ഉമ്മൻ ചാണ്ടിയെ ദില്ലിയിലേക്ക് വിട്ട് കൊടുക്കാൻ തയ്യാറാകാതെ പ്രവർത്തകർ! എ ഗ്രൂപ്പ് ദുർബലമാകും
കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമായിക്കഴിഞ്ഞു കോണ്‍ഗ്രസ്. ദേശീയ മാധ്യമങ്ങളുടേതായി ഇതുവരെ പുറത്ത് വന്ന സര്‍വ്വേകളിലെല്ലാം കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാകുമെന്ന് പ്രവചിക്കുന്നു. ഇത് കോണ്‍ഗ്രസിന് ഇരട്ടി ഊര്‍ജമേകുന്നതാണ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 29ന് കേരളത്തില്‍ എത്തുന്നതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരട്ടി വേഗമാകുമെന്ന് നേതൃത്വം കരുതുന്നു. തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഏറ്റവും സജീവമാകുന്നത് ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ്. രാഹുല്‍ ഗാന്ധിയുടെ വരവോടെ അക്കാര്യത്തിലും തീരുമാനമായേക്കും. അതേസമയം ഉമ്മന്‍ ചാണ്ടിയെ ദില്ലിയിലേക്ക് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമില്ല.
ഉമ്മൻ ചാണ്ടിയുടെ തിരിച്ച് വരവ്
സോളാര്‍ അഴിമതി, ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങി നാണംകെട്ടാണ് ഉമ്മന്‍ചാണ്ടി മന്ത്രി സഭ പുറത്ത് പോകുന്നത്. തോല്‍വിക്ക് ശേഷം നേതൃപരമായ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാതെ പിറകോട്ട് വലിഞ്ഞ ഉമ്മന്‍ചാണ്ടിയെ ദേശീയ നേതൃത്വം ഇടപെട്ടാണ് തിരികെ കൊണ്ട് വന്നത്. ഐഐസിസി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രയുടെ ചുമതലയും നല്‍കി.
മത്സരിക്കണമെന്ന് മുല്ലപ്പള്ളി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചര്‍ച്ച കോണ്‍ഗ്രസ് ഔദ്യോഗികമായി ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാല്‍ അണികള്‍ക്കിടയില്‍ അത് സജീവ ചര്‍ച്ചാ വിഷയമാണ്. ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്നും ഏത് സീറ്റും നല്‍കാമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞു.
താൽപര്യമില്ലാതെ അണികൾ
ഇക്കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നാണ് സഖ്യകക്ഷിയായ ലീഗിന്റെ നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടി മത്സര രംഗത്തുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന് വലിയ കരുത്താകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നതിനോട് താല്‍പര്യമില്ലായ്മയാണ് പ്രകടിപ്പിക്കുന്നത്.
നീക്കം ഒസിയെ ഒതുക്കാൻ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്നതോടെ ഉമ്മന്‍ ചാണ്ടിയുടെ തട്ടകം ദില്ലിയായി മാറും. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ഉമ്മന്‍ചാണ്ടി സജീവമായി വേണം എന്നാണ് പ്രവര്‍ത്തകരുടെ താല്‍പര്യം. മാത്രമല്ല ഉമ്മന്‍ ചാണ്ടിയുടെ അഭാവം കോണ്‍ഗ്രസിലെ എ ഗ്രൂപ്പിനെ ദുര്‍ബലപ്പെടുത്തും എന്ന ആശങ്കയും ഇവര്‍ക്കുണ്ട്. ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാൻ ആവേശം കാണിക്കുന്നത് കേരളത്തിൽ ഒതുക്കുന്നതിന് വേണ്ടിയാണെന്നും എ ഗ്രൂപ്പ് കണക്ക് കൂട്ടുന്നു.
നേതൃത്വത്തെ അറിയിച്ചു
ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കേണ്ടതില്ല എന്ന് എ ഗ്രൂപ്പ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തിയിരുന്നു. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് പ്രവര്‍ത്തകരുടെ അഭിപ്രായമറിയാനുളള രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നു സന്ദര്‍ശനം.
മൌനം പാലിച്ച് പ്രവർത്തകർ
എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കണം എന്ന ആവശ്യം നേതാക്കളോ പ്രവര്‍ത്തകരോ മുകുള്‍ വാസ്‌നികിന് മുന്നില്‍ വെച്ചില്ല. 174 പ്രാദേശിക നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷ് എംപിയും ആന്റോ ആന്റണി എംപിയും അടക്കമുളളവരുണ്ടായിരുന്നു. 20 പേര്‍ പ്രസംഗിക്കുകയും ചെയ്തു.
വിജയ സാധ്യത ഉളളവർ വേണം
ഉമ്മന്‍ ചാണ്ടി കൂടി പങ്കെടുത്ത യോഗത്തില്‍ പക്ഷേ ആരും അദ്ദേഹം മത്സരിക്കണം എന്ന ആവശ്യം ഉന്നയിച്ചില്ല. മത്സരിക്കരുത് എന്നും ആരും ആവശ്യപ്പെട്ടില്ല. ഉമ്മന്‍ചാണ്ടിയും മൗനം പാലിച്ചു. വിജയസാധ്യതയുളള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണം എന്ന പൊതു ആവശ്യം മാത്രമാണ് യോഗത്തില്‍ ഉയര്‍ന്നത്.
പാർട്ടി തീരുമാനിച്ചിട്ടില്ല
യോഗത്തില്‍ ഉമ്മന്‍ചാണ്ടിയെ മുകുള്‍ വാസ്‌നിക് പുകഴ്ത്തി പ്രസംഗിച്ചത് വലിയ കയ്യടികളോടെയാണ് സ്വീകരിക്കപ്പെട്ടത്. ഉമ്മന്‍ ചാണ്ടി മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല എന്നാണ് മുകുള്‍ വാസ്‌നിക് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്. ആരൊക്കെ മത്സരിക്കണം എന്നും എംഎല്‍എമാര്‍ മത്സരിക്കണമോ എന്നും തീരുമാനിക്കുന്നതേ ഉളളൂ എന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ തീരുമാനിക്കും
അതേസമയം താന്‍ മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ഒതുക്കുന്നതിന് വേണ്ടിയാണോ ലോക്‌സഭയിലേക്ക് മത്സരിക്കണം എന്ന ആവശ്യം ഉയരുന്നത് എന്ന ചോദ്യത്തിന് എല്ലാവരും സഹപ്രവര്‍ത്തകരാണ് എന്നാണ് മറുപടി. രാഹുല്‍ ഗാന്ധി വന്നതിന് ശേഷമുളള യോഗങ്ങളില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്‌തേക്കും.