അഭിമന്യുവിന്റെ ഓര്‍മകള്‍ക്ക് നടുവില്‍ ജീവിക്കുന്ന രക്തസാക്ഷി
കൊച്ചി: കാമ്പസ് രാഷ്ടിയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോയ്ക്ക് അഭിമന്യുവിന്റെ മരണവാര്‍ത്ത ഏര്‍പ്പിച്ച ആഘാതം ചെറുതല്ല. തനിക്ക് ജീവന്‍ തിരികെ നല്‍കി ജീവിതമെടുത്ത കാമ്പസ് രാഷ്ടിയത്തിന്റെ കത്തിമുനയില്‍ തന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥിയുടെ സ്വപ്‌നങ്ങള്‍ അവസാനിച്ചത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അഭിമന്യുവിന്റെ ശരീരം സൂക്ഷിച്ച ജനറല്‍ ആശുപത്രിയിലും പൊതു ദര്‍ശനത്തിനെത്തിച്ച മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിനു മുന്നിലും നിറകണ്ണുകളോടെ വീല്‍ച്ചെയറിലിരുന്ന് അവന്‍ എനിക്ക് അത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു.
സൈമണ്‍ ബ്രിട്ടോയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു കൊല്ലപ്പെട്ട അഭിമന്യു. അദ്ദേഹത്തിന്റെ യാത്രാ വിവരണത്തിന്റെ നല്ലൊരു ഭാഗവും എഴുതിയത് അഭിമന്യുവാണ്. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അര്‍ജുനാണ് തനിക്ക് അഭിമന്യുവിനെ പരിചയപ്പെടുത്തിയതെന്നു ബ്രിട്ടോ പറയുന്നു. എല്ലാവരോടും വലിയ സ്‌നേഹമായിരുന്നു അവന്. കുടുംബാംഗത്തെ പോലെയായിരുന്നു അവന്‍ ഞങ്ങള്‍ക്ക്. വീട്ടില്‍ വരുമ്പോള്‍ മകളുമായി വഴക്കിടും. ഭാര്യയെ കളിയാക്കും. എല്ലാവരുടെയും കൂടെ ഭക്ഷണം കഴിക്കും. തന്നെ കട്ടിലില്‍ നിന്നു ഉയര്‍ത്തുന്നതിനും ഫിസിയോ തെറാപ്പി ചെയ്യുന്നതിനുമെല്ലാം സഹായിക്കുമായിരുന്നു. അവന് ഞാന്‍ കഴിഞ്ഞ ദിവസം ഒരു മുണ്ടു കൊടുത്തിരുന്നു. ഇതു പറയുമ്പോള്‍ നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന കണ്ണുനീര്‍ സൈമണ്‍ ബ്രിട്ടോ തുടയ്ക്കുന്നുണ്ടായിരുന്നു.
അവന് മലയാളത്തില്‍ നല്ല ഗ്രാഹ്യമുണ്ടായിരുന്നു. ഞാന്‍ പറയുന്നത് മലയാളം വിഷയമായി എടുത്തു പഠിക്കുന്നവര്‍ക്കു പോലും പകര്‍ത്തുക പ്രയാസമാണ്. എനിക്ക് വേഗത കൂടുതലാണ്. പിന്നെ ക്ഷമയും റഫറന്‍സും വേണം. എന്നാല്‍ അവന്‍ മിടുക്കനായിരുന്നു. ആറും എട്ടും മണിക്കൂറുക്കെ അവന്‍ ഇരുന്ന് എഴുതുമായിരുന്നു. അത്രയും മിടുക്കനായ ഒരാളെ ആണ് ആ നാടിനു നഷ്ടപ്പെട്ടത്. സഖാവ് ഈ പുസ്തകം പൂര്‍ത്തിയാക്കി അവാര്‍ഡുക്കെ കിട്ടുമ്പോള്‍ എല്ലാവരോടും പറയണം ഞാനാ ഇതെഴുതിയതെന്ന് എപ്പോഴും അവന്‍ പറയുമായിരുന്നു. മിക്ക ദിവസവും വൈകുന്നേരം വരും. വീല്‍ച്ചെയറില്‍ കുറേ നേരം കൊണ്ടു നടക്കും. ഞങ്ങളും എപ്പോഴും അവനെ കളിയാക്കുമായിരുന്നു. നീയൊരു കെമിസ്റ്റ് ആയിട്ട് വട്ടവടയില്‍ കൊണ്ടുപോയി രാസവളം ചെയ്ത് ഞങ്ങളെ കൊല്ലാനല്ലേ നടക്കുന്നതെന്നുക്കെ തമാശയ്ക്ക് ചോദിക്കും. ഇല്ല, ഞാനൊരു സയന്റിസ്റ്റ് ആകുമെന്നായിരുന്നു അപ്പോഴുക്കെ അവന്‍ പറഞ്ഞിരുന്നത്. അവസാനം പഠിക്കണമെന്നും ജീവിക്കണമെന്നും വീടിന് തുണയാകണമെന്നുക്കെയുള്ള ഒരു പാട് സ്വപ്‌നങ്ങള്‍ പാതി വഴിയില്‍ നഷ്ടപ്പെട്ട് അഭിമന്യു യാത്രയായി.