എന്റെ ഭാര്യയുടെ ജീവനെടുത്തത് ആർസിസിയിലെ ചികിത്സാ പിഴവ്! അന്വേഷണം പ്രഖ്യാപിച്ച് ആർസിസി...
റെജി ജേക്കബിന്റെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.
തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിലെ ചികിത്സാ പിഴവ് കാരണം വനിത ഡോക്ടർ മരണപ്പെട്ടതായി ആരോപണം. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട ഡോക്ടർ മേരി റെജിയുടെ ഭർത്താവ് ഡോക്ടർ റെജി ജേക്കബാണ് ആർസിസിയിൽ ചികിത്സാ പിഴവ് സംഭവിച്ചതായി ആരോപിച്ചിരിക്കുന്നത്.
ആർസിസിയിലെ ഡോക്ടർമാരുടെ കെടുകാര്യസ്ഥതയും അലംഭാവവും വിശദീകരിച്ചുള്ള റെജി ജേക്കബിന്റെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഭാര്യ വിടപറഞ്ഞ് ദിവസങ്ങൾക്ക് പിന്നാലെയാണ് ആർസിസിയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് റെജി ജേക്കബ് വിശദീകരിച്ചിരിക്കുന്നത്. ഡോക്ടർ റെജി ജേക്കബിന്റെ വാക്കുകളിലൂടെ...
ആർസിസിയിൽ...
''എന്റെ പേര് ഡോക്ടർ റെജി, എന്റെ ഭാര്യ മേരി റെജി കുറച്ചുദിവസങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലിരിക്കെയാണ് ഭാര്യ മരണപ്പെട്ടത്. അതുമായി ബന്ധപ്പെട്ട ചില വസ്തുതകൾ പറയുന്നതിനാണ് ഞാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നത്. തിരുവനന്തപുരം ആർസിസി കാൻസർ ചികിത്സാ രംഗത്തെ മികച്ച സ്ഥാപനമാണെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അനേകം വിദഗ്ദരായ ഡോക്ടർമാർ ഉള്ള സ്ഥലം. ആയിരക്കണക്കിന് രോഗികൾ എത്തുമ്പോഴും ആശുപത്രിയുടെ നിലവാരം താഴ്ന്നുപോകാതെ അവർ നോക്കുന്നുമുണ്ട്. പക്ഷേ, അവിടെയും ചില അസ്വസ്ഥകൾ ഉണ്ട്. ഡോക്ടർമാരുടെ ഗുരുതരമായ അനാസ്ഥയിലൂടെ എന്റെ ഭാര്യയ്ക്ക് ജീവൻ നഷ്ടമായതും ഇതേ ആർസിസിയിലാണെന്ന് വേദനയോടെ ഞാൻ പറയട്ടെ. എന്റെ അനുഭവമാണ് ഈ വീഡിയോയിലൂടെ ഞാൻ ഷെയർ ചെയ്യുന്നത്...
സാധാരണക്കാരന്റെ സ്ഥിതി...
തന്റെ ഈ വീഡിയോ കൊണ്ട് ആർസിസിയിലെ ഏതെങ്കിലും ഡോക്ടർമാർക്ക് അവരുടെ മനോഭാവത്തിൽ മാറ്റമുണ്ടാവുകയോ ഏതെങ്കിലും രോഗികൾക്ക് ഇതുകൊണ്ട് ഗുണമുണ്ടാവുകയോ ചെയ്താൽ ഞാനും എന്റെ മരിച്ചു പോയ ഭാര്യയും കൃതാർത്ഥരാകും. ആർസിസിയെ അടച്ച് ആക്ഷേപിക്കലല്ല എന്റെ ലക്ഷ്യം. ഡോക്ടറായ എനിക്കും എന്റെ ഭാര്യക്കും എന്റെ മകൾക്കും ചില ഡോക്ടർമാരുടെ കുറ്റകരമായ അനാസ്ഥ കാരണം ഈ അനുഭവം ഉണ്ടായെങ്കിൽ സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കും. ഇത് ഇനി ആർക്കും സംഭവിക്കാൻ പാടില്ല. ആർസിസി എന്ന കാൻസർ ചികിത്സാ കേന്ദ്രം ഉന്നത നിലവാരത്തിൽ തുടരണം. എന്നാൽ രോഗികളുടെ ജീവൻ നിസാരമായി കരുതുന്ന ചില ഡോക്ടർമാർ മഹത്തായ ഈ സ്ഥാപനത്തിന് കളങ്കമാണ്. എന്റെ ഭാര്യ ഇനി തിരിച്ചുവരില്ല. അത് തീരാത്ത വേദനയാണ്. ഇനി ഈ വേദന ആർക്കും ഉണ്ടാവാൻ പാടില്ല.''
