'യുഡിഎഫിനെ നയിക്കുന്നത് ലീഗ് എന്നത് വ്യക്തം', പാണക്കാട് സന്ദർശനത്തിൽ പ്രതികരിച്ച് എ വിജയരാഘവൻ
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട് സന്ദര്‍ശനം നടത്തുന്നതിന്റെ ലക്ഷ്യം മതമൗലികവാദികളുമായുളള കൂട്ടുകെട്ട് വിപുലീകരിക്കുക എന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്‍. കേരളത്തെ പിന്നോട്ട് നയിക്കുകയാണ് ഈ കൂട്ട്കെട്ട് ലക്ഷ്യമിടുന്നത് എന്നും എ വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
''നാടിന്റെ വികസനത്തിന് എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം അനിവാര്യമാണ്. ഈ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളാണ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചരണ വിഷയമാക്കുക. ഇടതുമുന്നണിക്കെതിരെ ഉന്നയിക്കാൻ ഒരു ആരോപണം പോലും കേരളത്തിലെ പ്രതിപക്ഷത്തിനില്ല. രാഷ്‌ട്രീയ ദിശാദാരിദ്രമാണ് യുഡിഎഫിനിപ്പോൾ ഉള്ളത്. മതാധിഷ്‌ഠിത രാഷ്‌ട്രീയ കൂട്ടുകെട്ടിലൂടെ കേരളത്തിന്റെ മതനിരപേക്ഷതയെ വെല്ലുവിളിക്കാനാണ് അവരുടെ ശ്രമം''.
തീവ്രഹിന്ദുത്വ വാദവുമായി ബിജെപിയും സംസ്‌ഥാനത്തെ വിഷലിപ്‌തമാക്കാൻ നോക്കുന്ന സാഹചര്യത്തിൽ വികസന നേട്ടങ്ങൾ എടുത്ത് പറഞ്ഞാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും എ വിജയരാഘവൻ പറഞ്ഞു. വികസന കാഴ്‌ചപ്പാടും നവോത്ഥാനമൂല്യങ്ങളുമാണ് എൽഡിഎഫ് തുടർന്നും മുന്നോട്ടു വെയ്‌ക്കുക. എൽഡിഎഫിനെ ദുർബലപെടുത്തണം എന്നുമാത്രമാണ് യുഡിഎഫും ബിജെപിയും ചിന്തിക്കുന്നത്. അതിനായി യുഡിഎഫ് മുസ്‌ലീം മത മൗലീകവാദികളുമായി സഖ്യമുണ്ടാക്കാനുള്ള തിരക്കിലാണ്.
ലീഗ് ആണ് യുഡിഎഫിനെ നിയന്ത്രിക്കുന്നത് എന്ന് ഓരോ ദിനം കഴിയുംതോറും കൂടുതൽ വ്യക്‌തമായി വരികയാണ്. ഇന്ന് രാവിലേയും പാണക്കാട്ടേക്ക് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പോയിട്ടുണ്ടായിരുന്നു. ഇതിന് പുറമേ ബിജെപിയുമായും അപകടകരമായ കൂട്ടുകെട്ടിലേക്ക് നീങ്ങുകയാണ്. സംസ്‌ഥാനത്തെ പിന്നോട്ട് നയിക്കാനാണ് ഈ കൂട്ടുകെട്ടിന്റെ ശ്രമം എന്നും എ വിജയരാഘവൻ പറഞ്ഞു.
Recommended Video