സിനിമയിലെ പ്രബലവിഭാഗത്തിന് നേർക്ക് വിരൽചൂണ്ടി ആഷിഖ് അബു.. .. ഇങ്ങനെ മുന്നോട്ട് പോകാനാവില്ല!
Recommended Video
കൊച്ചി: സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ നിലപാട് പറയുന്നവർ വിരലിലെണ്ണാവുന്നവരേ ഉള്ളൂ മലയാള സിനിമയിൽ. ആഷിഖ് അബുവും റിമ കല്ലിങ്കലും പാർവ്വതിയുമടക്കം ചുരുക്കം ചിലർ മാത്രമാണിവർ. അഭിപ്രായം പറയുന്നതിന്റെ പേരിൽ നിരന്തരം സോഷ്യൽ മീഡിയയിൽ ഇവർ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമയിൽ രൂപപ്പെട്ട് വന്ന ചേരിതിരിവോടെ ആഷിഖ് അബു അടക്കമുള്ളവർ പ്രബലരുടെ ശത്രുപക്ഷത്തുമായി.
ജയമോളുടെ രഹസ്യങ്ങൾ തേടി പോലീസ്.. ഫോണിൽ വിളിച്ചത് ആരെയൊക്കെ? ഭർത്താവ് ജോബിനെ ആക്രമിക്കുന്നതും പതിവ്!
അവൾക്കൊപ്പം മാത്രം എന്ന കരുത്തുറ്റ നിലപാടാണ് ഇവരെ പലരുടേയും ശത്രുവാക്കിയത്. അതുകൊണ്ട് തന്നെ അവസരം കിട്ടുമ്പോഴൊക്കെ സൂപ്പർ താരങ്ങളുടെ ഫാൻസ്, സോഷ്യൽ മീഡിയയിൽ ഇവരെ തെറിവിളിക്കുന്നു. പക്ഷേ നിലപാടുകളിൽ ഉറച്ച് നിൽക്കുന്നുവെന്നത് ഇവരെ വ്യത്യസ്തരാക്കുന്നു. ഫാൻസ് തന്റെ സിനിമ കാണേണ്ട എന്ന് പറയാൻ ധൈര്യമുള്ള ഒരു സംവിധായകനേ ഇന്ന് മലയാളത്തിലുള്ളൂ. അത് ആഷിഖ് അബുവാണ്. സിനിമയിലെ സ്ത്രീവിരുദ്ധത അടക്കമുള്ള വിഷയങ്ങളിൽ മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ആഷിഖ് അബു നിലപാട് വ്യക്തമാക്കുന്നു. സിനിമയിലെ പ്രബലപക്ഷത്തിന് നേർക്കാണ് ആഷിഖ് അബു വിരൽ ചൂണ്ടുന്നത്.
സിനിമ ചെലുത്തുന്ന സ്വാധീനം
സിനിമ സമൂഹത്തെ സ്വാധീനിക്കില്ല എന്നതും സമൂഹത്തിലെ സ്ത്രീവിരുദ്ധത സിനിമകളില്‍ പ്രതിഫലിക്കുന്നതാണ് എന്നത് രണ്ടും വിചിത്രമായ വാദഗതികളാണ്. സിനിമയുടെ സ്വാധീനശേഷിയുടെ കാര്യത്തില്‍ സിനിമ കാണുന്ന ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.എവിടെയെങ്കിലുമൊക്കെ നിങ്ങളെ സ്പര്‍ശിച്ചിരിക്കും. സിനിമ കാണാത്തവരാണ് എങ്കില്‍ ഈ പറഞ്ഞതൊന്നും കാര്യമാക്കേണ്ടെന്ന് ആഷിഖ് അബു പറയുന്നു.
അവരോട് ഒന്നും പറയാനില്ല
സിനിമ മാത്രമല്ല, സീരിയലുകള്‍ ഉള്‍പ്പെടെ സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. പിന്നെ രണ്ടാമത്തേത്, അത്തരം കഥാപാത്രങ്ങളും ചെയ്തുകൂടേ എന്ന ചോദ്യം. അങ്ങനെ ചോദിക്കുന്നവരോട് നമുക്ക് ഒന്നും പറയാനില്ല. എന്താണ് അവരോട് പറയുക എന്നും ആഷിഖ് അബു ചോദിക്കുന്നു.
