പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ നേരിട്ട് വിളിച്ച് യാചകന്‍; ശുപാര്‍ശ ഇങ്ങനെ
കോട്ടയം: ഒരു യാചകന്‍ മണ്ഡലത്തിലെ എംഎല്‍എയെ നേരിട്ട് വിളിക്കുക. ഇങ്ങനെ ഒരു കാര്യം ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതത്തില്‍ നടക്കാന്‍ സാധ്യതയില്ല. പക്ഷേ ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തില്‍ നടക്കും. കാരണം സ്വന്തം മണ്ഡലമായ പുതുപ്പള്ളിയുമായി ബന്ധം അത്തരത്തിലുള്ളതായിരുന്നു. പുതുപ്പള്ളിയില്‍ എന്ത് കാര്യവും ഉമ്മന്‍ ചാണ്ടിയെ അറിയിച്ചോ എന്നാണ് നാട്ടുകാര്‍ തന്നെ ചോദിക്കുക.
മരണമായാലും, വിവാഹമായാലും അങ്ങനെ തന്നെയാണ്. ഇനി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചില്ലെങ്കിലും അദ്ദേഹം അവിടെ എത്തിയിരിക്കുകയാണ്. ഇത് പിന്നീട് തമാശകളായി പ്രചരിച്ചിരുന്നു.ജനങ്ങളുമായുള്ള ആ ബന്ധമാണ്, ഉമ്മന്‍ ചാണ്ടിയെ തേടി യാചകന്റെ വിളി എത്താന്‍ കാരണം. പുതുപ്പള്ളി പള്ളിക്ക് മുന്നിലെ യാചകരെ മുമ്പ് മാറ്റിമാര്‍പ്പിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു.

പള്ളിയില്‍ വന്ന് മടങ്ങുകയായിരുന്ന, പഞ്ചായത്ത് പ്രസിഡന്റ് നെബു ജോണ്‍ ഇക്കാര്യം യാചകരെ നേരിട്ട് അറിയിക്കുകയായിരുന്നു. എന്നാല്‍ നെബു പോലും വിചാരിക്കാത്തെ, അദ്ദേഹത്തെ തേടി ഉമ്മന്‍ ചാണ്ടിയുടെ ഫോണ്‍ എത്തി. അവിടെ നിന്നുള്ള ആവശ്യം ഇങ്ങനെയായിരുന്നു. പെട്ടെന്ന് അവരെ ഇറക്കി വിടരുത്. അത് ബുദ്ധിമുട്ടുണ്ടാക്കും. ഒന്നുകൂടി ആലോചിക്കണമെന്നായിരുന്നു ആവശ്യം. ഈ അഭ്യര്‍ത്ഥനയ്ക്ക് കാരണം യാചകരില്‍ ഒരാള്‍ ഉമ്മന്‍ ചാണ്ടിയെ നേരിട്ട് വിളിച്ച് പരാതിപ്പെട്ടതാണ്.
മണ്ഡലത്തിലെ ഏറ്റവും താഴെക്കിടയില്‍ ഉള്ളവര്‍ക്ക് വരെ ഉമ്മന്‍ ചാണ്ടിയെ വിളിച്ച് പറയാമായിരുന്നു. അത്രത്തോളം ജനകീയനായിരുന്നു അദ്ദേഹം. ഓരോ ദിവസവും പുതുപ്പള്ളിയില്‍ നിന്ന് അറുപതോളം ശുപാര്‍ശ കത്തുകളെങ്കിലും ഉമ്മന്‍ചാണ്ടിയെ തേടിയെത്തുമായിരുന്നു. ആദ്യം പുതുപ്പള്ളിയില്‍ നടപ്പാക്കിയ ജനസമ്പര്‍ക്കം, പിന്നീട് നാട്ടിലെ ജനങ്ങള്‍ക്കൊന്നാകെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വേദിയായി മാറുകയായിരുന്നു. മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേന്ദ്രന്റെ വാക്കുകള്‍ തന്നെ ഇതിന് ഉദാഹരണമാണ്.
ഏത് പരാതി ലഭിച്ചാലും പരാതിക്കാരുടെ ഭാഗത്ത് നിന്നാണ് ഉമ്മന്‍ ചാണ്ടി ചിന്തിക്കുകയെന്ന് അദ്ദേഹം പറയുന്നു. മിനിമം മാര്‍ക്കില്ലാത്ത ഒരാള്‍ക്ക് പ്ലസ് വണ്‍ പ്രവേശത്തിനായുള്ള ശുപാര്‍ശ കത്ത് വന്നാല്‍ പുനര്‍ മൂല്യനിര്‍ണയം നടത്തി യോഗ്യത നേടാന്‍ വഴിയുണ്ടോ എന്നാണ് ഉമ്മന്‍ ചാണ്ടി നോക്കുകയെന്നും, അതിനുള്ള വഴിയും അദ്ദേഹം തന്നെ പറഞ്ഞു കൊടുക്കുമായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി പരാതികളൊന്നും വെറുതെ വാങ്ങിയിരുന്നതല്ല. ജനങ്ങളുടെ പരാതി, ശുപാര്‍ശ എന്നിവ വാങ്ങി ബന്ധപ്പെട്ടവര്‍ക്ക് അയക്കുക എന്നതാണ് ആദ്യം അദ്ദേഹം ചെയ്തിരുന്നത്. പിന്നീട് കാര്യം നടന്നോ എന്ന് പലതവണ തിരക്കുകയും ചെയ്യും. തുടര്‍ന്ന് പരാതി പറഞ്ഞ കാര്യങ്ങള്‍ ശരിയാക്കിയിട്ടുണ്ട് എന്ന് പരാതിക്കാരനെ കൃത്യമായി അറിയിക്കാനും അദ്ദേഹത്തിന് ക്രമീകരണങ്ങളുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി ഞായറാഴ്ച്ച മണ്ഡലത്തിലെത്തുമെന്ന് അറിയാവുന്ന ആളുകള്‍ വീട്ടിലും കാത്തിരിക്കാറുണ്ടായിരുന്നു. രാവിലെ ഏഴ് മണിക്ക് മുറ്റത്ത് വന്നിറങ്ങിയാല്‍ പത്ത് മീറ്റര്‍ ദൂരം മാത്രമുള്ള വാതില്‍ക്കല്‍ നടന്നെത്താന്‍ സാധിക്കുന്നത് 9 മണിക്കാണെന്നും സഹോദരന്‍ അലക്‌സ് പറഞ്ഞു












Click it and Unblock the Notifications