എല്‍ഡിഎഫിലേക്ക് മടങ്ങണമെന്ന് ആർഎസ്പിയിലെ ഒരുവിഭാഗം നേതാക്കള്‍: നിലപാട് വ്യക്തമാക്കി നേതൃത്വം
കൊല്ലം: ആർ എസ് പിയുടെ സംസ്ഥാന സെക്രട്ടറിയായി എ എ അസീസിനെ തന്നെയാണ് വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നത്. സെക്രട്ടറി സ്ഥാനത്തേക്കു മത്സരമുണ്ടാകുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും എൻ കെ പ്രേമചന്ദ്രൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഷിബു ബേബിജോൺ അസീസിന്റെ പേര് നിർദേശിക്കുകയായിരുന്നു. യുടിയുസി ദേശീയ പ്രസിഡന്റ് കൂടിയായ അസീസ് (82) ഇതു നാലാം തവണയാണ് സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്.
സെക്രട്ടറി സ്ഥാനത്തേക്കു ഷിബു ബേബിജോണിന്റെ പേര് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ ഉയർത്തിക്കൊണ്ടു വന്നിരുന്നെങ്കിലും മത്സരത്തിനില്ലെന്ന നിലപാടിലായിരുന്ന അദ്ദേഹം തീരുമാനിച്ചത്. അതേസമയം യു ഡി എഫ് മുന്നണിയില്‍ തന്നെ തുടരാനും ആർ എസ് പി സംസ്ഥാന സമ്മേളനം തീരുമാനിച്ചു.
യു ഡി എഫിലെ നിലവിലെ സംവിധാനത്തില്‍ കടുത്ത അതൃപ്തിയുണ്ടെങ്കിലും മുന്നണിയില്‍ തന്നെ തുടരുമെന്നാണ് ആർ എസ് പി വ്യക്തമാക്കിയിരിക്കുന്നത്. മുന്നണിയുടെ ഭാഗമായി കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണന ബന്ധപ്പെട്ട വേദികളില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്ന് സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ബിഗ് ബോസില്‍ പോയതോടെ ആകെ നനഞ്ഞു: ഉഗ്രതാണ്ഡവമൊക്കെ എല്ലാവരും കണ്ടു: സന്ധ്യ മനോജ്
യു ഡി എഫില്‍ തന്നെ തുടരുമെന്ന നിലപാട് പാർട്ടി പ്രഖ്യാപിച്ചെങ്കിലും എല്‍ ഡി എഫുമായി അടുക്കാനുള്ള ഒരു സാഹചര്യവും നഷ്ടപ്പെടുത്തരുതെന്ന നിലപാടാണ് സംസ്ഥാന സമ്മേളനത്തില്‍ ഒരു വിഭാഗം ആർ എസ് പി നേതാക്കള്‍ സ്വീകരിച്ചത്. എന്നാല്‍ ഇക്കാര്യം ചർച്ചയ്ക്കെടുക്കാന്‍ നേതാക്കള്‍ തയ്യാറായില്ല. സംസ്ഥാന സമ്മേളനത്തിന്റെ സംഘാടനത്തില്‍ പിഴവുണ്ടായെന്ന വിമർശനവും ഒരു വിഭാഗം ഉയർത്തി.
മഞ്ജു വാര്യരോട് അപമര്യാദയായി പെരുമാറിയോ? എന്താണ് സംഭവിച്ചത്; സനല്‍കുമാർ പറയുന്നു
പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ പകുതിയോളം പേരും കൊല്ലം ജില്ലയില്‍ നിന്നുള്ളവരാണ്. മലബാർ മേഖലയില്‍ നിന്നുള്ള അംഗങ്ങള്‍ക്കുള്‍പ്പടെ ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്. ടി ജെ ചന്ദ്രചൂഢന്‍, എസ് സത്യപാലന്‍, ചവറ വാസുപിള്ള, നെയ്ത്തില്‍ വിന്‍സന്റ്, പി സദാനന്ദന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ സംസ്ഥാന സമിതിയില്‍ ക്ഷണിതാക്കളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്‍ ഡി എഫ് വിട്ട് യു ഡി എഫിനൊപ്പം നിലകൊണ്ടത് കൊണ്ട് കാര്യമായ നേട്ടമുണ്ടായില്ല എന്ന വിമർശനവും സമ്മേളനത്തില്‍ ഉയർന്നിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറെ വിജയ സാധ്യതയുണ്ടായ ചവറ മണ്ഡലത്തില്‍ യു ഡി എഫ് സംവിധാനം കാര്യക്ഷമമായിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വം വേണ്ട രീതിയില്‍ പ്രവർത്തിച്ചില്ലെന്നും ആർ എസ് പി കുറ്റപ്പെടുത്തി.
പ്രാദേശിക തലത്തിലും യു ഡി എഫ് സംവിധാനം കൊണ്ട് നേട്ടമുണ്ടായില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് വിമതര്‍ മത്സരിച്ചു. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായില്ല. നേരത്തെ എല്‍ ഡി എഫ് പക്ഷത്തായിരുന്നപ്പോള്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം ആർ എസ് പിക്ക് പദവികള്‍ ലഭിച്ചിരുന്നുവെന്നും അംഗങ്ങള്‍ ചൂണ്ടികാട്ടി.
നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ ഭാഗമായി മത്സരിക്കാൻ കിട്ടുന്ന സീറ്റുകളിൽ മിക്കതും എൽ ഡി എഫ് ശക്തികേന്ദ്രങ്ങളാണ്. ഈ സാഹചര്യത്തിന് മാറ്റം വേണം. ജയസാധ്യതയുള്ള സീറ്റുകൾ പിടിച്ചുവാങ്ങാൻ പാർട്ടി നേതൃത്വം യു ഡി എഫിൽ വിലപേശണം. യുഡിഎഫ് സമരങ്ങൾ മിക്കതും വഴിപാടുകളും വ്യക്തി കേന്ദ്രീകൃതമാകുന്നു. സമരങ്ങൾ ഏറ്റെടുക്കാൻ ഇടതുപക്ഷമാണ് മികച്ച മാതൃകയെന്നും അംഗങ്ങള്‍ പറഞ്ഞു.