നിസ്സാരമല്ല ഇടതിന് ലഭിക്കുന്ന ആപ്പിന്‍റെ പിന്തുണ; ഫലത്തെ സ്വാധീനിക്കാം; 2014 കണക്കുകള്‍ പറയുന്നത്
തിരുവനനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആംആദ്മി പാര്‍ട്ടിപിന്തുണ ലഭിക്കുന്നത് ചില മണ്ഡലങ്ങളിലെങ്കിലും എല്‍ഡിഎഫിന് ചെറുതല്ലാത്ത ആത്മവിശ്വാസമാണ് പകരുന്നത്. ആം ആദ്മി കേരള ഘടകം കണ്‍വീനര്‍ സിആര്‍ നീലകണ്‍ഠന്‍ യുഡിഎഫിനാണ് പാര്‍ട്ടിയുടെ പിന്തുണയെന്ന് പ്രഖ്യാപനം നടത്തിയതിനുപിന്നാലെയാണ് കേരളത്തില്‍ പാര്‍ട്ടി പിന്തുണയ്ക്കുന്നത് ഇടതുപക്ഷത്തെയാണെന്ന് ദേശീയ ഘടകം വ്യക്തമാക്കിയത്.
'ഹര്‍ദ്ദിക്കിനെ തല്ലിയതിന് പിന്നില്‍ രാഹുല്‍ ഗാന്ധി'; ബിജെപി പ്രചരണത്തെ പൊളിച്ചടുക്കി കോണ്‍ഗ്രസ്
ആം ആദ്മി പാർട്ടി രാഷ്ട്രീയകാര്യ സമിതിയുടെ അനുമതിയില്ലാതെ വാർത്താ സമ്മേളനം വിളിച്ച് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സിആർ നീലകണ്ഠനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുകയും ചെയ്തു. കേരളത്തില്‍ നിര്‍ണ്ണായക ശക്തിയല്ലെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂര്‍ പോലെയുള്ള മണ്ഡലങ്ങളില്‍ ആപ്പ് പിന്തുണ ഇടതിന് കരുത്ത് പകരും.. വിശദ വിവരങ്ങള്‍ ഇങ്ങനെ..
2014 ല്‍
2014 ല്‍ കേരളത്തില്‍ 15 സീറ്റകളിലായിരുന്നു ആംആദ്മി മത്സരിച്ചിരുന്നത്. തൃശൂരും എറണാകുളവും ഉള്‍പ്പടേയുള്ള ചില മണ്ഡലങ്ങളിലെങ്കിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെക്കാന്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിച്ചിരുന്നു.
കൂടുതല്‍ വോട്ടുകള്‍
2014 ആംആദ്മിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് എറണാകുളത്തായിരുന്നു. 51517 വോട്ടുകളാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ അനിതാ പ്രതാപ് എറണാകുളത്ത് നേടിയത്. പൂര്‍ണ്ണമായില്ലെങ്കിലും ഇതില്‍ വലിയൊരു ശതമാനം ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചാല്‍ അത് മണ്ഡലത്തിലെ വിധിയെ തന്നെ മാറ്റിമറിക്കും.
തൃശൂരില്‍
തൃശൂരില്‍ ആംആദ്മി ടിക്കറ്റില്‍ മത്സരിച്ച സാഹിത്യകാരി സാറാ ജോസഫ് 44,638 വോട്ടുകളായിരുന്നു നേടിയത്. ഇത്തവണ വളരെ ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ ഈ വോട്ടകളില്‍ വലിയൊരു ശതമാനം ഇടത് സ്ഥാനാര്‍ത്ഥി രാജാജി മാത്യൂതോമസിന് ലഭിച്ചേക്കും.
നീലകണ്ഠന്‍ പിന്തുണ പ്രഖ്യാപിച്ചത്
നേരത്തെ ആലത്തൂരില്‍ രമ്യ ഹരിദാസിനായിരുന്നു സിആര്‍ നീലകണ്ഠന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആംആദ്മിയുടെ പിന്തുണ യുഡിഎഫ് ക്യാംപുകളിലും പ്രതീക്ഷ പടര്‍ത്തി. എന്നാല്‍ പിന്നീടാണ് കേന്ദ്ര നേതൃത്വം 20 മണ്ഡലങ്ങളിലും ഇടതിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്.
ശ്രദ്ധേയമായ പ്രകടനങ്ങള്‍
ചാലക്കുടിയില്‍ കെഎം നൂറുദ്ദീന്‍-35189, കോട്ടയത് അനില്‍ ആയിക്കര-26381, ഇടുക്കിയില്‍ സില്‍വി സുനില്‍ 11215, കോഴിക്കോട് കെപി സതീഷ്-13934, തിരുവനന്തപുരത്ത് അജിത് ജോയി 14153 എന്നിങ്ങനെയായിരുന്നു 2014 ലെ ആംആദ്മി പാര്‍ട്ടിയുടെ ശ്രദ്ധേയമായ പ്രകടനങ്ങള്‍.
കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്
ഉത്തര-മധ്യ കേരളത്തിലെ 13 മണ്ഡലങ്ങളിൽ രണ്ടു മണ്ഡലങ്ങളിലൊഴിച്ച് ബാക്കി സ്ഥലങ്ങളിലെല്ലാം പാർട്ടി യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് സംസ്ഥാന കൺവീനറായിരുന്ന സിആർ നീലകണ്ഠൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.
സോമനാഥ് ഭാരതി
ഇതിനെതിരേ സംഘടനയിൽനിന്നുതന്നെ എതിർപ്പുയർന്നു. പാർട്ടി കേന്ദ്ര നേതൃത്വത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് സോമനാഥ് ഭാരതി സി ആര്‍ നീലകണ്ഠനെതിരെ നടപടിയെടുക്കുകയായിരുന്നു.
നടപടി അംഗീകരിക്കുന്നു
അതേസമയം തനിക്കെതിരെ പാര്‍ട്ടി കേന്ദ്ര നേതൃത്വം എടുത്ത നടപടി അംഗീകരിക്കുന്നു എന്ന് സി ആര്‍ നീലകണ്ഠൻ വ്യക്തമാക്കി. പാര്‍ട്ടി ആശയങ്ങൾ തുടരുമെന്നും നടപടി എടുക്കാൻ ദേശീയ നേതൃത്വത്തിന് അവകാശം ഉണ്ടെന്നും സിആര്‍ നീലകണ്ഠൻ പറഞ്ഞു.
പാര്‍ട്ടിയുടെ നിലപാട്
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കഴിയുന്നവരെ പിന്തുണയ്ക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. അതനുസരിച്ചാണ് പാര്‍ട്ടി കേരള ഘടകം തെരഞ്ഞെടുപ്പ് നയം ഉണ്ടാക്കി നിലപാട് പ്രഖ്യാപിച്ചത്.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍
കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു മുന്നണിക്ക് മാത്രം പിന്തുണ നല്‍കുന്ന നിലപാട് സ്വീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമായിരുന്നില്ല. അതിനാലാണ് മണ്ഡലാടിസ്ഥാനത്തില്‍ ഒരോ സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം