'വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കും;2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിൽ'; മുഖ്യമന്ത്രി
തിരുവനന്തപുരം: വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിലാവും ഇത്. അനാഥ/അഗതി/വൃദ്ധ മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും. ഇക്കാര്യങ്ങൾക്ക് അങ്കണവാടി വർക്കർമാരുടെ സേവനം ആവശ്യമെങ്കിൽ ഉറപ്പാക്കാൻ വനിതാ ശിശുവികസന വകുപ്പിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. വയോജനങ്ങൾക്കായി വിവിധ വകുപ്പുകൾ നടപ്പാക്കിവരുന്ന പദ്ധതികൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
വിവിധ വയോജനപദ്ധതികൾ സംബന്ധിച്ച് വയോജനങ്ങൾക്കിടയിൽ
അവബോധം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. അവബോധമില്ലാത്തത് അർഹരായ പലർക്കും ആനുകൂല്യങ്ങൾ ലഭ്യമാകാൻ തടസ്സമാകുന്നുണ്ട്. വാർഡ് മെമ്പർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ മുതലായവരെ പ്രയോജനപ്പെടുത്തി അവബോധം വളർത്തുന്നതിന് നടപടികൾ സ്വീകരിക്കണം.

സാമൂഹ്യനീതി വകുപ്പിന് ജില്ലകളിൽ ഒരു കാര്യാലയം മാത്രമാണുള്ളത്. പദ്ധതികളുടെ ആനുകൂല്യങ്ങൾ സമൂഹത്തിന്റെ കീഴ്ത്തട്ടിൽ എത്തിക്കുന്നതിനും സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും ബ്ലോക്ക് തലത്തിൽ ഓഫീസുകൾ പ്രവർത്തിപ്പിക്കും. എല്ലാ ബ്ലോക്കിലും വയോമിത്രം കോർഡിനേറ്റർമാരെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സംയുക്ത പദ്ധതിയായി നിയമിക്കണം.
ജില്ലാ സാമൂഹ്യനീതി ഓഫീസർ സമയബന്ധിതമായി അനാഥ / അഗതി / വൃദ്ധ മന്ദിരങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുന്നുവെന്ന് ഉറപ്പാക്കണം. മൂന്ന് മാസത്തിൽ ഒരിക്കൽ മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ച അവലോകന റിപ്പോർട്ട് സംസ്ഥാന ഓഫീസിന് കൈമാറണം. സംസ്ഥാന ഓഫീസ് ഈ റിപ്പോർട്ട് പരിശോധിച്ച് പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിലാണെന്ന് ഉറപ്പാക്കണം.
ഒരു അന്തേവാസിക്ക് 80 സ്‌ക്വയർഫീറ്റ് എന്ന നിലയിൽ സ്ഥല സൗകര്യം ഒരുക്കണമെന്നാണ് നിഷ്കർഷ. മന്ദിരങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കലിന് അപേക്ഷ ലഭിച്ചാൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ മന്ദിരം സന്ദർശിച്ച് ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പുവരുത്തണം. സർക്കാർ മന്ദിരങ്ങളിലെ അന്തേവാസികൾക്ക് മാത്രമായി ഇപ്പോൾ വയോമിത്രം പദ്ധതിയുടെ സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് എല്ലാ മന്ദിരങ്ങളിലേക്കും വ്യാപിപ്പിക്കണം. മുഖ്യമന്ത്രി അധ്യക്ഷനായുള്ള സംസ്ഥാനതല അവലോകന സമിതി ആറ് മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും.
മന്ത്രിമാരായ ആർ.ബിന്ദു, വീണാ ജോർജ്ജ്, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, പ്രിൻസിപ്പൽ സെക്രട്ടറിമാരായ ശർമിള മേരി ജോസഫ്, മുഹമ്മദ് ഹനീഷ് തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.












Click it and Unblock the Notifications