പുതിയ ചർച്ചകളുണ്ടാവട്ടേ
എന്താണ് സിനിമയിലെ നായകന്റെ ദൗത്യം, നായകനിലൂടെ ആ സിനിമ എന്താണ് സമൂഹത്തോട് സംസാരിക്കുന്നത്, അല്ലെങ്കില്‍ താരം എങ്ങനെയാണ് ഉണ്ടാവുന്നത്, എങ്ങനെയാണ് നായകസങ്കല്‍പ്പം ഉണ്ടാവുന്നത് തുടങ്ങിയ ചര്‍ച്ചകളിലേക്ക് കാര്യങ്ങളെത്തട്ടെ. അത്തരം സിനിമകളുടെ എണ്ണം കുറയുമെന്ന് തന്നെയാണ് വിശ്വാസമെന്നും ആഷിഖ് അബു പറയുന്നു.
പ്രശ്നം കഥാപാത്രങ്ങളല്ല
സിനിമയിലെ സാമൂഹ്യവിരുദ്ധതയും സ്ത്രീവിരുദ്ധതയും എന്താണ് എന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല. ചെയ്യുന്ന കാര്യത്തിലെ തെറ്റെന്താണ് എന്ന് അവര്‍ക്ക് തിരിച്ചറിയാനാകുന്നില്ലെങ്കില്‍ ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ല. സ്ത്രീകളോട് മോശമായി പെരുമാറുന്ന, അവരെ ലിംഗപരമായി അവഹേളിക്കുന്ന കഥാപാത്രമല്ല പ്രശ്‌നം, അത്തരം കഥാപാത്രങ്ങളെ മഹത്വവല്‍ക്കരിക്കുന്നതാണ് എന്നും ആഷിഖ് അബു വ്യക്തമാക്കുന്നു.
മനപ്പൂർവ്വം ചെയ്യുന്നതാവില്ല
മനപ്പൂര്‍വ്വം സ്ത്രീവിരുദ്ധതയെ പ്രകീര്‍ത്തിക്കുന്ന സിനിമ ചെയ്യുന്നതാവില്ല ഇവരില്‍ പലരും. ഈ സീനിലൊരു സ്ത്രീവിരുദ്ധത കുത്തിക്കയറ്റിയേക്കാം എന്ന് തീരുമാനിട്ട് താരമോ സംവിധായകനോ ബോധപൂര്‍വ്വം ചെയ്യുമെന്ന് കരുതുന്നുമില്ല. അത്തരമൊരു രംഗമുണ്ടാക്കുന്ന സോഷ്യല്‍ ഇംപാക്ട് മനസ്സിലാക്കാത്തത് കൊണ്ടാവും എന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ക്കുന്നു.
തിരുത്തലിന് തയ്യാറാവണം
പാര്‍വ്വതിയെപ്പോലുള്ളവര്‍ ഉയര്‍ത്തിയ പ്രശ്‌നം ഇനിയുള്ള സിനിമകളില്‍ അഡ്രസ് ചെയ്യപ്പെടും എന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നത്. പാര്‍വ്വതിയുടെ അഭിപ്രായത്തെ എതിര്‍ക്കുന്നവര്‍ പോലും അവര്‍ ഉയര്‍ത്തിയ വാദത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഒരു തിരുത്തലിന് അത് താരമായാലും സംവിധായകനായാലും തിരക്കഥാകൃത്തായാലും തയ്യാറാകുമെന്ന് തന്നെയാണ് പ്രതീക്ഷ.
സിനിമകളിൽ മാറ്റമുണ്ടാകും
തങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന കാഴ്ചപ്പാടില്‍ സ്ത്രീവിരുദ്ധതയുണ്ടോ എന്ന് ഒന്ന് ചെക്ക് ചെയ്യാനെങ്കിലും അവര്‍ മെനക്കെടും. തങ്ങളുടെ കഥാപാത്രവും സംഭാഷണവുമൊക്കെ ഏത് രീതിയിലാണ് സമൂഹത്തില്‍ പ്രതിഫലിക്കുകയെന്ന് എല്ലാവരും ആലോചിച്ച് തുടങ്ങും. ഇനിയും സിനിമകളുണ്ടാവുമല്ലോ. മാറ്റം ഉണ്ടാവും എന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ആഷിഖ് അബു പറഞ്ഞു.
ഡബ്ല്യൂസിസി എന്താണ് പറയുന്നത്
വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്താണ് പറയുന്നത് എന്നും അത് എന്താണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്നും ആരും ചോദിക്കുന്നുമില്ല. അവര്‍ പറയുന്നത് കേള്‍ക്കുന്നുമില്ല. വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് കൊണ്ടാണ് സംഘടനയെ പലരും എതിര്‍ക്കുന്നതെന്ന് ആഷിഖ് അബു ചൂണ്ടിക്കാട്ടുന്നു.