സ്പ്ലീനിൽ ലിംഫോമ...
കാര്യത്തിലേക്ക് കടക്കട്ടെയെന്ന് പറഞ്ഞാണ് പിന്നീട് റെജി ജേക്കബ് മേരി റെജിയുടെ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും വിശദീകരിക്കുന്നത്. '' 2017 സെപ്റ്റംബറിലാണ് എന്റെ ഭാര്യയ്ക്ക് സ്പ്ലീനിൽ ലിംഫോമ എന്ന കാൻസർ ഉണ്ടായതായി കണ്ടുപിടിച്ചത്. തുടർന്ന് ആർസിസിയിൽ ചികിത്സ തേടി അവരുടെ ഉപദേശപ്രകാരം പ്ലീഹ റിമൂവ് ചെയ്യണമെന്ന് പറഞ്ഞു. അതിൽ വിദഗ്ദനായ ഒരു ഡോക്ടറുമുണ്ടായിരുന്നു. ആ ഡോക്ടറുടെ പേരാണ് ചന്ദ്രമോഹൻ. ലാപ്രോസ്കോപ്പി സർജറിയിൽ വിദഗ്ദനാണെന്ന് അവകാശപ്പെടുന്ന അദ്ദേഹത്തെ ഞങ്ങൾ സർജറി നടത്താനായി സമീപിച്ചു. അദ്ദേഹം ലാപ്രോസ്കോപി സർജറിയിലൂടെ പ്ലീഹ ഒഴിവാക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ ഞങ്ങളുടെ നിർഭാഗ്യം കൊണ്ടോ ഡോക്ടറുടെ കഴിവുകേട് കൊണ്ടോ ലാപ്രോസ്കോപി സർജറി പരാജയപ്പെട്ടു.
വയർ തുറന്നുള്ള ഓപ്പറേഷൻ...
ലാപ്രോസ്കോപി സർജറി പരാജയമായതോടെ ഏഴ് മണിക്കൂർ നേരം വയർ തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് ഭാര്യയുടെ സ്പ്ലീൻ നീക്കം ചെയ്തത്. ഏകദേശം പത്ത് മുപ്പത് സ്റ്റിച്ചും അദ്ദേഹം ഇട്ടിരുന്നു. എന്നാൽ അതിനുശേഷം രണ്ട് മൂന്ന് ആഴ്ച എന്റെ ഭാര്യ വേദനകൊണ്ട് പുളയുന്നതാണ് ഞാൻ കണ്ടത്. ഇത് കണ്ട് ഡോക്ടറായ എന്റെ മകൾ മിഷേൽ ഡോക്ടർ ചന്ദ്രമോഹനെ പലതവണ പോയി കാണുകയും ഡോക്ടർ വന്ന് പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും അദ്ദേഹം അതൊന്നും ചെവി കൊണ്ടില്ല. പലപ്രാവശ്യം അദ്ദേഹം വരാമെന്ന് പറഞ്ഞതല്ലാതെ വന്നില്ല. അദ്ദേഹം പിജി റെസിഡന്റുകളെയും ജൂനിയർ ഡോക്ടർമാരെയുമാണ് പറഞ്ഞുവിട്ടത്. എന്നാൽ അവരുടെ പരിശോധന കൊണ്ടൊന്നും വേദനയ്ക്ക് ഒരു പരിഹാരവുമായില്ല.
സ്റ്റിച്ചുകൾ മാറ്റി...
വേദന കുറയാത്തത് കാരണം ഞങ്ങൾ തിരുവനന്തപുരത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പോയി മറ്റൊരു സർജനെ കണ്ടു. തുടർന്ന് അദ്ദേഹം നേരത്തെയുണ്ടായിരുന്ന സ്റ്റിച്ചുകൾ മുഴുവൻ മാറ്റിയതോടെയാണ് ഭാര്യയുടെ വയറ്റിലെ വേദന ശമിച്ചത്. ഇതിനുശേഷം ഞങ്ങൾ കീമോത്തെറാപ്പിക്ക് വേണ്ടി വീണ്ടും ആർസിസിയെ സമീപിച്ചു. ഏതൊരു കാൻസർ രോഗിക്കും കാൻസർ വാർഡിൽ അഡ്മിറ്റ് ചെയ്യുമ്പോൾ സെൻട്രൽ ലൈൻ അഥവാ പിക്ക് ലൈൻ ഇടുക എന്നൊരു സംഗതിയുണ്ട്. സാധാരണ ഡ്രിപ്പിടാനായി ഉപയോഗിക്കുന്ന ആ ലൈൻ സ്റ്റേബിളായിട്ടുള്ള ഒരു ഞെരമ്പിലേക്ക് ഇടുന്ന പ്രക്രിയയാണ് സെൻട്രൽ ലൈൻ എന്ന് പറയുന്നത്. ഇങ്ങനെയൊരു സെൻട്രൽ ലൈൻ ഇട്ടാലുള്ള ഗുണം എന്താണെന്നു വച്ചാൽ വീണ്ടും വീണ്ടും രോഗിയെ കുത്തേണ്ട ആവശ്യമില്ല എന്നതാണ്.
അനസ്തേഷ്യ...
ഈ ലൈനിൽ കൂടി വളരെ വേഗത്തിൽ ഡ്രിപ്പുകൾ കൊടുക്കാം. ഇൻജക്ഷൻസ് കൊടുക്കാം. രക്തം എടുക്കാം അങ്ങനെ പലകാര്യങ്ങളും ചെയ്യാം. ഇത് എല്ലാ കാൻസർ ആശുപത്രികളിലും ചെയ്യുന്നതാണ്. ആർസിസിയിൽ ഇതെല്ലാം അനസ്തേഷ്യ വിഭാഗക്കാരാണ് ചെയ്യേണ്ടതെന്നാണ് പറയുന്നത്. അങ്ങനെ മൂന്നു പ്രാവശ്യം അനസ്തേഷ്യ വിഭാഗത്തിൽ പോയെങ്കിലും അവർ ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഞങ്ങളെ ഒഴിവാക്കി. ഏറ്റവും ഒടുവിൽ രോഗി മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് ഞാൻ ചെന്ന് അനസ്തേഷ്യയിലെ ഡോക്ടർ വേണുഗോപാൽ എന്നയാളെ കാണുകയും അദ്ദേഹത്തോട് സെൻട്രൽ ലൈനിന്റെ ആവശ്യത്തെക്കുറിച്ച് പറയുകയും ചെയ്തു. എന്നാൽ ഇപ്പോൾ സെൻട്രൽ ലൈനിന്റെ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. തുടർന്ന് കാലിൽ ഒരു ലൈനിട്ട് വിടാമെന്ന് പറഞ്ഞ് ഒരു പെരിഫറൽ ലൈൻ കാലിൽ ഇട്ടു.
ബ്ലോക്കാവും...
കാലിലും കൈയിലും ഇടുന്ന പെരിഫറൽ ലൈനുകൾ കാൻസർ രോഗിക്ക് പൊട്ടാസ്യം പോലുള്ള ഡ്രിപ്പുകൾ കൊടുക്കുമ്പോൾ അഞ്ച് പത്ത് മിനിറ്റിനകം ബ്ലോക്കാവുകയും പിന്നീട് നഴ്സുമാർ ഞരമ്പ് കിട്ടാനായി മാറി മാറി കുത്തുകയും ചെയ്യും. അതിന്റെ ചില ഫോട്ടാകൾ ഞാൻ ഷെയർ ചെയ്യാം. ആർസിസിസിയെ സ്റ്റാഫ് എട്ടുപ്രാവശ്യം എന്റെ ഭാര്യയെ മാറിക്കുത്തുന്നത് ഞാൻ കണ്ടു. കേരളത്തിലെ ഏറ്റവും വലിയ കാൻസർ സെന്ററിൽ ഒരു രോഗിക്ക് കൊടുക്കാവുന്ന മുഴുവൻ വേദനയും കഷ്ടപ്പാടുകളുമാണ് കൊടുക്കുന്നത്. ഇത് ശരിയാണോ എന്ന് നിങ്ങൾ ചിന്തിക്കണം. അതുപോലെ അൾട്രാ സൗണ്ട് ചെയ്യുന്ന ഡോക്ടർ രേണുക നൽകിയ ഡ്ലോപർ സ്റ്റഡി റിപ്പോർട്ട് തെറ്റാണെന്നും പിന്നീട് മനസിലായി. വലതുവശത്തെ മുഴുവൻ ഞരമ്പുകളും ബ്ലോക്കാണെന്ന് രേണുക റിപ്പോർട്ട് നൽകിയെങ്കിലും പിന്നീട് ജിജി ആശുപത്രിയിലെ പരിശോധനയിൽ ഈ റിപ്പോർട്ട് തെറ്റാണെന്ന് മനസിലായി.
