കേരളത്തില്‍ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി; സി ആർ നീലകണ്ഠനെ പുറത്താക്കി
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാന്‍ ആംആദ്മി തീരുമാനം. നേരത്തെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സംസ്ഥാന കണ്‍വീനര്‍ സിആര്‍ നീലകണ്ഠനെ തള്ളിയാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വതം നിലപാട് വ്യക്തമാക്കിയത്.
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാർത്ഥികളെ നിരുപാധികം പിന്തുണക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവ് സോമ്നാഥ് ഭാരതി ദില്ലിയില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം നിലോത്പൽ ബസുവിനൊപ്പം സംയുക്തമായി നടത്തിയ പത്ര സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

കേരള ഘടകത്തിന്‍റ തീരുമാനം
കേരളത്തിലെ ലോക്‌സഭ മണ്ഡലങ്ങളില്‍ പാര്‍ട്ടി പിന്തുണ സംബന്ധിച്ച നിലപാട് സിആര്‍ നീലകണ്ഠന്‍ നേരത്തെ വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കിയിരുന്നു. വടക്കന്‍ കേരളത്തില്‍ മലപ്പുറം ഒഴികെയുള്ള മണ്ഡലത്തില്‍ യുഡിഎഫിന് പിന്തുണ നല്‍കാനായിരുന്നു കേരള ഘടകത്തിന്‍റ തീരുമാനം.

മലപ്പുറത്ത് എല്‍ഡിഎഫിന്
മലപ്പുറത്ത് എല്‍ഡിഎഫിനാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. മധ്യകേരളത്തിലെ മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് പൂര്‍ണ പിന്തുണ. തെക്കന്‍ കേരളത്തിലെ 7 മണ്ഡലങ്ങളിലെ തീരുമാനം പിന്നീട് പ്രഖ്യാപിക്കാനുമായിരുന്നു തീരുമാനം.

മുഴുവന്‍ മണ്ഡലങ്ങളിലും
എന്നാല്‍ സംസ്ഥാന ഘടകത്തെ പൂര്‍ണ്ണമായി തള്ളിക്കൊണ്ടുള്ള നിലപാടാണ് ആംആദ്മി ദേശീയ നേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് നിരുപാധികം പിന്തുണ നല്‍കാനാണ് പാര്‍ട്ടി തീരുമാനം.

പാര്‍ട്ടി നടപടി
ആം ആദ്മി പാർട്ടി രാഷ്ട്രീയകാര്യ സമിതിയുടെ അനുമതിയില്ലാതെ വാർത്താ സമ്മേളനം വിളിച്ച് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സിആർ നീലകണ്ഠനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുകയും ചെയ്തു.

പത്രസമ്മേളനത്തില്‍
സിആർ നീലകണ്ഠനെ പാർട്ടി പദവികളിൽ നിന്നും ർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായും പത്രസമ്മേളനത്തില്‍ സോമ്നാഥ് ഭാരതി അറിയിച്ചു. ദില്ലി, പഞ്ചാബ് ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളിലും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചു.

നടപടി അംഗീകരിക്കുന്നു
അതേസമയം തനിക്കെതിരെ പാര്‍ട്ടി കേന്ദ്ര നേതൃത്വം എടുത്ത നടപടി അംഗീകരിക്കുന്നു എന്ന് സി ആര്‍ നീലകണ്ഠൻ വ്യക്തമാക്കി. പാര്‍ട്ടി ആശയങ്ങൾ തുടരുമെന്നും നടപടി എടുക്കാൻ ദേശീയ നേതൃത്വത്തിന് അവകാശം ഉണ്ടെന്നും സിആര്‍ നീലകണ്ഠൻ പറഞ്ഞു.

പാര്‍ട്ടിയുടെ നിലപാട്
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കഴിയുന്നവരെ പിന്തുണയ്ക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. അതനുസരിച്ചാണ് പാര്‍ട്ടി കേരള ഘടകം തെരഞ്ഞെടുപ്പ് നയം ഉണ്ടാക്കി നിലപാട് പ്രഖ്യാപിച്ചത്.

ഒരു മുന്നണിക്ക് മാത്രം
കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു മുന്നണിക്ക് മാത്രം പിന്തുണ നല്‍കുന്ന നിലപാട് സ്വീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമായിരുന്നില്ല. അതിനാലാണ് മണ്ഡലാടിസ്ഥാനത്തില്‍ ഒരോ സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

നേരത്തെ തീരുമാനിച്ചിരുന്നെങ്കിൽ
ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് നിരുപാധിക പിന്തുണ നൽകാൻ കേന്ദ്ര നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നെങ്കിൽ അത് അംഗീകരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്നും സിആര്‍ നീലകണ്ഠൻ പറഞ്ഞു.

ഇക്കാര്യങ്ങള്‍ക്ക് ബന്ധമില്ലെ
തന്നെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ ദേശീയ നേതൃത്വത്തിന്‍റെ നടപടി അംഗീകരിക്കുന്നു. പാര്‍ട്ടിയിൽ തുടരുമോ എന്ന ചോദ്യത്തിന് നടപടിയുമായി ഇക്കാര്യങ്ങള്‍ക്ക് ബന്ധമില്ലെന്നും സിആര്‍ നീലകണ്ഠൻ കൂട്ടിച്ചേര്‍ത്തു.
|
ട്വീറ്റ്
ആം ആദ്മി പത്രസമ്മേളനം












Click it and Unblock the Notifications