കോണ്‍ഗ്രസിന് തിരിച്ചടിയോ: ഹാർദിക് പട്ടേലിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് എഎപി
അഹമ്മദാബാദ്: പാർട്ടി നേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേലിന്റെ വിമർശനത്തിന് പിന്നാലെ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ആം ആദ്മി പാർട്ടി (എഎപി) ഗുജറാത്ത് പ്രസിഡന്റ് ഗോപാൽ ഇറ്റാലിയ."ഹാർദിക് പട്ടേലിനായി ഞങ്ങളുടെ വാതിലുകൾ തുറന്നിരിക്കുന്നു, വിപ്ലവ വീര്യമുള്ള യുവാക്കളെ ഞങ്ങൾ തീർച്ചയായും സ്വാഗതം ചെയ്യും. പാട്ടിദാർ സമുദായക്കാർക്കിടയിൽ അദ്ദേഹത്തിന്റെ സ്വീകാര്യതയും ഇഷ്ടവും ഞങ്ങൾ കണ്ടതാണ്''- ഇറ്റാലിയ പറഞ്ഞു.
ക്വോട്ട പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നതിന് വേണ്ടി ഹാർദിക് സ്ഥാപിച്ച പാട്ടിദാർ അനാമത് ആന്ദോളൻ സമിതിയുമായി (പി എ എ എസ്) മുമ്പ് സഹകരിച്ച് പ്രവർത്തിച്ചിരുന്ന നേതാവ് കൂടിയാണ് ഇറ്റാലിയ. വന്ധ്യംകരണത്തിന് വിധേയനായ ഒരു നവവരനെപ്പോലെയാണ് പാർട്ടിയിലെ തന്റെ സ്ഥാനം എന്ന് ഹാർദിക് ബുധനാഴ്ച ആരോപിച്ചിരുന്നു. ഗുജറാത്തിലെ പാർട്ടി സംസ്ഥാന നേതാക്കളുടെ നിയമനങ്ങളിലും സുപ്രധാന തീരുമാനങ്ങളിലും തന്റെ അഭിപ്രായം തേടിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിമർശനം. ഇതിന് പിന്നാലെയാണ് എഎപിയില്‍ നിന്നും ഹർദ്ദിക്കിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ക്ഷണം എത്തുന്നത്.

ഹാർദിക് പട്ടേൽ കോൺഗ്രസ് പാർട്ടിയിൽ അസന്തുഷ്ടനാണെന്ന് ഞങ്ങൾ മനസ്സിലാക്കി. ഗുജറാത്തിലെ രാഷ്ട്രീയ രംഗത്ത് മികച്ച ബദലായി അദ്ദേഹം കോൺഗ്രസ് വിട്ട് എ എ പിയിൽ ചേരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് ഇറ്റാലിയ വ്യക്തമാക്കിയത്. ഞങ്ങൾ അദ്ദേഹത്തിന് ഒരു ക്ഷണം നൽകും, അദ്ദേഹം സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്താൽ, ഞങ്ങൾ തീർച്ചയായും അദ്ദേഹത്തെ എ എ പി പാർട്ടിയിലേക്ക് സ്വാഗതം ചെയ്യും. ഖോദൽധാം ട്രസ്റ്റിലെ നരേഷ് പട്ടേലിന് ഞങ്ങൾ ഇതിനകം ഒരു ക്ഷണം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും ബി ജെ പി, കോൺഗ്രസ് പാർട്ടികളിൽ മടുത്തവർക്കും ഞങ്ങളുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹാർദിക് പട്ടേലിന്റെ പ്രവർത്തന ശൈലിയും പ്രത്യയശാസ്ത്രവും എഎപി പാർട്ടിയുടെ പ്രവർത്തന ശൈലിക്ക് സമാനമാണ്. സംസ്ഥാനത്തെ പാട്ടിദാർ സമുദായത്തിലെ യുവാക്കൾക്കിടയിൽ അദ്ദേഹത്തിന് ഒരു ജനകീയ ആകർഷണമുണ്ട്. 2015ൽ ഗുജറാത്തിൽ ആരംഭിച്ച പാട്ടീദാർ സംവരണ പ്രസ്ഥാനത്തിലെ യുവ പട്ടീദാർ നേതാവായിട്ടാണ് ഹാർദിക് പട്ടേലിനെ നമ്മൾ കണ്ടത്. തന്റെ കമ്മ്യൂണിറ്റി സേവന പ്രവർത്തനങ്ങളിൽ പാട്ടിദാർ സമുദായക്കാർക്കിടയിൽ ബഹുമാനമുള്ള മറ്റൊരു നേതാവാണ് നരേഷ് പട്ടേലെന്നും ഇറ്റാലിയ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications