വയല്‍ക്കിളികൾക്ക് പിന്തുണയുമായി എഐവൈഎഫ്: സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കീഴാറ്റൂരില്‍
തളിപ്പറമ്പ്: വയൽകിളി സമരത്തിന് പിന്തുണയുമായി സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് രംഗത്ത്.എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കീഴാറ്റൂർ വയൽ സന്തർശിച്ച് വയൽകിളികൾക്ക് പിന്തുണ അറിയിച്ചത്. അഗ്നിക്കിരയാക്കിയ സമര പന്തലും നേതാക്കൾ സന്ദർശിച്ചു. സമരം നടത്തിയ കർഷകരുടെ സമരപന്തൽ തീവെച്ച് നശിപ്പിച്ച് തോട്ടിലേക്കെറിഞ്ഞത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. വയൽ കിളി സമരം വിജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും മഹേഷ് കക്കത്ത് പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്ത് സമരം നടത്താനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നെൽവയലിനും കുടിവെള്ളത്തിനുമായുള്ള സമരത്തോടൊപ്പം എഐവൈഎഫ് ഉണ്ടാകും. ചിറവക്കിൽ നിന്നും ഏഴാംമൈൽ വരെ ഫ്ളൈ ഓവർ നിർമ്മിച്ചു കൊണ്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ പറഞ്ഞ സാഹചര്യത്തിൽ ഇതിന്റെ ശാസ്ത്രീയ വശം പരിശോധിച്ച് സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മഹേഷ് കക്കത്ത് കൂട്ടിച്ചേർത്തു.
എ ഐ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.നവാസ്, ജില്ലാ പ്രസിഡന്റ് എം.സി.സജീഷ്, സെക്രട്ടറി കെ.വി.രജീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിൽ ശനിയാഴ്ച്ച മുതല്‍ ബദല്‍ സമരം ആരംഭിക്കാനിരിക്കെയാണ് എൽ ഡി എഫിലെ ഘടകക്ഷിയുടെ യുവജന സംഘടന വയൽകിളി സമരത്തിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. അതേ സമയം സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് വി എം സുധീരനും,സുരേഷ് ഗോപി എംപിയും വരും ദിവസങ്ങളിൽ കിഴാറ്റൂർ സന്ദർശിക്കും.
പട്ടിക്കാഷ്ഠത്തിന് നടുവിൽ ലസ്സി നിർമ്മാണം! ഉപയോഗിക്കുന്നത് കക്കൂസ് വെള്ളം! പുഴുവരിക്കുന്ന ഇടം..