ഈ വര്‍ഷത്തില്‍ ആദ്യത്തെ 6 മാസം കൊണ്ട് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പീഡന കേസുകൾ
തിരുവനന്തപുരം: 2016 ലെ ആദ്യത്തെ ആറ് മാസത്തെ കണ്ണക്കുകള്‍ പരിശോധിച്ചാല്‍ 910 പീഡന കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്നതിന്റെ സൂചനയായാണ് കണക്കുകള്‍ പുറത്ത് വിട്ടത്.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ജൂലൈ മാസം വരെ 7,909 എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ഉപദ്രവം 2332 എണ്ണം, സ്ത്രീകളെ പരസ്യമായി അപമാനിക്കല്‍ 190 കേസുകള്‍, തട്ടിക്കൊണ്ടു പോകല്‍ 78 എണ്ണം, 910 ബലാത്സംഗങ്ങള്‍ എന്നിങ്ങനെയാണ് കേസുകളുടെ കണ്ണക്കുകള്‍.
കഴിഞ്ഞ വര്‍ഷത്തില്‍ 1263 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്നതിനുള്ള സെമിനാറുകളും ക്ലാസുകളും നടത്തിയിട്ടും കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാന്‍ സാധിച്ചിട്ടില്ലെന്ന് വനിത കമ്മീഷന്‍ ചെയര്‍മാന്‍ കെസി റോസക്കുട്ടി പറഞ്ഞു.
റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബലാത്സംഗ കേസുകളിലെ ഇരകള്‍ക്ക് കൃത്യസമയത്ത് നീതി ലഭിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. കേസുകളില്‍ വിചാരണ വൈകുന്നതും നിയമ നടപടികള്‍ എടുക്കാന്‍ വൈകുന്നതും കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് ഒരു കാരണമാണ്.
കേസുകളില്‍ വേഗത്തില്‍ നിയമ നടപടികള്‍ എടുക്കുന്നതിന് ഫാസ്റ്റ്ട്രാക്ക് കോടതികള്‍ വേണമെന്ന് ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുകയാണ്. പ്രതികള്‍ക്ക് ലഭിക്കുന്ന സമയം നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാന്‍ അവസരം ഒരുക്കുന്നു എന്നാണ് റോസക്കുട്ടി പറയുന്നത്.
മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്(106), തിരുവനന്തപുരത്ത് (78), എറണാകുളം(64) കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ തന്നെയാണ് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.