'ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ.. എന്നെ കല്ലെറിയല്ലേ'.. സര്‍ക്കാരിനെ പരിഹസിച്ച് ജയശങ്കര്‍
തിരുവനന്തപുരം: പി എസ് എസി പരീക്ഷാ ക്രമക്കേടില്‍ സംസ്ഥാന സര്‍ക്കാറിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ എ ജയശങ്കര്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ചില വിദ്യാർത്ഥി സഖാക്കൾ സുതാര്യമായി പരീക്ഷ എഴുതി ഉയർന്ന റാങ്ക് നേടിയതിൽ അസ്വാഭാവികമായി ആദ്യം ഒന്നും കണ്ടെത്തിയില്ലെങ്കിലും വിശദമായ അന്വേഷണത്തിൽ ചില പൊരുത്തക്കേടുകൾ കണ്ടുപിടിച്ചു. അതില്‍ പാര്‍ട്ടിയും സര്‍ക്കാറും ചില നടപടികള്‍ സ്വീകരിച്ചു. അധിലധികം എന്തുചെയ്യാനാണെന്നാണ് ജയശങ്കര്‍ പരിഹാസത്തോടെ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ.
ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ.. എന്നെ കല്ലെറിയല്ലേ... ഇന്നാട്ടിലെ തൊഴിലില്ലാത്ത അഭ്യസ്തവിദ്യരുടെ ആശാകേന്ദ്രമാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ. ആ മഹാ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കാൻ ചില തല്പര കക്ഷികളും കുത്തക പത്രങ്ങളും നടത്തുന്ന ശ്രമം തിരിച്ചറിയണം.
പിഎസ്‌സി എല്ലാ പരീക്ഷയും സത്യസന്ധമായാണ് നടത്തുന്നത്. സിവിൽ പോലീസ് ഓഫീസർ പരീക്ഷയും സുതാര്യ സുന്ദരമായി തന്നെ നടന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ചില വിദ്യാർത്ഥി സഖാക്കൾ സുതാര്യമായി പരീക്ഷ എഴുതി ഉയർന്ന റാങ്ക് നേടിയതിൽ അസ്വാഭാവികമായി ഒന്നും കണ്ടില്ല.
വിശദമായ അന്വേഷണത്തിൽ ചില പൊരുത്തക്കേടുകൾ കണ്ടുപിടിച്ചു. പക്ഷേ അതിനും എത്രയോ മുമ്പ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചു വിട്ടു, കോപ്പിയടിച്ചവരെ പാർട്ടി പുറത്താക്കി. അവരെ റാങ്ക് ലിസ്റ്റിൽ നിന്ന് പിഎസ്‌സിയും പുറത്താക്കി.
ഇതിലധികമായി ഞങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? ഇനിയെങ്കിലും ദുഷ്പ്രചരണം നിർത്തണം. പിഎസ്‌സി വഴി ജോലി കിട്ടിയ എല്ലാ സഖാക്കളെയും അപമാനിക്കരുത്.