നഷ്ടമായത് എന്നും കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിനൊപ്പം നിന്ന കലാകാരനെ: എ വിജയരാഘവൻ
തിരുവനന്തപുരം : എക്കാലവും കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിനൊപ്പം നിന്ന കലാകാരനെയാണ് ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരിയുടെ വേർപാടിലൂടെ നഷ്‌ടമായത് എന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. '' മലയാള സിനിമാസ്വാദകരുടെ സ്‌നേഹഭാജനമായിരുന്നു ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരി. അഭിനയ പാരമ്പര്യമൊന്നുമില്ലാത്ത പശ്‌ചാത്തലത്തിൽനിന്ന് യാദൃച്ഛികമായാണ് അദ്ദേഹം സിനിമയിലെത്തിയത്. 76 വയസ്സിലാണ് ആദ്യമായി ദേശാടനം എന്ന സിനിമയിൽ അഭിനയിച്ചത്. ദേശാടനവും കല്യാണരാമനും അടക്കം മലയാളത്തിലും തമിഴിലുമായി ഇരുപതിലധികം സിനിമകളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ പ്രിയപ്പെട്ട മുത്തച്‌ഛനായി''.
''തമിഴിൽ കമൽഹാസനൊപ്പം പമ്മൽ കെ സംബന്ധം, മമ്മൂട്ടിക്കും അജിത്തിനുമൊപ്പം കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ തുടങ്ങിയ മികച്ച സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. എക്കാലത്തും സിപിഐ എമ്മുമായി ആഴത്തിലുള്ള ബന്ധം അദ്ദേഹം സൂക്ഷിച്ചിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ പുല്ലേരി വാധ്യാരില്ലം കമ്യൂണിസ്റ്റ് നേതാക്കളുടെ ഒളി സങ്കേതമായിരുന്നു''.
'' എ കെ ജി അടക്കമുള്ള കമ്യൂണിസ്‌റ്റ് നേതാക്കളുമായി അദ്ദേഹം ആത്മബന്ധം പുലർത്തിയിരുന്നു. സഖാക്കൾ ഒളിവിൽ കഴിയുമ്പോൾ എതിരാളികളിൽനിന്ന് അവരെ സംരക്ഷിക്കാൻ സ്തുത്യർഹവും മാതൃകാപരവുമായ പ്രവർത്തനമാണ് ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരി നടത്തിയത്. അന്ന് സ. എകെജി അയച്ച കത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി സൂക്ഷിച്ചുവെച്ചിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സിനിമാപ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു'' എന്ന് എ വിജയരാഘവൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.