നിങ്ങളുടെ അശ്ലീലമായ അലർച്ച അഭിമന്യുമാർക്കു വേണ്ട തന്നെ! മാതൃഭൂമിയെ വിചാരണ ചെയ്ത് എഎ റഹീം
കൊച്ചി: രണ്ട് ദിവസങ്ങൾക്ക് മുൻപാണ് മഹാരാജാസ് കോളേജിൽ പഠിത്തവും പാട്ടും മുദ്രാവാക്യങ്ങളുമായി പറന്ന് നടന്നിരുന്ന അഭിമന്യുവിനെ ഇരുട്ടിന്റെ മറവിൽ എസ്ഡിപിഐക്കാർ കുത്തിവീഴ്ത്തിയത്. അടുത്തിടെയൊന്നും കേരളത്തെ ഇത്രയേറെ വേദനിപ്പിച്ച ഒരു കൊലപാതകം നടന്നിട്ടില്ലെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു. അഭിമന്യുവിന്റെ കൊലപാതകം വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഭാഗമായി സംഭവിച്ചതല്ല.
മറിച്ച് അഭിമന്യുവിനെ കൊലപ്പെടുത്തിയത് മതതീവ്രവാദമാണ്. വർഗീയതയ്ക്കെതിരെ ചുമരെഴുതിയതിനാണ് അഭിമന്യു കൊല്ലപ്പെട്ടത്. അഭിമന്യുവിന്റെ ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കാനും ചില കൂട്ടരുണ്ട്. കണ്ടില്ലെന്ന് നടിക്കുന്നവരും കുറവല്ല.

അഭിമന്യുവിനെ അറിയാതെ മാതൃഭൂമി
അഭിമന്യുവിന്റെ കൊലപാതക വാർത്തയ്ക്ക് ടൈംസ് ഓഫ് ഇന്ത്യ പത്രം തലക്കെട്ടിട്ടത്, എസ്എഫ്ഐക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ക്യാമ്പസ് ഫ്രണ്ട് എന്നായിരുന്നു. സിപിഎം പ്രതിസ്ഥാനത്ത് നിൽക്കുന്ന വിഷയങ്ങളിൽ ദിവസങ്ങളോളം വേണമെങ്കിൽ ചർച്ച നടത്താൻ തയ്യാറുള്ള ചാനലുകളൊന്നും അഭിമന്യുവിനെ ചർച്ച ചെയ്തില്ല. ആദ്യ ദിനം മനോരമയും മീഡിയാ വണ്ണും മാത്രമാണ് ഈ വിഷയം പ്രൈം ടൈം ചർച്ചയ്ക്കെടുത്തത്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസും. അപ്പോഴും മാതൃഭൂമിക്ക് അനക്കമില്ല.

ജനപ്രീതി കൂട്ടാൻ മത്സരിക്കുന്നു
മാതൃഭൂമിയെ വിചാരണ ചെയ്യുന്ന ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിന്റെ കുറിപ്പ് വായിക്കാം: അഭിമന്യുവിന്റെ അയോഗ്യത, മാതൃഭൂമിയുടെ നിലപാട് എന്ന തലക്കെട്ടോടു കൂടിയാണ് എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളം കരഞ്ഞു തീർന്നിട്ടില്ല... അവന്റെ പാട്ടുകേൾക്കുമ്പോൾ.. അവന്റെ സ്വപ്നങ്ങളെക്കുറിച്ചു സുഹൃത്തുക്കൾ വാചാലരാകുമ്പോൾ, വിതുമ്പാത്ത മനുഷ്യരില്ല... അവനെ കൊന്ന രീതി, തീവ്രവാദികളുടെ ആസൂത്രിതമായ നീക്കങ്ങളും നെഞ്ചിടിപ്പോടെ കേരളം കേൾക്കുന്നു. പോപ്പുലർ ഫ്രണ്ട് എന്ന തീവ്രവാദ സംഘടനയെ കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ മലയാള മാധ്യമങ്ങൾ മത്സരിക്കുന്നു.

അഭിമന്യുവിന് അയിത്തം
അപ്പോഴും മാതൃഭൂമിയുടെ രാത്രി ചർച്ചയിൽ അഭിമന്യുവിന് അയിത്തം. കരൾ പിളർക്കുന്ന അമ്മയുടെ നിലവിളി ഇത് വായിക്കുന്ന ഒരാളുടെയും മനസ്സിൽ നിന്നും ഇപ്പോഴും മാഞ്ഞുപോയിക്കാണുമെന്നു തോന്നുന്നില്ല.. ആ നിലവിളിയും നിഷ്കളങ്കമായ അവന്റെ ചിരിയും അല്ലയോ മാതൃഭൂമിയിലെ രാത്രി അവതാരകാരേ... നിങ്ങളുടെ ഹൃദയത്തിൽ ഒരു പോറൽപോലും ഏൽപ്പിക്കാൻ പ്രാപ്തമായിട്ടില്ലെങ്കിൽ അടിയന്തിരമായി നിങ്ങൾ മൂവരും ഹൃദയ പരിശോധനക്ക് വിധേയമാകണം.

തീവ്രവാദികളുടെ മനോരോഗം
സാരമായ എന്തോ തകരാറുണ്ടെന്നുറപ്പ്. ഇല്ലെങ്കിൽ ഈ ക്രൂരതയെ ഉളുപ്പില്ലാതെ ന്യായീകരിക്കുകയും സാമാന്യവൽക്കരിക്കുകയും ചെയ്യുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദികളുടെ മനോരോഗം നിങ്ങളെയും ബാധിച്ചിരിക്കാം. വട്ടവടയിലെ മലയിറങ്ങി ശാസ്ത്രജ്ഞനാകാൻ, വിശപ്പുമാറ്റാൻ വന്ന കൗമാരക്കാരൻ. ഒരു തെറ്റും ചെയ്യാത്തവൻ, ഓരോ അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.. ഏറ്റവും സമർഥനായ വിദ്യാർഥി. ആ ഒറ്റമുറി വീടിന്റെ സ്വപ്നങ്ങളെയാണ് ഒറ്റക്കുത്തിനു മത തീവ്രവാദികൾ തകർത്തു കളഞ്ഞത്.

