'കൊറോണ ഏതാ നിപ്പ ഏതാ എന്നറിയാത്ത മന്ത്രി', ആശുപത്രിയിലേത് സന്ദർശന നാടകമെന്ന് ഗണേഷ് കുമാർ
പത്തനാപുരം താലൂക്ക് ആശുപത്രി നിർമ്മാണത്തെ വിമർശിച്ച ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന് മറുപടിയുമായി മുൻ എംഎൽഎ കെബി ഗണേഷ് കുമാർ. ഇത് ഹോട്ടലാക്കാനേ കൊള്ളൂ എന്നാണ് ആശുപത്രി സന്ദർശിച്ച മന്ത്രി വിമർശിച്ചത്. എന്നാൽ സാധാരണക്കാർക്ക് വേണ്ടിയുളള ആശുപത്രിയ്ക്ക് പഞ്ചനക്ഷത്ര സൗകര്യം വേണമെന്ന് ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റെന്ന് കെബി ഗണേഷ് കുമാർ ചോദിച്ചു.
മുടന്തൻ ന്യായങ്ങൾ പറഞ്ഞു ആശുപത്രി നിർമ്മാണം നീട്ടിക്കൊണ്ടുപോയി അവസാനം അതെല്ലാം ചിലരുടെ ക്രെഡിറ്റിലാക്കാനുള്ള ഗൂഢതന്ത്രമാണിതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെബി ഗണേഷ് കുമാർ ആരോപിച്ചു.
കെബി ഗണേഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്: ' പത്തനാപുരത്ത് ഒരു അന്തർദ്ദേശീയ നിലവാരമുള്ള, അത്യാധുനിക സൗകര്യമുള്ള ഒരു താലൂക്കാശുപത്രി വേണമെന്ന എൽഡിഎഫ് സർക്കാരിന്റെ ഒരു ആഗ്രഹമാണ് അവസാനഘട്ടത്തിലേയ്ക്ക് കടന്നുകൊണ്ടിരിക്കുന്നത്. അപ്പോഴാണ് ഇപ്പോഴത്തെ എംഎൽഎയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രി ശ്രീ .മുരളീധരനെ പത്തനാപുരത്ത് കൊണ്ടുവന്ന് ഇത് ആശുപത്രി അല്ലാ വലിയൊരു ഹോട്ടൽ പോലെ ഉണ്ടെന്ന പരാമർശനമൊക്കെ നടത്തിയിരിക്കുന്നത്.

സാധാരണക്കാരും പാവപ്പെട്ടവരും പോകുന്ന ഒരു താലൂക്കാശുപത്രി, ആ ആശുപത്രിയ്ക്ക് പഞ്ചനക്ഷത്ര സൗകര്യം വേണമെന്ന് ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? മികച്ച ലോകോത്തര നിലവാരമുള്ള ആശുപത്രി പത്തനാപുരത്ത് വരുന്നതിൽ ആർക്കാണ് ഇത്ര ഭയം ?. ഓരോരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞു ആശുപത്രി നിർമ്മാണം നീട്ടിക്കൊണ്ടുപോയി അവസാനം അതെല്ലാം ചിലരുടെ ക്രെഡിറ്റിലാക്കാനുള്ള ഗൂഢതന്ത്രമാണിത്.
അല്ലാതെ വേറൊന്നുമല്ലാ.
പണി ഇതിനകം പൂർത്തീകരിച്ചിരിക്കുന്ന, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതുകൊണ്ട് മാത്രം ഉദ്ഘാടനം നടത്താൻ കഴിയാത്ത പല പദ്ധതികളും സ്വന്തം ക്രഡിറ്റിലാക്കാനുള്ള ഓട്ടത്തിലാണ് ചിലർ. അതിന് ചെറിയൊരു ഉദാഹരണമാണ് ഇതിനകം പണിപൂർത്തീകരിച്ച കൊച്ചിക്കടവ് പാലം സർക്കാരിന്റെ നൂറു ദിന പദ്ധതിയിൽ ഉൾപ്പെടുത്തി വീണ്ടും പൂർത്തീകരിക്കുമെന്ന് പറഞ്ഞു പത്രപ്രസ്താവന എല്ലാം കൊടുത്തിരിക്കുന്നത്.
അതെല്ലാം പത്തനാപുരത്തെ ജനങ്ങൾ തിരിച്ചറിഞ്ഞതിലുള്ള ജാള്യത മറക്കാനാണ് കൊറോണ ഏതാ, നിപ്പ ഏതാ എന്നൊന്നും തിരിച്ചറിയാത്ത, ചൂടുണ്ടായാൽ കൊറോണ പോയിക്കൊള്ളും എന്ന് പറയുന്ന ഒരു മന്ത്രിയെയും കൊണ്ടുവന്നു ആശുപത്രിയിലെ സന്ദർശന നാടകം..പുനലൂർ താലൂക്കാശുപത്രിയിൽ അത്യാസന്ന നിലയിലുള്ള രോഗികളുടെ ഉൾപ്പെടെ മുന്നിലൂടെ ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ കൊടിയും പിടിച്ചു സന്ദർശനം നടത്തിയ ഒരു മന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങളോട് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല..''




Click it and Unblock the Notifications