അത് പുരുഷ വിരുദ്ധ സംഘടനയല്ല
എന്താണ് അവരുടെ പ്രശ്‌നമെന്ന് നേരത്തെ മനസ്സിലാക്കിതിരുന്നത് കൊണ്ട് കൂടിയാണല്ലോ ഇങ്ങനെയൊരു സംഘടന വരേണ്ടി വന്നത് എന്നും ആഷിഖ് ചോദിക്കുന്നു. പെട്ടെന്ന് തന്നെ കുറേ ഫെമിനിസ്റ്റുകള്‍ സംഘടിച്ചതാണ് എന്ന രീതിയില്‍ നെഗറ്റീവായി കാണുന്നു. സ്ത്രീപക്ഷ സംഘടന എന്നാല്‍ അതിനെ പുരുഷ വിരുദ്ധ സംഘടന എന്ന് ട്രാന്‍സ്ലേറ്റ് ചെയ്യുകയാണ്.
ചർച്ചയാവാൻ ഇത്രയും വൈകി
ഒരാള്‍ ഒരു അഭിപ്രായം പറഞ്ഞു, ഇത്രയധികം ബഹളങ്ങളുണ്ടായി. ഇതിന് ശേഷം ഒരു കാലമുണ്ടാകുമല്ലോ. അപ്പോഴുണ്ടാകുന്ന സിനിമകളില്‍ നോക്കാം. പോസീറ്റീവായ റിസല്‍ട്ട് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ആഷിഖ് അബു പറഞ്ഞു. രാഷ്ട്രീയമായും സാംസ്‌ക്കാരികമായും മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്‌സിനും എതിരെ കാണിക്കുന്ന വിവേചനം ചര്‍ച്ചയാവാന്‍ വൈകിയതില്‍ അത്ഭുതം തോന്നുന്നു.
ഇനി മുന്നോട്ട് പോക്ക് സാധ്യമല്ല
ഇത്തരം വിഷയങ്ങളെ അഡ്രസ് ചെയ്യാതെ സിനിമയ്ക്ക് എന്നല്ല ഒരു മേഖലയ്ക്കും മുന്നോട്ട് പോക്ക് സാധ്യമല്ല. പ്രോ ഫെമിനിസ്റ്റ് സിനിമകള്‍ മാത്രം ഉണ്ടാകണം എന്ന് ആരും വാശി പിടിക്കുന്നില്ല. പക്ഷേ സ്ത്രീകളെ അധിക്ഷേപിക്കുന്ന, ലിംഗപരമായി ഇകഴ്ത്തിക്കാണിക്കുന്ന സിനിമകളുമായി ഇനിയും മുന്നോട്ട് പോകാനാവില്ല. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷം കൊണ്ട് ഇതിനെ ചോദ്യം ചെയ്യുന്ന വലിയൊരു വിഭാഗം ഇവിടെ ഉയര്‍ന്ന് വന്നിട്ടുണ്ട്.
സോഷ്യൽ മീഡിയയുടെ പങ്ക്
ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് വലിയ പങ്കുണ്ട്. നേരത്തെ സിനിമകളിലെ സ്ത്രീവിരുദ്ധതയും വംശീയ വിരുദ്ധതയുമൊക്കെ അതേക്കുറിച്ചുള്ള രാഷ്ട്രീയ വായനകളിലും അക്കാദമിക്ക് ചര്‍ച്ചകളിലും മാത്രം ഒതുങ്ങിനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ സിനിമ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് പലവിധ ചര്‍ച്ചകളുണ്ടാകുന്നു. സമൂഹത്തിലുണ്ടാകുന്ന ആ മാറ്റത്തെ തള്ളിക്കളഞ്ഞുകൊണ്ട് സിനിമയ്ക്ക് മാത്രം മുന്നോട്ട് പോകാനാവില്ല.
ഡാർക്ക് വശം മാത്രമല്ല
അഹസിഷ്ണുതയോടെ പ്രതികരിക്കുന്ന ചെറുവിഭാഗത്തിന് മറുപുറത്ത് ഉയര്‍ന്ന രാഷ്ട്രീയ-സാംസ്‌ക്കാരിക ബോധ്യമുള്ള വലിയൊരു സമൂഹമുണ്ട്. അവരെ കണക്കിലെടുക്കാന്‍ പിന്നെ ഭയക്കേണ്ടതില്ല. ഏത് വിഷയത്തിലും നിലപാടുയര്‍ത്തി കൂടെ നില്‍ക്കാവുന്നവര്‍ ചുറ്റുമുണ്ട്. ആരൊക്കെ ബഹിഷ്‌ക്കരണ ആഹ്വാനം മുഴക്കിയാലും ഇവിടെ ആളുകള്‍ പടം കാണുമെന്ന് തന്റെ മേഖലയിലുള്ളവരെ ബോധ്യപ്പെടുത്തണം. എല്ലായിടത്തും ഡാര്‍ക്ക് മാത്രം കാണാതിരുന്നാല്‍ മതിയെന്നും ആഷിഖ് അബു പറഞ്ഞു.