'അഭിമാനിയായ ഹിന്ദു, മേയറെക്കാൾ വലിയ സ്ഥാനം ജനം നൽകിയിട്ടുണ്ട്'; സുരേന്ദ്രന് മറുപടിയുമായി രാമസിംഹൻ
തിരുവനന്തപുരം: എല്ലാവർക്കും മേയർ പദവി നൽകാൻ കഴിയില്ലല്ലോയെന്ന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണത്തിൽ മറുപടിയുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ. മേയറെ സൃഷ്ടിക്കാൻ ആദ്യം പ്രവർത്തിക്കുകയാണ് വേണ്ടതെന്നും അതിന് ആത്മാർത്ഥത വേണമെന്നും രാമസിംഹൻ പറഞ്ഞു. രാമസിംഹന് മേയർ പദവിയെക്കാൾ വലിയ പദവി ജനങ്ങൾ തന്നിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പ് ഇങ്ങനെ-'ഇന്ന് ലോകത്തിന്റെ എല്ലാ കോണിൽ നിന്നും എന്നെ ഒരുപാട് പേർ വിളിച്ചു, എന്റെ നിലപാടിനോട് പിന്തുണ പ്രഖ്യാപിച്ചു.നന്ദിയുണ്ട്. ഞാൻ ഒരു അഭിമാനിയായ ഹിന്ദുവാണെന്ന് പ്രഖ്യാപിക്കാൻ എനിക്ക് മടിയില്ല.ഇന്ന് കർണ്ണാടകയിൽ നിന്നും ഒരു പ്രവർത്തകൻ വിളിച്ചു പറഞ്ഞു സാർ ഞാൻ ഭയപ്പെടുന്നു.ഒരു ഇലക്ഷൻ തോൽവി കണ്ണാടകയിലെ ഹൈന്ദവർക്ക് ഭയം സമ്മാനിച്ചുവെങ്കിൽ അത് തിരിച്ചറിയാനുള്ള സാമാന്യ ബോധം ഹിന്ദുവിനുണ്ടാകണം.

കർണാടക കേരളത്തിലും ആവർത്തിക്കും,നമേസ്തേ പറഞ്ഞ വിദേശിക്ക് കർണ്ണാടകയിൽ തല്ലു കിട്ടിയത് പോലെ നാളെ നമസ്തേ പറഞ്ഞ ഹിന്ദുവിനും തല്ല് കിട്ടും. ഹിന്ദു ഏകീകരണം സംഭവിക്കാതെ, കേരളത്തിൽ കാന്തപുരം മൊയ്‌ലിയാരുടെ കൈ മുത്തിയാൽ അധികാരത്തിലെത്താമെന്ന് ബിജെപി നേതാക്കൾ കരുതുന്നുവെങ്കിൽ തെറ്റി എന്ന് തന്നെ പറയാൻ മടിയില്ല.
ധർമ്മത്തോടൊപ്പം നിൽക്കുമ്പോൾ കുറച്ചു പ്രയാസങ്ങൾ നേരിടും, സിനിമയ്ക്ക് വേണ്ടി പിരിച്ചു കട്ടെന്ന് പ്രചരിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ബിജെപിക്കാരുമുണ്ട് തെളിവ് വേണേൽ തരാം, പക്ഷെ മൂന്നുവർഷം അതിനുവേണ്ടി എടുത്ത പ്രയത്നവും, അതിനിടയിൽ കേട്ട പരിഹാസത്തിനും ബദലായി ആ പ്രൊജക്റ്റ് ഉപേക്ഷിക്കാൻ തയ്യാറായാൽ ലക്ഷങ്ങൾ ഈയുള്ളവന് സുഡാപ്പികളിൽ നിന്ന് കിട്ടുമായിരുന്നു.
പണം സംമ്പാദിക്കാൻ ആരുടെ കൂടെ നിൽക്കണമെന്ന് ഇവിടുത്തെ ജനത്തിന് അറിയില്ലെന്നാണോ? ആരോപണം ഉന്നയിക്കുമ്പോൾ വ്യക്തത വേണം.
ഒരു ഹിന്ദു ലീഗ് വേണം എന്ന് പറഞ്ഞപ്പോൾ പരിഹസിച്ചവരാണ് ഏറെ പേർ,പക്ഷേ അതുണ്ടായില്ലെങ്കിൽ 1921ലെ പോൽ ജീവന് വേണ്ടി ഹിന്ദു ഓടേണ്ട കാലം വിദൂരമല്ല.
നമ്പൂതിരി മുതൽ നായാടി വരെ എന്നത് പൂജനീയ സ്വാമി സത്യാനന്ദ സരസ്വതിയുടെ ആശയമാണ്.. ഏറ്റവും പിന്നിൽ നിൽക്കുന്ന ഹിന്ദുവും മുന്നിൽനിൽക്കുന്ന ഹിന്ദുവും ഒന്നാണെന്ന ബോധത്തോടെ ഒരുമിച്ചു നിന്നില്ലെങ്കിൽ ഭയപ്പെടണം.കാരണം അവർ സകലരും ഒരുമിച്ചാണ്.ഇത് മനസ്സിലാക്കാതെ മതേതരത്വം വിളമ്പുന്നവർ മൂഢ സ്വർഗ്ഗത്തിലാണ്.
സുരേന്ദ്രൻ പറഞ്ഞു മേയർ ആക്കാൻ വഴിയില്ലല്ലോ എന്ന്, പക്ഷേ മേയറെ സൃഷ്ടിക്കാൻ പ്രവർത്തിക്കണം.അതിന് ആത്മാർത്ഥത വേണം. രാമസിംഹന് മേയർ പദവിയെക്കാൾ വല്യ പദവി ജനങ്ങൾ തന്നിട്ടുണ്ട് അത് മതി.ഹിന്ദു ഉണരാതെ ദേശമുണരില്ല.ഒരിക്കൽ കൂടി കൂടെ നിന്നതിന് നന്ദി', രാമസിംഹൻ കുറിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ബിജെപിയിൽ നിന്നും താൻ രാജിവെയ്ക്കുകയാണെന്ന് രാമസിംഹൻ അബൂബക്കർ വ്യക്തമാക്കിയത്. രാഷ്ട്രീയക്കാരൻ, കലാകാരൻ എന്ന നിലയ്ക്കുള്ള ഇടം ബിജെപിയിൽ ലഭിച്ചില്ലെന്നായിരുന്നു രാജിക്ക് കാരണമായി രാമസിംഹൻ പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. വലിയ അധികാരങ്ങള്‍ വീതിച്ച് നല്‍കാനുള്ള സ്ഥിതി തങ്ങള്‍ക്ക് കേരളത്തിലില്ലെന്നും മേയര്‍ സ്ഥാനവും ഡെപ്യൂട്ടി മേയര്‍ സ്ഥാനവും രാജ്യസഭാ അംഗത്വവും നല്‍കാന്‍ കഴിയുന്ന പാര്‍ട്ടിയല്ല കേരളത്തിൽ ബിജെപി എന്നുമായിരുന്നു സുരേന്ദ്രൻ പറഞ്ഞത്.












Click it and Unblock the Notifications