മാധ്യമ ധർമ്മമാണ് ഇത്
ഇത് ഒരു അഭിമന്യുവിന്റെ ജീവനപഹരിക്കപ്പെട്ടത് മാത്രമല്ല, സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ മാത്രം പദ്ധതിയുള്ള ഒരു തീവ്രവാദ സംഘടനയെ തുറന്നു കാട്ടാൻ ലഭിച്ച അവസരം കൂടിയാണ്. നിഗൂഢമായ പോപ്പുലർ ഫ്രണ്ടിന്റെ നാൾ വഴികളിലേക്ക് വാർത്തകൾ സഞ്ചരിക്കണം. ഇത് വർത്തമാനകാലത്തിന്റെ മാധ്യമ ധർമ്മമാണ്. മലയാളത്തിലെ മറ്റു ദൃശ്യ മാധ്യമങ്ങൾ ഈ കടമ നിർവഹിക്കുന്നത് നാം കാണുന്നു. അഭിമന്യുവിന്റെ വേർപാട് ഏറ്റവും ഹൃദയസ്പൃക്കായി എഴുതിയ പത്രങ്ങളിൽ മാതൃഭൂമിയും ഉൾപ്പെടുന്നു.

അഭിമന്യുവിന്റെ അയോഗ്യതയേതാണ്?
സ്വന്തം പത്രം പോലും മാതൃഭൂമി ചാനലിലെ വിധികർത്താക്കളെ’സ്വാധീനിക്കുന്നില്ല എന്നാണോ? അഭിമന്യു കൊല്ലപ്പെട്ട ദിവസം വൈകുന്നേരത്തെ ഏഴര മണിക്കുള്ള അര മണിക്കൂർ ചർച്ചയിൽ, മാപ്പർഹിക്കാത്ത ഈ ക്രൂരമായ കൊലപാതകത്തെ മാതൃഭൂമിയിലെ എഡിറ്റോറിയൽ ബുദ്ധിജീവികൾ ഒതുക്കി! അഭിമന്യുവിന്റെ അയോഗ്യതയേതാണ്? അഭിമന്യൂ പിടിച്ച കൊടിയോ?അഭിമന്യൂ വന്ന വീടോ?? മാതൃഭൂമി വ്യക്തമാക്കണം. അതോ മത തിവ്രവാദത്തോടുള്ള ആരാധനയോ?

അർത്ഥഗർഭമായ മൗനം
അഭിമന്യു പിടഞ്ഞു വീണ നേരം മുതൽ ഇതുവരെയും എല്ലാ മാധ്യമങ്ങളും അഭിമന്യുവിനൊപ്പം നിലയുറപ്പിച്ചു. തീവ്രവാദ സംഘടനയ്‌ക്കെതിരെ നിലപാട് പ്രഖ്യാപിച്ചു. പത്രങ്ങളിൽ എഡിറ്റോറിയൽ എന്നതുപോലെ, ദൃശ്യ മാധ്യമത്തിന്റെ നിലപാട് അവരുടെ രാത്രി ചർച്ചയാണ്. എല്ലാവരും ആദ്യ ദിവസം മുതൽ, ഏഷ്യനെറ് ഒരു നാൾ വൈകിയെങ്കിലും ചർച്ചക്കെടുത്തു.. മാതൃഭൂമി ഇപ്പോഴും ഇക്കാര്യത്തിൽ അർത്ഥഗർഭമായ മൗനം തുടരുന്നു.. നിലപാട് പ്രഖ്യാപിക്കാൻ മടിയെന്തേ? പിണറായിക്കു പത്തു പറയാൻ ഇതിൽ അവസരമില്ലാത്തതുകൊണ്ടാണോ?
Recommended Video


നിങ്ങൾ ഇനിയും ശബ്ദിക്കണ്ട
എസ്എഫ്ഐക്കു ഇരയുടെ ആനുകൂല്യം കിട്ടും എന്നതുകൊണ്ടാണോ? നിങ്ങൾ നിലപാട് പറയാതെ “അരമനകളിൽ അഭയം”പ്രാപിച്ചാൽ നിലയ്ക്കുന്നതല്ല അഭിമന്യുമാർ നടത്തുന്ന പോരാട്ടം. നിങ്ങൾ ഇനിയും ശബ്ദിക്കണ്ട. നിങ്ങളുടെ അശ്ലീലമായ അലർച്ച അഭിമന്യുമാർക്കു വേണ്ട തന്നെ, പക്ഷെ ഒരു രാജ്യത്തെ ശിഥിലമാക്കാൻ ആയുധമേന്തുന്നവരോടുള്ള നിങ്ങളുടെ ഐക്യദാർഢ്യം മലയാള മാധ്യമ ചരിത്രത്തിലെ മാപ്പർഹിക്കാത്ത കുറ്റകൃത്യമായി രേഖപ്പെടുത്തപ്പെടും. വിഷം തീണ്ടിയ മസ്തിഷ്കവും, ചോര മണക്കുന്ന ആയുധങ്ങളുമായി പതിയിരിക്കുന്ന മത തീവ്രവാതത്തെക്കാൾ ആപത്ക്കരമാണ് നിങ്ങളുടെ നിലപാടുകൾ... നിങ്ങളുടെ മൗനം.
ഫേസ്ബുക്ക് പോസ്റ്റ്
എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications