താരസംഘടനയില്‍ സഹകരണമില്ലെങ്കില്‍ രാജിക്കാര്യം തീരുമാനിക്കേണ്ടിവരും; നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം അമ്മയെ സമാനതകളില്ലാത്ത പ്രതിസന്ധികളിലേക്കായിരുന്നു കൊണ്ടുചെന്നെത്തിച്ചത്. അക്രമിക്കപ്പെട്ട നടിഉള്‍പ്പടേയുള്ള നാലുപേരുടെ രാജി പിന്നീട് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.
പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെട്ട താരസംഘടന ഒടുവില്‍ പ്രതിഷേധം ഉന്നയിച്ച വനിതാ താരങ്ങളുമായും ജോയ്മാത്യു, ഷമ്മി തിലകന്‍ എന്നിവരുമായും ചര്‍ച്ചചെയ്യാന്‍ തയ്യാറാവുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് ഈ ചര്‍ച്ച നടത്തിയത്. രാജിക്കാര്യം ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടാണ് മോഹാന്‍ലാല്‍ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടത്.
കക്ഷി ചേരാന്‍
നടി അക്രമിക്കപ്പെട്ട കേസില്‍ എടുത്ത നിലപാടുകളെ തുടന്ന് സംഘടനയുടെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരികെ പിടിക്കാനായിരുന്നു നടിയുടെ കേസില്‍ അമ്മ കക്ഷി ചേരാന്‍ തീരുമാനിച്ചത്. കേസില്‍ വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അമ്മ എക്സിക്യൂട്ടീവിലെ വനിതാ അംഗങ്ങള്‍ എന്ന നിലയ്ക്ക് രചനയും ഹണി റോസും കക്ഷി ചേരാന്‍ ശ്രമിച്ചത്.
ആവശ്യങ്ങള്‍
വനിതാ ജഡ്ജി വേണമെന്നത് കൂടാതെ വിചാരണ തൃശൂരിലെ കോടതിയിലേക്ക് മാറ്റണം, രഹസ്യ വിചാരണ വേണം എന്നീ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് നടി ഹര്‍ജി നല്‍കിയിരുന്നത്. കേസില്‍ പ്രോസിക്യൂട്ടറായി 25 വര്‍ഷം എങ്കിലും പരിചയ സമ്പത്തുള്ള അഭിഭാഷകനെ നിയോഗിക്കണം എന്ന ആവശ്യവും ഉന്നയിച്ചിരുന്നു.
ഗ്രൂപ്പ് പോര്
സംഘടനയിലെ രൂക്ഷമായ ഗ്രൂപ്പ് പോരുകള്‍ക്കും കത്ത് പൂഴ്ത്തലുകള്‍ക്കും ശേമായിരുന്നു അമ്മ കേസില്‍ കക്ഷിചേരാന്‍ തീരുമാനിച്ചതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കേസില്‍ വനിതാ ജഡ്ജിയെ നിയമിക്കണമെന്നും വിചാരണ തൃശ്ശൂര്‍ക്ക് മാറ്റണമെന്നും വശ്യപ്പെട്ടുക്കൊണ്ട് സര്‍ക്കാരിന് നിവേദനം നല്‍കാനുമായിരുന്നു മോഹന്‍ലാലിന്റെ നേതൃത്വത്തിലെടുത്ത ആദ്യ തീരുമാനം. കത്ത് തയ്യാറാക്കി മുഖ്യമന്ത്രിക്ക് നല്‍കാനുമുള്ള നടപടികളുമെടുത്തു.
ദിലീപ് അനുകൂല വിഭാഗം
കത്ത് മുഖ്യമന്ത്രിയിലേക്ക് എത്താതിരിക്കാനുള്ള കരുനീക്കങ്ങളുമായി ദിലീപ് അനുകൂല വിഭാഗം മുന്നോട്ടുപോയി. കത്ത് മുഖ്യമന്ത്രിയിലേക്ക് എത്താതിരിക്കാന്‍ മുതിര്‍ന്ന ഭാരവാഹിതന്നെ മുന്നിട്ടിറങ്ങി. ഇതറിഞ്ഞതോടെ മോഹന്‍ലാല്‍ പൊട്ടിത്തെറിച്ചു. തന്റെ നേതൃത്വത്തിലെടുത്തു തീരുമാനം അട്ടിമറിക്കപ്പെട്ടതിലുള്ള അമര്‍ഷമായിരുന്നു അദ്ദേഹത്തിനെന്നായിരുന്നു മാതൃഭൂമി വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നത്.
രാജി
കത്ത് പൂഴ്ത്തിയതില്‍ പ്രതിഷേധിച്ച് മോഹന്‍ലാല്‍ രാജിവയ്ക്കാന്‍ പോകുകയാണെന്ന പ്രഖ്യാപിച്ചു. പിന്നിട് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ അനുനയ നീക്കങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം തീരുമാനത്തില്‍ നിന്ന് പിന്‍മാറിയത്. അയാള്‍ കുറ്റം ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് പേടിക്കുന്നത്, എല്ലാകാര്യങ്ങളിലും ഇടപെട്ട് അട്ടിമറി ശ്രമങ്ങള്‍ നടത്തുന്നതെന്തിനെന്നും ദിലീപീനെ ഉദ്ദേശിച്ച് മോഹന്‍ലാല്‍ ഒരുഘട്ടത്തില്‍ ചോദിക്കുകയും ചെയ്തെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നലെ
എന്നാല്‍ ഈ വാര്‍ത്തകളേയെല്ലാം തള്ളിക്കൊണ്ടായിരുന്നു മോഹന്‍ലാല്‍ ഇന്നലെ മാധ്യമങ്ങളെ കണ്ടത്. നടിഅക്രമിക്കപ്പെട്ടതും നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതുമായ വിഷയങ്ങളില്‍ താന്‍ അമ്മയില്‍ നിന്ന് രാജിവെയ്ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
സഹകരണമില്ലാത്ത ഒരവസ്ഥ
എല്ലാം അംഗങ്ങളുടേയും പിന്തുണയുണ്ടെങ്കില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് മുന്നോട്ടുപോകാനാണ് താല്‍പര്യമെന്നും സഹകരണമില്ലാത്ത ഒരവസ്ഥ വന്നാല്‍ രാജിക്കാര്യം ആലോചിക്കാമെന്നും കൊച്ചിയില്‍ ചേര്‍ന്ന് സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുഭാവപൂര്‍വ്വം
താരസംഘടനയും വനിതാ സംഘടനയായ ഡബ്ലൂ.സി.സി അംഗങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പോസിറ്റിവായി പുരോഗമിക്കുകയാണ്. കത്തു നില്‍കിയ നടിമാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും. എല്ലാവരുടേയും ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണ്. പ്രശ്‌നങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും ചര്‍ച്ചയിലെ തീരുമാനം രണ്ടുദിവസത്തിനകം മാധ്യമങ്ങളെ അറിയിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
തീരുമാനം സ്വമേധയാ
നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാനുള്ള സംഘടനാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരയണന്‍ കുട്ടി, ഹണിറോസ് എന്നിവരുടെ തീരുമാനം സ്വമേധയാഉള്ളതാണെന്നും, അമ്മയുടെ തീരുമാനമായിരുന്നില്ലെന്നും ജഗദീഷ് വ്യക്തമാക്കി. ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നതില്‍ നിയമപരമായ പിശകുകള്‍ സംഭവിച്ചിട്ടുണ്ട് അത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.