പാതിരാത്രിയിൽ പെൺകുട്ടിക്ക് കാവൽനിന്നത് കെഎസ്ആർടിസി ബസ്! ചങ്ക് മാത്രമല്ല, ആങ്ങളയുമാണ് ആനവണ്ടി...
ആതിര ജയൻ എന്ന പേരിൽ ഫേസ്ബുക്കിൽ എഴുതിയ അഭിനന്ദന കുറിപ്പാണ് കെഎസ്ആർടിസിയ്ക്ക് അഭിമാനമായി മാറിയിരിക്കുന്നത്.
കൊല്ലം: ചങ്കല്ല, ചങ്കിടിപ്പാണ് പലർക്കും കെഎസ്ആർടിസി. കോട്ടയം-കുമളി റൂട്ടിലോടുന്ന ബസിനെ പ്രണയിച്ച പെൺകുട്ടിയും ആ ചങ്ക് ബസുമെല്ലാം മലയാളിക്ക് കെഎസ്ആർടിസി ബസിനോടുള്ള പ്രേമം തുറന്നുകാണിക്കുന്നു. എന്നാൽ കെഎസ്ആർടിസിക്ക് യാത്രക്കാരോട് ഇത്ര സ്നേഹമില്ലെന്നാണ് പൊതുവെയുള്ള പരിഭവം. പക്ഷേ, ഇപ്പോൾ ഫേസ്ബുക്കിൽ വൈറലായിരിക്കുന്ന കുറിപ്പ് ആ പരിഭവവും മായ്ച്ചുകളയും. അതെ, നന്മയുള്ളവരാണ് കെഎസ്ആർടിസി ജീവനക്കാർ.
ആതിര ജയൻ എന്ന പേരിൽ ഫേസ്ബുക്കിൽ എഴുതിയ അഭിനന്ദന കുറിപ്പാണ് കെഎസ്ആർടിസിയ്ക്ക് അഭിമാനമായി മാറിയിരിക്കുന്നത്. അർദ്ധരാത്രിയിൽ ഒറ്റപ്പെട്ട സ്ഥലത്തെ ബസ് സ്റ്റോപ്പിലിറങ്ങിയ യുവതിക്ക്, സഹോദരൻ വരുന്നത് വരെ ഒരു ബസും അതിലെ ജീവനക്കാരും യാത്രക്കാരും കാവൽ നിന്നതിനെക്കുറിച്ചായിരുന്നു ആ ഫേസ്ബുക്ക് കുറിപ്പ്. ജൂൺ രണ്ടിന് കൊല്ലം ചവറയ്ക്കടുത്ത ശങ്കരമംഗലം ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. അന്ന് രാത്രി ജീവനക്കാരോടും യാത്രക്കാരോടും നന്ദി പറയാൻ കഴിയാതിരുന്ന പെൺകുട്ടി പിന്നീട് ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിക്കുകയായിരുന്നു. ഈ കുറിപ്പാണ് ഫേസ്ബുക്കിൽ വൈറലായത്.
കൊല്ലത്തേക്ക്....
സ്ഥിരമായി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്ന യുവതി ജൂൺ രണ്ടിന് രാത്രിയിലാണ് അങ്കമാലിയിൽ നിന്ന് കൊല്ലത്തേക്ക് യാത്രതിരിച്ചത്. കോയമ്പത്തൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലായിരുന്നു യാത്ര. ബസ് കൊല്ലത്ത് എത്തിയപ്പോൾ ഏകദേശം രാത്രി ഒന്നര മണിയായിരുന്നു. ചവറയ്ക്ക് അടുത്ത ശങ്കരമംഗലം ബസ് സ്റ്റോപ്പിലാണ് യുവതി ഇറങ്ങിയത്. വീട്ടിലേക്ക് കൊണ്ടുപോകാൻ സഹോദരൻ വരുമെന്നായിരുന്നു യുവതിയുടെ പ്രതീക്ഷ. എന്നാൽ മഴ കാരണം സഹോദരൻ ബസ് സ്റ്റോപ്പിലെത്താൻ അൽപം വൈകി. ഈ സമയം യുവതി മാത്രമേ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നുള്ളു.
അവർ യാത്ര തുടർന്നത്...
പക്ഷേ, പാതിരാത്രിയിൽ ബസ് സ്റ്റോപ്പിലിറങ്ങിയ യുവതിയെ തനിച്ചാക്കി പോകാൻ കെഎസ്ആർടിസി ജീവനക്കാർ തയ്യാറായിരുന്നില്ല. യുവതിയുടെ സഹോദരൻ വരുന്നതുവരെ ആ ബസും അതിലെ ജീവനക്കാരും യാത്രക്കാരും അവിടെ കാത്തുകിടന്നു. ഏഴ് മിനിറ്റോളം ബസ് ശങ്കരമംഗലം ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടു. ബസ് ജീവനക്കാരോട് കാത്തുനിൽക്കേണ്ടെന്ന് പറഞ്ഞെങ്കിലും സഹോദരൻ എത്തിയതിന് ശേഷം മാത്രമാണ് അവർ യാത്ര തുടർന്നത്. അന്നത്തെ രാത്രിയിൽ നന്ദി പറയാൻ പോലും കഴിയാതിരുന്ന യുവതി പിന്നീട് ഈ സംഭവം വിവരിച്ച് ഫേസ്ബുക്കിലൂടെ കെഎസ്ആർടിസി ജീവനക്കാരോടും യാത്രക്കാരോടും നന്ദി അറിയിക്കുകയും ചെയ്തു.
കണ്ടുപിടിച്ചു...
കെഎസ്ആർടിസി ജീവനക്കാരോട് നന്ദി പ്രകടിപ്പിച്ചുള്ള പോസ്റ്റ് നിമിഷങ്ങൾക്കകം സോഷ്യൽമീഡിയയിൽ വൈറലായി. യാത്ര ചെയ്ത ബസിലെ ടിക്കറ്റിന്റെ ചിത്രം യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നതിനാൽ ജീവനക്കാരെ കണ്ടെത്താനായിരുന്നു ഏവരുടെയും ശ്രമം. ഒടുവിൽ ആ നന്മ വറ്റാത്ത കെഎസ്ആർടിസി ജീവനക്കാരെ കണ്ടെത്തി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ കണ്ടക്ടർ പിബി ഷൈജുവും ഡ്രൈവർ കെ ഗോപകുമാറുമായിരുന്നു അന്ന് ബസിലുണ്ടായിരുന്നത്. ജീവനക്കാരെ തിരിച്ചറിഞ്ഞതോടെ അഭിനന്ദനങ്ങളുടെ പ്രവാഹമാണ് ഇവരുവരെയും തേടിയെത്തിയത്.
കെഎസ്ആർടിസി എംഡി...
കെഎസ്ആർടിസിയിലെ ഡിപ്പോ ഉദ്യോഗസ്ഥർ മുതൽ എംഡി ടോമിൻ തച്ചങ്കരി വരെ ഇരുവരെയും ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. കെഎസ്ആർടിസിയുടെ ഔദ്യോഗിക അഭിനന്ദന കുറിപ്പ് ടോമിൻ തച്ചങ്കരി രണ്ടുപേർക്കും കൈമാറി. ഇതിനുപുറമേ കെഎസ്ആർടിസി ഫാൻ ക്ലബുകളുടെയും കൂട്ടായ്മകളുടെയും അഭിനന്ദനങ്ങളും ഇവരെ തേടിയെത്തി. എന്തായാലും കെഎസ്ആർടിസിയിലെ പൊന്നാങ്ങളമാരായ ഇവർ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഹീറോസ്.