അടിവേരിളകി ജോസ് കെ മാണി, പാർട്ടിയിൽ കൂട്ട കൊഴിഞ്ഞ് പോക്ക്, നേതാക്കളും അണികളും യുഡിഎഫിലേക്ക്
കോട്ടയം: ജോസ് കെ മാണി ഇടത് പക്ഷത്ത് എത്തിയതോടെ തദ്ദേശ തിരഞ്ഞെടുപ്പിലും അതിന് ശേഷമുളള നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ കണക്ക് കൂട്ടലുകളിലാണ് സിപിഎം. എന്നാല്‍ സിപിഎമ്മിന്റെ കണക്കുകള്‍ തെറ്റുമെന്ന സൂചനകളാണ് ജോസ് എല്‍ഡിഎഫിലെത്തി 24 മണിക്കൂര്‍ തികയും മുന്‍പ് പുറത്ത് വരുന്നത്.
ജോസ് കെ മാണി ഇടത് പക്ഷത്ത് ചേര്‍ന്നതിനോട് നേതാക്കള്‍ക്കും അണികള്‍ക്കും അടക്കം വലിയൊരു വിഭാഗത്തിന് യോജിപ്പില്ല. നേതാക്കള്‍ കൂട്ടമായി പാര്‍ട്ടി വിടുന്നതോടെ കാര്യങ്ങള്‍ ജോസ് കെ മാണിയുടെ കൈവിട്ട് പോകുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...
സിപിഎമ്മിന്റെ ലക്ഷ്യം
കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം തങ്ങള്‍ക്കൊപ്പം എത്തുന്നതോടെ മധ്യകേരളത്തില്‍ ആധിപത്യം ഉറപ്പിക്കാം എന്നുളളതാണ് സിപിഎം ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് തന്നെ നേരിട്ട് ചുക്കാന്‍ പിടിച്ചാണ് ജോസ് കെ മാണിയെ മു്ന്നണിയില്‍ എത്തിക്കാനുളള നീക്കങ്ങള്‍ നടത്തിയത്. പരമ്പരാഗത കേരള കോണ്‍ഗ്രസ് വോട്ടുകളും ക്രൈസ്തവ വോട്ടുകളുമാണ് സിപിഎമ്മിന്റെ ലക്ഷ്യം.
തുടക്കത്തില്‍ തന്നെ പാളുന്നു
പാലാ ജോസിന് നല്‍കുന്നതോടെ മാണി സി കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍സിപി പിളര്‍ത്തി യുഡിഎഫിലേക്ക് പോയേക്കും. എന്നാലിത് സിപിഎം വലിയ നഷ്ടമായി കണക്ക് കൂട്ടുന്നില്ല. ജോസ് കെ മാണി ഒപ്പമുണ്ടെങ്കില്‍ കോട്ടയം പിടിച്ചടക്കാം എന്നാണ് പാര്‍ട്ടി കരുതുന്നത്. എന്നാല്‍ ഇടതുപക്ഷത്തിന്റെ സ്വപ്നങ്ങള്‍ തുടക്കത്തില്‍ തന്നെ പാളിപ്പോയേക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
നേതാക്കളുടെ കൂട്ട കൊഴിഞ്ഞ് പോക്ക്
കേരള കോണ്‍ഗ്രസ് അണികള്‍ യുഡിഎഫ് മനസ്സുളളവരാണ്. കെഎം മാണിയെ ക്രൂരമായി വേട്ടയാടിയ ഇടതുപക്ഷത്തിനൊപ്പം ജോസ് കെ മാണി ചേര്‍ന്നത് അണികളില്‍ വലിയൊരു പക്ഷത്തിന് ഇനിയും ദഹിച്ചിട്ടില്ല. അണികളുടെ വിശ്വാസം നേടുക എന്ന വലിയ കടമ്പ തിരഞ്ഞെടുപ്പിന് മുന്‍പായി ജോസിന് കടക്കേണ്ടതുണ്ട്. നേതാക്കളുടെ കൂട്ട കൊഴിഞ്ഞ് പോക്കാണ് ജോസിന് മുന്നിലുളള മറ്റൊരു തലവേദന.
