ആറ്റിങ്ങലിന്റെ വികസന നായകൻ, പേരെടുത്ത പാർലമെന്റേറിയൻ, ലോക്സഭയിൽ മൂന്നാം തവണ
Recommended Video
മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് പേരെടുത്ത എ സമ്പത്ത് എംപി സിപിഎമ്മിനെ പ്രതിനിധീകരിച്ചാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് എത്തിയത്. മൂന്നാം തവണയാണ് എ സമ്പത്ത് എംപി സ്ഥാനം വഹിക്കുന്നത്. 1996ല്‍ പഴയ ചിറയന്‍കീഴ് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ തലേക്കുന്നില്‍ ബഷീറിനെ തോല്‍പ്പിച്ച് ആദ്യമായി ലോക്‌സഭയിലെത്തി. ആറ്റിങ്ങല്‍ എന്ന് പേര് മാറിയ മണ്ഡലത്തില്‍ നിന്ന് 2009ലും സമ്പത്ത് വിജയിച്ചു.
2014ല്‍ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയെ 69378 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മൂന്നാം തവണയും ലോക്‌സഭയിലെത്തി. ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ അടിസ്ഥാന വികസന വിഷയങ്ങള്‍ അടക്കമുളളവയില്‍ കയ്യടി നേടിയ എംപിയാണ് എ സമ്പത്ത്.
ലോക്‌സഭയില്‍ 77 ശതമാനം ഹാജര്‍ നിലയാണ് എ സമ്പത്തിനുളളത്. 217 ചര്‍ച്ചകളില്‍ സമ്പത്ത് പങ്കാളിയായിട്ടുണ്ട്. 360 ചോദ്യങ്ങളാണ് സഭയില്‍ ഇതുവരെ ചോദിച്ചിട്ടുളളത്. 25 കോടിയാണ് മണ്ഡലത്തിലേക്കുളള എംപി ഫണ്ട്. 28.92 കോടിയാണ് എംപിയുടെ നിര്‍ദേശം. ജില്ലാ ഭരണകൂടം അംഗീകാരം നല്‍കിയിരിക്കുന്നത് 26.81 കോടിയുടെ പദ്ധതികള്‍ക്കാണ്. 22.63 കോടിയാണ് ചെലവഴിച്ചിരിക്കുന്നത്. 3.85 കോടി ചെലവാക്കിയിട്ടില്ല.
എസ്എഫ്‌ഐയിലൂടെയാണ് എ സമ്പത്തിന്റെ രാഷ്ട്രീയ പ്രവേശം. 1995ല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൈക്കാട് വാര്‍ഡിലേക്ക് ജയിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ലോ കോളേജ് അധ്യാപന ജോലി ഉപേക്ഷിച്ചാണ് പൊതുരംഗത്ത് സജീവമായത്. കിലെ ചെയര്‍മാന്‍ ആയിരുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.