60 കോടിയില്‍ ഒരുങ്ങിയ അത്ഭുതം: കേരളത്തിലെ ആദ്യ എക്സ്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേ പാലം; പ്രത്യേകതകള്‍ അറിയാം
ആലപ്പുഴ: കേരളത്തിലെ ആദ്യ എക്സ്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേ പാലം ആയ തോട്ടപ്പള്ളി നാലുചിറ പാലം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ദേശീയപാത 66നെയും അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന 458 മീറ്റർ നീളമുള്ള പാലം 60 കോടി രൂപ ചെലവിലാണ് പൂർത്തിയായത്. ഒന്നാം പിണറായി സർക്കാർ 38 കോടി രൂപയും രണ്ടാം പിണറായി സർക്കാർ 22 കോടി രൂപയും പാലത്തിനായി അനുവദിച്ചു.
ദേശീയ ജലപാതയിലെ ലീഡിങ് ചാനലിന് കുറുകെ കൊട്ടാരവളവ് കടത്തിന് സമീപം നിർമിച്ച പാലം, ജലഗതാഗതത്തെ തടസ്സപ്പെടുത്താതിരിക്കാൻ 70 മീറ്റർ സെന്റർ സ്പാൻ ഒരുക്കിയാണ് നിർമ്മിച്ചത്. മധ്യഭാഗത്ത് തൂണുകളില്ലാതെ നിർമിച്ചത് പ്രത്യേകതയാണ്. ഇരുവശവും 1.5 മീറ്റർ വീതിയുള്ള നടപ്പാതയും, കാഴ്ചകൾ ആസ്വദിക്കാൻ മധ്യഭാഗത്ത് വിപുലീകരിച്ച പ്രത്യേക ഭാഗവും പാലത്തിന്റെ ആകർഷണം വർധിപ്പിക്കുന്നു. പക്ഷിച്ചിറകിന്റെ ആകൃതിയിൽ രൂപകൽപ്പന ചെയ്ത പാലം, സസ്പെൻഷൻ പാലത്തിന്റെയും സാധാരണ പാലത്തിന്റെയും സംയോജിത രൂപമാണ്.

കരുമാടിയിൽ നിന്ന് തോട്ടപ്പള്ളി കൊട്ടാരവളവ് വരെ ദേശീയപാതയ്ക്ക് സമാന്തര പാതയായി മാറുന്ന പാലം, തോട്ടപ്പള്ളി, നാലുചിറ, ഇല്ലിച്ചിറ നിവാസികൾക്കും കാർഷിക മേഖലയ്ക്കും ആലപ്പുഴ ജില്ലയുടെ ഗതാഗത-വിനോദസഞ്ചാര മേഖലയ്ക്കും വലിയ മുതൽക്കൂട്ടാകും.
ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന്
മുഖ്യമന്ത്രി പിണറായി വിജയൻ പാലം നാടിന് സമർപ്പിക്കും. പൊതുമരാമത്ത്-വിനോദസഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ് മുഖ്യാതിഥികളാകും. കെ.സി. വേണുഗോപാൽ എം.പി, മുൻ മന്ത്രി ജി. സുധാകരൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കെആർഎഫ്ബി പ്രോജക്ട് ഡയറക്ടർ എം. അശോക് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും.
എച്ച്. സലാം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. അഞ്ചു, ആർ. രാജി, സ്ഥിരം സമിതി അധ്യക്ഷരായ കെ. രാജീവൻ, വി.എസ്. ജിനുരാജ്, പ്രിയ അജേഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയ-പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.












Click it and Unblock the Notifications