രാഹുല്‍ ഗാന്ധിയുടെ പിണറായി വിമര്‍ശനം ബിജെപി- യുഡിഎഫ് ധാരണയുടെ ഭാഗം: എ വിജയരാഘവൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെ സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്. സംസ്ഥാന സര്‍ക്കാരിനെതിരായുളള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തിന് ഉദാഹരണമാണെന്ന് വിജയരാഘവന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന് എതിരായ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി യുഡിഎഫ് ഉണ്ടാക്കാന്‍ പോവുന്ന ധാരണയുടെ ഭാഗമാണ് എന്ന് വിജയരാഘവൻ പറഞ്ഞു.
ഇന്ത്യയില്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗ്ഗീയ സമീപനങ്ങള്‍ക്കും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്. ബിജെപിയെ നേരിടുന്നതിന് പകരം ഇടതുപക്ഷമാണ് മുഖ്യശത്രു എന്ന കേരളത്തിലെ കോണ്‍ഗ്രസുകാരുടെ നിലപാടാണ് രാഹുല്‍ഗാന്ധിയും ആവര്‍ത്തിക്കുന്നത്. ബിജെപിയുമായി നീക്കു പോക്കുണ്ടാക്കാനുള്ള ഗൂഡാലോചനയിലാണ് യുഡിഎഫ് ഏര്‍പ്പെട്ടിരിക്കുന്നത്.
അതിനിടെ ലീഗിനെ എന്‍ഡിഎയിലേക്ക് ഒരു ബിജെപി നേതാവ് ക്ഷണിച്ചതായി കണ്ടു. ലീഗ് ഇതിനോട് പ്രതികരിച്ചു കണ്ടില്ല. വരാനിരിക്കുന്ന ബിജെപി യുഡിഎഫ് ധാരണയുടെ ഭാഗമായി ഇതിനെ സംശയിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ യുഡിഎഫ് വിസ്മരിച്ചിരിക്കുകയാണ്. പാചകവാതകത്തിന് വീണ്ടും വില വര്‍ധിപ്പിച്ചിരിക്കുന്നു. ജനജീവീതം ദുസ്സഹമായിരിക്കുന്നു. എന്നിട്ടും യുഡിഎഫ് നിശബ്ദത പാലിക്കുകയാണ്. രാഹുല്‍ ഗാന്ധി പോലും ഒരക്ഷരം പറയുന്നില്ല.
ഒരു ദേശീയ നേതാവ് നടത്തേണ്ട പ്രസംഗമല്ല രാഹുല്‍ ഗാന്ധി കേരളത്തില്‍ നടത്തിയത്. ബിജെപിക്കെതിരെ ഒരക്ഷരം പറഞ്ഞില്ല. ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം നടത്തുകയാണ് അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിക്ഷത്തെ ഏകോപിപ്പിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി. അങ്ങിനെയുള്ള മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത് രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ പരിമിതിയാണ് പ്രകടമാക്കുന്നത് എന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി.