വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ നിയമ കാര്യ സെല്‍ രൂപീകരിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ നിയമ കാര്യ സെല്‍ രൂപീകരിച്ചത് വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. കേസുകള്‍ നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന് വിപുലമായ സംവിധാനങ്ങള്‍ നിലനില്‍ക്കെയാണ് നിയമകാര്യ സെല്ലിന് രൂപം നല്‍കിയിരിക്കുന്നത്. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നത്. ഹൈക്കോടതി സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ എം രാജേഷാണ് നിയമ കാര്യ സെല്ലിന്റെ തലവന്‍.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. യാത്രാ ബത്തയും ഓണറേറിയവും പിന്നീട് തീരുമാനിക്കും.
നിലവില്‍ സര്‍ക്കാരിന്റെ നിയമകാര്യങ്ങള്‍ക്കായി സീനിയര്‍ ജില്ലാ ജഡ്ജി പദവിയിലുള്ള നിയമ സെക്രട്ടറി, അഡ്വക്കറ്റ് ജനറല്‍, അഡ്വക്കറ്റ് ജനറല്‍ ഓഫ് പ്രോസിക്യൂഷന്, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടവ്, ചീഫ് സെക്രട്ടറിയുടെ ഓഫീസിലുള്ള നിയമസെല്‍ എന്നീ സംവിധാനങ്ങള്‍ക്ക് പുറമേയാണ് നിയമ സെല്ല് രൂപീകരിച്ചത്. സ്വര്‍ണക്കടത്ത് കേസ്, ലൈഫ് മിഷന് കരാറും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ കുരുക്ക് മുറുകുന്ന സാഹചര്യത്തില്‍ കൂടിയാണ് സെല്ലിന് രൂപം നല്‍കിയത്.
ഇതിന് പുറമേ കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും മൂലം സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂടിയാണ്. പുതിയ നിയമനം അധിക ചെലവാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ഇതിന് പുറമേ ഭരണത്തിന്റെ അവസാന ഘട്ടത്തില്‍ നിയമകാര്യ സെല്‍ എന്തിനാണെന്നും നിലവിലെ സംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാവാത്ത എന്ത് നിയമപ്രശ്നമാണ് സര്‍ക്കാര്‍ നേരിടുന്നതെന്നുമാണ് ഉയരുന്ന വിമര്‍ശനം.
ആറാം ദിനം യുഡിഎഫ് തീരുമാനം മാറ്റി; വീണ്ടും സമരത്തിലേക്ക്, ഇറക്കാനും തുപ്പാനും വയ്യാതെ പ്രതിപക്ഷം
വിവസ്ത്രയായ സ്ത്രീയോടൊപ്പം ഫോട്ടോ, കോട്ടയത്തും ഹണിട്രാപ്പ്: ബിസ്നസുകാരനിൽ നിന്ന് തട്ടിയത് 2 ലക്ഷം