സെമി കോണ്‍സഷ്യസ്...
അങ്ങനെ മാർച്ച് 14-ാം തീയതി ഡോക്ടർ ശ്രീജിത്തിനെ ഞാൻ കണ്ടു. അപ്പോഴേക്കും എന്റെ ഭാര്യ സെമി കോൺസഷ്യസ് ലെവലിലായിരുന്നു. എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോൾ വേദനസംഹാരികളുടെ സൈഡ് എഫക്ട് ആണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. മോർഫിന്റെ സൈഡ് എഫക്ട് കുറയ്ക്കാൻ ആന്റി ഡോട്ട് ഇൻജക്ഷനും നൽകി. ഈ സമയം രോഗി ഒന്നും അനങ്ങി. അതുകണ്ട് ഇത് മോർഫിന്റെ സൈഡ് എഫക്ട് ആണെന്ന് അദ്ദേഹം ആവർത്തിക്കുകയും രോഗി പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അഞ്ച് മിനിറ്റ് കഴിഞ്ഞതോടെ രോഗി പഴയ അവസ്ഥയിലേക്ക് പോയി. തുടർന്ന് ഞാൻ വീണ്ടും ഡോക്ടറെ കണ്ടു. ഒരു ന്യൂറോളജിസ്റ്റിന്റെ അഭിപ്രായം തേടാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ശ്രീചിത്രയിലെ ന്യൂറോളജിസ്റ്റ് മാത്യൂ എബ്രഹാമിനെ വിളിച്ചു.
ഒന്നും പറഞ്ഞില്ല...
മാത്യു എബ്രഹാം നടത്തിയ പരിശോധയിൽ രോഗിക്ക് ഞരമ്പ് സംബന്ധമായ ഒരു പ്രശ്നവുമില്ലെന്ന് കണ്ടെത്തി. ഇത് മെറ്റബോളിക് എൻകഫലോപ്പതി എന്ന അസുഖമാണെന്നും ഉടൻതന്നെ ചികിത്സിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു രോഗിയെ ഒരുവിധ ലൈഫ് സപ്പോർട്ടും ഇല്ലാതെ കിടത്താൻ ഞാൻ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ഇക്കാര്യങ്ങൾ ഡോക്ടർ ശ്രീജിത്തുമായി ചർച്ച ചെയ്തെങ്കിലും രോഗിയെ മാറ്റേണ്ട ആവശ്യകതയെക്കുറിച്ച് അയാൾ ഒന്നും പറഞ്ഞില്ല. അതിനിടെ എബിജി ടെസ്റ്റ് ചെയ്യണമെന്ന് തലേദിവസം പറഞ്ഞിരുന്നെങ്കിലും പിന്നീട് അവർ അതെല്ലാം നിരസിച്ചു. രോഗിയുടെ ശരീരത്തിൽ ഇനി കുത്താൻ സ്ഥലമൊന്നുമില്ലെന്ന് പറഞ്ഞാണ് അവർ എബിജി ടെസ്റ്റ് നിരസിച്ചത്. ആ ടെസ്റ്റ് ചെയ്തിരുന്നെങ്കിൽ ഈ അസുഖം അന്നുതന്നെ കണ്ടുപിടിക്കാമായിരുന്നു.
ബ്രയിനിൽ...
