'പിണറായി വിജയനെ ഒതുക്കാൻ സിപിഎമ്മും ഡിവൈഎഫ്ഐയും ഒത്തുകളിച്ച നാടകം', ഇഡിയെ ആക്രമിച്ചതിൽ ദേവൻ
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലടക്കം നടന്ന റെയ്ഡിന് പിന്നാലെ ഇഡിയുടെ വാഹനങ്ങൾ ആക്രമിക്കപ്പെട്ട സംഭവം സിപിഎമ്മും ഡിവൈഎഫ്‌ഐയും ചേർന്ന് നടത്തിയ നാടകം ആണെന്ന് നടനും ബിജെപി നേതാവുമായ ദേവൻ. പിണറായി വിജയനെ കൂടുതൽ പ്രശ്നത്തിലാക്കാനും പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റാനും സിപിഎം തന്നെ ഒത്തുകളിച്ചതാണ് ഇഡിക്ക് നേരെ നടന്ന ആക്രമണം എന്നും ദേവൻ പറഞ്ഞു.
'' ഇഡിയോടുളള സിപിഎം പ്രതികരണം വളരെ നിര്‍ഭാഗ്യകരമായിപ്പോയി. ഇത് വളരെ നെഗറ്റീവ് ഇംപാക്ട് ആണ് സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും ഉണ്ടാക്കാന്‍ പോകുന്നത്. മുന്‍ മുഖ്യമന്ത്രി വലിയൊരു പ്രശ്‌നത്തിലേക്ക് നടന്ന് കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കാന്‍ പാര്‍ട്ടിയും ഡിവൈഎഫ്‌ഐയും കൂടി ചേര്‍ന്ന് ചെയ്തതായാണ് തോന്നുന്നത്'' ദേവൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
''സിപിഎമ്മിനുളളില്‍ തന്നെ പിണറായി വിജയനെ ഒറ്റപ്പെടുത്താനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ കമ്മിറ്റികളിലും അത് വളരെ പ്രകടമായി കാണുന്നുണ്ട്. തുറന്ന് പറയുന്നുണ്ട് എല്ലാവരും. ഇതുവരെ നമ്മള്‍ കാണാത്ത തരത്തിലുളള പ്രകടനങ്ങളാണ് സിപിഎമ്മില്‍ കാണുന്നത്''.

''പിണറായി വിജയനെ പോലെയുളള സര്‍വ്വശക്തനായ ഒരു നേതാവിന് എതിരെ അവരുടെ പാര്‍ട്ടിയില്‍ തന്നെ വിവിധ എതിര്‍പ്പുകള്‍ ഉണ്ടാകുന്നു. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ആകരുത് എന്ന് പറയുന്നു. ആ ശക്തനായ മനുഷ്യന്റെ ബലഹീനത കുറച്ച് കൂടി കൂട്ടാന്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും ഒത്തുകളിച്ചതാണ്. പിണറായി വിജയന് ഒരു പ്രശ്‌നത്തിലാക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു നാടകം തന്നെയാണ് എന്നാണ് വിശ്വാസം, പിണറായിയെ കുടുക്കാന്‍ വേണ്ടി ചെയ്തത് ''.
''ഇഡി പോലുളള ഒരു സംഘടന ഇതിനകം ശേഖരിച്ചിട്ടുളള രേഖകളുണ്ട്. അത് പരിശോധിച്ച് ഉറപ്പ് വരുത്താനാണ് ഇഡി വന്നത്. അതിന് അനുവദിക്കാതെ അവര്‍ക്ക് എതിരെയായി ഒരു സൈന്യം പോലെ വന്ന് അവരെ ശാരീരികമായി ആക്രമിക്കുന്നത് കാണുന്നത് മലയാളികള്‍ക്ക് അപമാനകരമാണ്. മലയാളികള്‍ അല്ലെങ്കിലും അപമാനിക്കപ്പെട്ട സമൂഹമാണ്. അടിമകളാണ് നമ്മളൊക്കെ. നാണക്കേട് ആണ്. നമ്മുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ് സിപിഎമ്മിന്റേയും ഡിവൈഎഫ്‌ഐയുടേയും ഈ പ്രവര്‍ത്തനങ്ങള്‍. ഇന്നലത്തെ ആക്രമണം ശരിക്കും പിണറായി വിജയന് എതിരെയാണ്. പിണറായിയെ എങ്ങനെയെങ്കിലും പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാനുളള സൂത്രമായിട്ടാണ് തോന്നുന്നത്'', ദേവൻ വ്യക്തമാക്കി.














Click it and Unblock the Notifications