കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെ അശ്ലീല പരാമർശവുമായി എൽഡിഎഫ് കൺവീനർ, വ്യാപക പ്രതിഷേധം
പൊന്നാനി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് കഴിഞ്ഞാൽ കേരളത്തിൽ ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധ നേടിയ മണ്ഡലമാണ് ആലത്തൂർ. കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ച കേരളത്തിൽ നിന്നുള്ള ഏക വനിതാ സ്ഥാനാർത്ഥിയായിരുന്നു രമ്യാ ഹരിദാസ്. പാട്ട് പാടിയും തീപ്പൊരി പ്രസംഗം നടത്തിയും വോട്ടർമാരെ കൈയ്യിലെടുത്ത രമ്യാ ഹരിദാസിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു. ഇടത് സ്ഥാനാർത്ഥി പികെ ബിജുവിനും രമ്യാ ഹരിദാസിനുമായി സോഷ്യൽ മീഡിയയിൽ പോര് കനക്കുന്നതിനിടെയാണ് പുതിയ വിവാദം.
എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ രമ്യാ ഹരിദാസിനെതിരെ നടത്തിയ അശ്ലീല പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. പൊന്നാനിയിൽ പിവി അൻവറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കെയാണ് സ്ഥാനാർത്ഥിക്കെതിരെ വിജയരാഘവന്റെ അപകീർത്തികരമായ പരാമർശം. എ വിജയരാഘവനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് രമ്യാ ഹരിദാസ്.
രാഹുൽ ഗാന്ധി കേരളത്തിലേക്ക്; ഒപ്പം പ്രിയങ്കാ ഗാന്ധിയും എത്തും, വരവേൽക്കാനൊരുങ്ങി വയനാട്
പരാമർശം ഇങ്ങനെ
നോമിനേഷൻ കൊടുക്കാൻ പോയ നമ്മുടെ ആലത്തൂരിലെ സ്ഥാനാർത്ഥി ആദ്യം പാണക്കാട്ടെ തങ്ങളെ കണ്ടു. പിന്നെ പോയി കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോട് കൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്കിപ്പോൾ പറയാനാവില്ല.... ഇതായിരുന്നു എ വിജയരാഘവന്റെ വാക്കുകൾ.
രൂക്ഷ വിമർശനം
എ വിജയരാഘവന്റെ വാക്കുകൾ വൈറലായതോടെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതാണോ ഇടതുമുന്നണി കൊട്ടിഘോഷിക്കുന്ന നവോത്ഥാനം എന്നാണ് വിമർശകർ ചോദിക്കുന്നത്. ഇടതുപക്ഷ അനുഭാവികൾ വരെ എൽഡിഎഫ് കൺവീനർക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുന്നുണ്ട്. വിജയരാഘവനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
മുരളീധരനെയും
നാമ നിർദ്ദേശ പത്രികാ സമർപ്പണത്തിന് മുൻപ് കെ മുരളീധരൻ പാണക്കാട് സന്ദർശനം നടത്തിയതിനെയും വിജയരാഘവൻ വിമർശിക്കുന്നുണ്ട്. നോമിനേഷൻ കൊടുക്കാൻ പോയ മുരളീധരൻ പാണക്കാട് പോയിട്ട് പോയി. കോൺഗ്രസുകാർ മുഴുവൻ പാണക്കാട് പോയിട്ടാണ് പോകുന്നത്. അവിടെയാണ് കോൺഗ്രസിന്റെ ആത്മാഭിമാനമെന്നും വിജയരാഘവൻ പരിഹസിക്കുന്നു
സോഷ്യൽ മീഡിയയിലെ താരം
സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതുമുതൽ രമ്യാ ഹരിദാസാണ് സോഷ്യൽ മീഡിയയിലെ താരം. പരാധീനതകളെ അതിജീവിച്ച് മുന്നോട്ട് പോകുന്ന രമ്യയ്ക്കായി സോഷ്യൽ മീഡിയയിൽ സജീവ പ്രചാരണം നടക്കുന്നുണ്ട്. എഴുത്തുകാരി ദീപാ നിശാന്ത് രമ്യയുടെ പ്രചാരണ രീതിയെ പരിഹസിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദങ്ങളിലേക്ക് നീങ്ങുകയായിരുന്നു.
സ്റ്റാംർ സിംഗറല്ല
ഐഡിയ സ്റ്റാർ സിംഗറോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നതെന്ന സാമാന്യ ബോധം വോട്ടഭ്യർത്ഥന നടത്തുമ്പോൾ പുലർത്തണമെന്നായിരുന്നു ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദീപാ നിശാന്തിന്റെ പരാമർശം അനിൽ അക്കരയുൾപ്പെടെയുള്ള കോൺഗ്രസ് എംഎൽഎമാർ ഏറ്റെടുത്തതോടെ ആലത്തൂരിലെ സ്ഥാനാർത്ഥികളെ ചൊല്ലി സോഷ്യൽ മീഡിയയിൽ പോര് കനക്കുകയായിരുന്നു.
വേദനിപ്പിച്ചെന്ന് രമ്യ
എ വിജയരാഘവനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് രമ്യാ ഹരിദാസ്. എൽഡിഎഫ് കൺവീനറുടെ പരാമർശം വേദനിപ്പിച്ചു, ആശയപരമായ പോരാട്ടത്തിനിടെ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. നേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് രമ്യാ ഹരിദാസ് വ്യക്തമാക്കി.
ഇത് പ്രതീക്ഷിച്ചതല്ല
സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ഇടത് മുന്നണി പ്രതിനിധിയിൽ നിന്നും ഇത്തരമൊരു പരാമർശം പ്രതീക്ഷിച്ചതല്ല. തനിക്കും വീട്ടിൽ ഒരു അച്ഛനും അമ്മയും ഉണ്ട്. അവരും ഇതെല്ലാം കേൾക്കുണ്ടെന്ന് ഓർമിക്കണമെന്നും രമ്യാ ഹരിദാസ് പറയുന്നു.
വീഡിയോ
എ വിജയരാഘവന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോ
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