എന്നാൽ ഈ 24 മണിക്കൂർ കൊണ്ട് എന്റെ ഭാര്യയുടെ ബ്രയിനിൽ ഉണ്ടാവേണ്ട എല്ലാ തകരാറുകളും സംഭഴിച്ചുകഴിഞ്ഞിരുന്നു. പിന്നീട് മാർച്ച് 15നാണ് രോഗിയുടെ ഗുരുതരാവസ്ഥ മനസിലാക്കി എത്രയും പെട്ടെന്ന് ഇവിടെനിന്ന് കൊണ്ടുപോകാൻ ഡോക്ടർ ശ്രീജിത്ത് ആവശ്യപ്പെട്ടത്. രോഗിയുടെ കിഡ്നി തകരാറിലാണെന്നും ഡയാലിസിസ് ആവശ്യമാണെന്നും പറഞ്ഞാണ് അദ്ദേഹം മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ പറഞ്ഞത്. ഇതുകേട്ട് മറ്റ് രണ്ട് നെഫ്രോളജിസ്റ്റുകളുടെ അഭിപ്രായം തേടിയപ്പോൾ രോഗിക്ക് കിഡ്നിക്ക് തകരാറില്ലെന്നും, ഡയാലിസിസിന്റെ ആവശ്യമില്ലെന്നുമായിരുന്നു മറുപടി. എന്നാലും ഞങ്ങൾ ഭാര്യയെയും കൊണ്ട് ജിജി ആശുപത്രിയിലേക്ക് പോയി. അവിടെവച്ചാണ് ആർസിസിയിലെ അപാകതൾ മനസിലായത്.
മരണം...
ജിജി ആശുപത്രിയിൽ എന്റെ ഭാര്യയ്ക്ക് കിട്ടാവുന്ന ഏറ്റവും മികച്ച ചികിത്സ കിട്ടിയെന്ന് ഞാൻ മനസിലാക്കുന്നു. ആർസിസിയിൽ ഇടാതിരുന്ന സെൻട്രൽ ലൈൻ രണ്ട് മിനിറ്റ് കൊണ്ട് ഇട്ടു. പക്ഷേ, എല്ലാ ടെസ്റ്റുകൾ ചെയ്തെങ്കിലും ആർസിസിയിൽ വച്ച് തന്നെ എന്റെ ഭാര്യയ്ക്ക് സംഭവിക്കേണ്ട എല്ലാ തകരാറുകളും സംഭവിച്ചുകഴിഞ്ഞിരുന്നു. അങ്ങനെ മാർച്ച് 18-ാം തീയതി രാവിലെ എന്റെ ഭാര്യ മരണപ്പെട്ടു. ആർസിസിയിലെ ചികിത്സാ പിഴവാണ്, അവിടുത്തെ ഡോക്ടർമാരുടെ ഇഗ്നോറൻസാണ് അല്ലെങ്കിൽ നെഗ്ലിജൻസാണ് എന്റെ ഭാര്യ മരിക്കാൻ കാരണമെന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. ഇതിനെല്ലാം ഉത്തരം പറയേണ്ടത് ആരാണെന്ന് നിങ്ങൾ തന്നെ ആലോചിച്ച് പറയുക'' എന്നു പറഞ്ഞുകൊണ്ടാണ് റെജി ജേക്കബിന്റെ വീഡിയോ അവസാനിക്കുന്നത്.
ആർസിസി ഡയറക്ടർ...
ഡോക്ടർ റെജി ജേക്കബിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായതോടെ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആർസിസി ഡയറക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോപണം ശരിയാണെന്ന് കണ്ടെത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്നും, അന്വേഷണത്തിന് നിർദേശം നൽകിയതായും ആർസിസി ഡയറക്ടർ ഡോക്ടർ പോൾ സെബാസ്റ്റ്യൻ പറഞ്ഞു. ആർസിസിയിൽ ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ചെന്ന് സംശയിച്ച പെൺകുട്ടി മരണപ്പെട്ട ദിവസം തന്നെയാണ് റെജി ജേക്കബിന്റെ വീഡിയോയും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. സാധാരണക്കാരായ കാൻസർ രോഗികളുടെ ആശ്രയമായ ആർസിസിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ആർസിസിയിൽ നിന്ന് എച്ച്ഐവി ബാധയേറ്റെന്ന് സംശയിച്ച പെൺകുട്ടി മരിച്ചു; ഉത്തരമില്ലാത്ത ചോദ്യങ്ങൾ ബാക്കി
വിനോദയാത്രയ്ക്ക് പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി! അഞ്ച് ദിവസമായി ഒരു വിവരവുമില്ല...