'ബ്രോ, ഇത് കേരളമാണ് ഭീഷണിക്കടലാസ് മടക്കി കാക്കി ട്രൗസറിന്റെ പോക്കറ്റിൽ വച്ചാൽ മതി'
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എറണാകുളത്ത് ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുത്ത് പ്രതിഷേധിച്ച സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി മുഴക്കിയ ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായി ഡിവൈഎഫ്ഐ നേതാവ് എഎ റഹീം. സിനിമാ പ്രവർത്തകർ സവർക്കറുടെ സ്‌കൂളിൽ പഠിച്ചവരല്ലെന്നും ഭീഷണിപ്പെടുത്തിയാലൊന്നും ആത്മാഭിമാനമുള്ളവർ പിന്‍മാറില്ലെന്നും റഹീം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു റഹീമിന്‍റെ പ്രതികരണം.
'സിനിമാ പ്രവർത്തകർ സവർക്കറുടെ സ്‌കൂളിൽ പഠിച്ചവരല്ല, ഭീഷണിപ്പെടുത്തിയാൽ ആത്മാഭിമാനമുള്ളവർ ആരും പിന്മാറുകയുമില്ല. ബ്രോ, ഇത് കേരളമാണ് ഭീഷണിക്കടലാസ് മടക്കി കാക്കി ട്രൗസറിന്റെ പോക്കറ്റിൽ വച്ചാൽ മതി.രാജ്യത്തിൻറെ അഖണ്ഡതയ്ക്കും ഭരണഘടനയ്ക്കുമായി തെരുവിലിറങ്ങിയ സിനിമാപ്രവർത്തകർക്ക് ഐക്യദാർഢ്യം', റഹീം കുറിച്ചു.
കൊച്ചിയില്‍ ഇന്നലെ നടന്ന പീപ്പിള്‍സ് ലോങ്ങ് മാര്‍ച്ചില്‍ സിനിമ, സാഹിത്യ മേഖലയില്‍ നിന്നുളള നിരവധിപേര്‍ പങ്കെടുത്തിരുന്നു. സംവിധായകരായ കമല്‍, രാജീവ് രവി, വേണു, ആഷിഖ് അബു, ലിജോ ജോസ് പെല്ലിശേരി, ദിലീഷ് പോത്തന്‍, ഗീതു മോഹന്‍ദാസ് അഭിനേതാക്കളായ റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, രഞ്ജിനി ഹരിദാസ്, ദിവ്യ ഗോപിനാഥ്, ഷെയ്ന്‍ നിഗം, മണികണ്ഠന്‍ ആചാരി, ബിനീഷ് ബാസ്റ്റിന്‍, പ്രകാശ് ബാരെ എന്നിവര്‍ മാര്‍ച്ചില്‍ സജീവമായിരുന്നു.ഇവര്‍ക്കെതിരെയായിരുന്നു ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്.
Recommended Video
സമരത്തിന് ഇറങ്ങിയ സിനിമ നടന്‍മാര്‍ കപട രാജ്യസ്‌നേഹികളാണ് എന്നായിരുന്നു മുന്‍ മിസോറാം ഗവര്‍ണറും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരന്‍ പറഞ്ഞത്. പ്രതിഷേധത്തില്‍ പങ്കെടുത്ത സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്സ് റെയ്ഡ് നടത്തുമെന്ന ഭീഷണിയായിരുന്നു യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ മുഴക്കിയത്.