'തെങ്ങ് കേറേണ്ടവനെ പിടിച്ച് തലയിൽ കയറ്റുമ്പോള്‍ ഓർമിക്കണം'- പിണറായിക്കെതിരെ ജന്മഭൂമി ജാതി പറയുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപവുമായി സംഘപരിവാര്‍ അനുകൂലികള്‍ പലതവണ രംഗത്ത് വന്നിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരത്തില്‍ വ്യാപകമായ ച്രചാരണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു പടികൂടി കടന്നാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.
ബിജെപി മുഖപത്രമായ ജന്മഭൂമിയില് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണില്‍ ആണ് വീണ്ടും മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചിരിക്കുന്നത്. വനിത മതിലില്‍ മുഖ്യമന്ത്രിയ്ക്കെതിരെ അവകാശ ലംഘന നോട്ടീസ് എന്ന വാര്‍ത്തയുമായി ബന്ധപ്പെട്ടതാണ് കാര്‍ട്ടൂണ്‍.
തെങ്ങു കേറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം- എന്നായിരുന്നു കാര്‍ട്ടൂണിലെ വാചകം. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വലിയ പ്രതിഷേധം ആണ് ഉയരുന്നത്.
മുണ്ടയില്‍ കോരന്റെ മകന്
പിണറായിയിലെ കര്‍ഷക തൊഴിലാളിയായ മുണ്ടയില്‍ കോരന്റേയും കല്യാണിയുടേയും മകനാണ് പിണറായി വിജയന്. വളരെ താഴെ തട്ടില്‍ നിന്ന് ജീവതം ആരംഭിച്ച്, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ആണ് പിണറായി വിജയന് സിപിഎമ്മിലെത്തുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും ഇപ്പോള്‍ കേരള മുഖ്യമന്ത്രിയും ആയി പിണറായി വിജയന്.
ഈഴവ കുടുംബം
ഈഴവ കുടുംബത്തില്‍ ആയിരുന്നു പിണറായി വിജയന്റെ ജനനം. തെങ്ങ് ചെത്തല്‍ ഈഴവരുടെ കുലത്തൊഴില്‍ ആയാണ് പരിഗണിക്കപ്പെടുന്നത്. അതിന്റെ പേരില്‍ ആണ് ഇപ്പോഴും സംഘപരിവാര്‍ കൂട്ടങ്ങള്‍ പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുന്നത്.
ജന്മഭൂമിയിലെ കാര്‍ട്ടൂണ്‍
ദൃക്സാക്ഷി എന്ന പേരില്‍ ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന പോക്കറ്റ് കാര്‍ട്ടൂണില്‍ ആണ് പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുന്നത്. തെങ്ങു കയറേണ്ടവനെ മുഖ്യമന്ത്രിയാക്കിയത വലിയ തെറ്റായിപ്പോയി എന്നതാണ് കാര്‍ട്ടൂണ്‍ നല്കുന്ന സന്ദേശം. ഇത് ജാതീയ അധിക്ഷേപം ആണെന്നതില്‍ ഒരു തര്‍ക്കവും ഇല്ല.
ശക്തമായ പ്രതിഷേധം
പിണറായി വിജയനെതിരെ ഇത്തരത്തില്‍ അധിക്ഷേപം നടത്തുന്നത് ആദ്യമായിട്ടില്ല. എന്നാല്‍ ഒരു മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖപത്രത്തില്‍ ഇങ്ങനെ ഒരു ജാതീയ അധിക്ഷേപം പ്രസിദ്ധീകരിക്കപ്പെട്ടത് അംഗീകരിക്കാന്‍ ആകുന്നതല്ലെന്നാണ് പൊതു അഭിപ്രായം. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനെതിരെ വലിയ പ്രതിഷേധം തന്നെ ആണ് ഉയരുന്നത്.
ബിജെപിയുടെ ജാതി
ജന്മഭൂമിയില് വന്ന ഈ കാര്‍ട്ടൂണ്‍ വ്യക്തമാക്കുന്നത് ബിജെപിയുടെ ജാതി എന്താണെന്നാണെന്ന് ഷഫീഖ് സല്മാന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പണ്ട് ഡോക്ടര്‍ പല്പുവിനോട് പറഞ്ഞത്
പണ്ട് ഡോക്ടര്‍ പി പല്‍പ്പുവിനോട് തെങ്ങ് ചെത്തുവാന്‍ പറഞ്ഞു. ഇന്ന് പിണറായി വിജയനോടും... ഒരു മാറ്റവും ഇല്ല- മനു വര്‍ഗ്ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ബിജെപിയ്ക്ക് പോസ്റ്റര്‍ ഒട്ടിയ്ക്കട്ടെ
തെങ്ങുകയറേണ്ടവനെ പിടിച്ച് മുഖ്യമന്ത്രിയാക്കിയാല്‍ ഇങ്ങനെ ഇരിക്കും എന്ന് ജന്മഭൂമിയിലെ കാര്‍ട്ടൂര്‍ പറയുന്നെങ്കില്‍, അവര്‍ ഉദ്ദേശിക്കുന്നത് ഈഴവ സമുദായക്കാരൊന്നും മുഖ്യമന്ത്രിയാവരുത് എന്നും അവര്‍ വേണമെങ്കില്‍ ബിജെപിയുടെ പോസ്റ്റര്‍ ഒട്ടിച്ച് നടന്നോട്ടെ എന്നും ആണെന്ന് സുഭാഷ് നാരായണന് വിമര്‍ശിക്കുന്നു.
സവര്‍ണ തമ്പുരാക്കന്മാര്
തെങ്ങ് കയറേണ്ടവര്‍ തെങ്ങ് കയറണം! നാട് ഭരണമെല്ലാം ഞങ്ങള്‍ സവര്‍ണ തമ്പുരാക്കന്മാര് നോക്കിക്കൊള്ളാം!- പത്രമേതെന്ന് നിങ്ങള്‍ക്ക് വിട്ടുതരുന്നു.
ഞാന്‍ 'നായാടി to നമ്പൂരി' ഐക്യ ഉദ്ധാരണയാത്രയ്ക്ക് പോട്ടേ! സുര്‍ജിത്ത് അയ്യപ്പത്തിന്റെ ഫേസ്ബുക്ക് പ്രതികരണം ഇങ്ങനെ ആയിരുന്നു
ചോവന്മാര് കാണുന്നുണ്ടല്ലോ...
ജന്മഭൂമിയിലെ കാര്‍ട്ടൂണ്‍ ആണ്. BJP കീജയ് വിളിക്കാന്‍ നടക്കുന്ന നടക്കുന്ന 'തെങ്ങ് കയറാന്‍ നടക്കേണ്ട' ചോവന്മാര് കാണുന്നുണ്ടല്ലോ നിന്നെയൊക്കെ പറ്റി ഇവന്മാര് മനസ്സില്‍ എന്താണ് കരുതിയിരിക്കുന്നത് എന്ന്.- രാഹുല്‍ പശുപാലന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബ്രാഹ്മിണ്‍സ് ജനത പാര്‍ട്ടി
ബ്രാഹ്മിണ്‍സ് ജനത പാര്‍ട്ടി എന്നാണ് രാജേഷ് ഒടയഞ്ചാല്‍ ബിജെപിയെ ഈ വിഷയത്തില്‍ വിശേഷിപ്പിക്കുന്നത്. ബിജെപിയുടെ സവര്ണകുഷ്ഠം ഇങ്ങനെ പൊട്ടിയൊലിക്കുകയാണെന്നും രാജേഷ് ഒടയഞ്ചാല്‍ പറയുന്നു.
പിണറായി വിജയനെ കുറിച്ച്
പിണറായി വിജയന് ഒരു ഘട്ടത്തിലും ഒരു തെങ്ങ് കയറ്റ തൊഴിലാളി ആയിരുന്നില്ല എന്ന് ചരിത്രം മുന്‍നിര്‍ത്തി വിശദീകരിക്കുകയാണ് അഡ്വ സുഹാസ് എം ഹനീഫ്. അപ്പോള്‍ പിന്നെ അദ്ദേഹം തെങ്ങുകയറേണ്ടവന്‍ ആയിരുന്നു എന്ന് ജന്മഭൂമിയ്ക്ക് തോന്നിയത് എന്തുകൊണ്ടാവും എന്നാണ് സുഹാസ് ചോദിക്കുന്നത്.