ത് രണ്ടാം വട്ടം നിപ്പാ വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ്പ ആണെന്നുളള സ്ഥിരീകരണം പൂനൈയിലെ ന്യൂറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. മൂന്ന് മണിക്കൂറിനുളളില്‍ റിപ്പോര്‍ട്ട് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം നിപ്പ സ്ഥിരീകരിക്കും മുന്‍പേ തന്നെ ആരോഗ്യ വകുപ്പ് തുടര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
കൊച്ചിയില്‍ ഉന്നതതല യോഗം സമാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. എന്ത് വന്നാലും ആത്മവിശ്വാസത്തോടെ നേരിടുമെന്നും ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജമാണെന്നും കെകെ ശൈലജ വ്യക്തമാക്കി. നിപ്പ സംശയിക്കുന്ന യുവാവുമായി ബന്ധപ്പെട്ട 86 പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.
രോഗം സംശയിക്കുന്ന യുവാവ് സഞ്ചരിച്ച മൂന്ന് ജില്ലകളായ എറണാകുളം, തൃശൂര്‍, ഇടുക്കി എന്നിവിടങ്ങളില്‍ പ്രതിരോധത്തിനുളള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കൊച്ചിയില്‍ ജനങ്ങളുടെ സംശയ നിവാരണത്തിന് വേണ്ടി സര്‍ക്കാര്‍ കണ്‍ട്രോള്‍ റൂം തുറന്നിരിക്കുകയാണ്. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ കണ്‍ട്രോള്‍ റൂമിലേക്ക് 1077, 1056 എന്നീ നമ്പറുകളില്‍ സംശയ നിവാരണത്തിനായി വിളിക്കാവുന്നതാണ്.
നിപ്പയുമായി ബന്ധപ്പെട്ട തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗിയായ യുവാവിന്റെ നില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ ഉണ്ടാകാനിടയില്ല. പനി ലക്ഷണങ്ങള്‍ ഉളളവര്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണം. ആറ് പേരെ ഒരേ സമയം കിടത്തി ചികിത്സിക്കാനാകുന്ന വിധത്തില്‍ കോഴിക്കോട്, ഇടുക്കി, കളമശ്ശേരി എന്നീ മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നിരിക്കുന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.