കരുക്കള്‍ നീക്കി യുഡിഎഫ്
ജോസ് ഇടത് പക്ഷത്തേക്ക് എത്തുന്നതിന് മുന്‍പ് തന്നെ മാണി പക്ഷത്തെ പല പ്രമുഖ നേതാക്കളും രാജി വെച്ച് ജോസഫ് പക്ഷത്തേക്ക് പോയിക്കഴിഞ്ഞു. തോമസ് ഉണ്ണിയാടനും ജോയ് എബ്രഹാമും അടക്കമുളള നേതാക്കളാണ് ഇടത് പക്ഷത്തോട് താല്പര്യം ഇല്ലാതെ പാര്‍ട്ടി വിട്ടത്. ജോസ് പക്ഷത്തെ അണികളേയും നേതാക്കളേയും ഒപ്പം നിര്‍ത്താനുളള കരുക്കള്‍ യുഡിഎഫ് നേതൃത്വം നീക്കുന്നുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാം
ജോസ് പക്ഷത്ത് നിന്നും വരുന്ന നേതാക്കളെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാം എന്നത് അടക്കമുളള വാഗ്ദാനം ആണ് യുഡിഎഫ് മുന്നോട്ട് വെയ്ക്കുന്നത്. കഴിഞ്ഞ ദിവസം തദ്ദേശ സ്ഥാപനങ്ങളിലെ ഭാരവാഹികളായ ജോസ് പക്ഷത്തെ നേതാക്കളുടെ ഒരു കൂട്ടം തന്നെയാണ് ജോസഫ് പക്ഷത്തേക്ക് പോയിരിക്കുന്നത്. ഇത് ജോസ് പക്ഷത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
ജോസഫ് പക്ഷത്തേക്ക് കൂറുമാറി
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായ ലിസി തോമസ്, തിടനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായ സേവ്യര്‍ കണ്ടത്തിന്‍കര, പഞ്ചായത്തിലെ അംഗങ്ങള്‍ ആയ ഉഷ ശശി, മേഴ്സി തോമസ്, തിടനാട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ജോസ് വിഭാഗത്തെ സംസ്ഥാന കമ്മിറ്റി അംഗവും ആയ എടി തോമസ് അഴകത്ത് എന്നിവരാണ് കഴിഞ്ഞ ദിവസം ജോസഫ് പക്ഷത്തേക്ക് കൂറുമാറിയത്.
തങ്ങളെ കാര്യമായി ബാധിക്കില്ല
കോട്ടയം ജില്ലയിലെ 71 പഞ്ചായത്തുകളിലെ 1140 വാര്‍ഡുകളിലെ 256 എണ്ണവും കേരള കോണ്‍ഗ്രസിന്റെതാണ്. അണികളും നേതാക്കളും കൊഴിയുന്നത് പല തദ്ദേശ സ്ഥാപനങ്ങളിലേയും ഭരണം നഷ്ടമാക്കുമോ എന്ന ആശങ്ക ജോസ് പക്ഷത്തിനുണ്ട്. ജോസ് പക്ഷം പോയത് തങ്ങളെ കാര്യമായി ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. കേരള കോണ്‍ഗ്രസ് അണികളുടെ ചായ്വ് എക്കാലവും യുഡിഎഫിലേക്കാണ് എന്നതാണ് പ്രതീക്ഷ.
Recommended Video
തിരിച്ചടി ആകില്ലെന്ന് ഉറപ്പ്
ജോസ് കെ മാണിയും കൂട്ടരും എല്‍ഡിഎഫില്‍ ചേര്‍ന്നത് തിരിച്ചടി ആകില്ലെന്നാണ് പിജെ ജോസഫ് യുഡിഎഫ് നേതൃത്വത്തിന് ഉറപ്പ് നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തകരും നേതാക്കളും തനിക്കൊപ്പം നില്‍ക്കുമെന്നും ജോസിന്റെ തീരുമാനം അണികള്‍ തളളും എന്നും ജോസഫ് യുഡിഎഫ് യോഗത്തില്‍ വ്യക്തമാക്കി. കൂടുതല്‍ നേതാക്കളും അണികളും തനിക്കൊപ്പം വരുമെന്നും പിജെ ജോസഫ് വ്യക്തമാക്കി.