ദിലീപിനൊപ്പം നിന്ന ലാൽ ജോസിനെ പൊളിച്ചടുക്കി ആഷിഖ് അബു! ഇത് ഇരയായ നടിക്കെതിരെയുള്ള നിലപാടെടുക്കൽ..
കൊച്ചി: സിനിമ സാമ്പത്തികമായി വിജയിക്കുന്നത് ആഘോഷിക്കുന്നതിനെ കുറ്റം പറയാനില്ല. പക്ഷേ രാമലീലയുടെ വിജയം ദിലീപിന്റെ വിജയമാണ്, ജനകീയ കോടതി വിജയമാണ് എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. ഈ വെള്ളപൂശല്‍ അനുകൂലിക്കാനാവുന്നതല്ല.
ദിലീപ് ഫാന്‍സ് മാത്രമല്ല, സിനിമയിലെ ലാല്‍ ജോസിനെപ്പോലൊരു പ്രമുഖ സംവിധായകനാണ് ഇത്തരമൊരു പ്രചാരണത്തിന് മുന്നിലെന്നത് ഗൗരവകരമാണ്. ലാല്‍ ജോസിനെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്ത് എത്തിയിരിക്കുകയാണ്. മനോരമയുടെ ഒന്‍പത് മണി ചര്‍ച്ചയിലാണ് ആഷിഖിന്റെ വിമര്‍ശനം.
നടി ചെയ്തത് ഒരിക്കലും ന്യായീകരിക്കാനാവാത്തത്.. ദിലീപിന് വേണ്ടി ഒഴുക്കിയ കണ്ണീരിന് കിടിലൻ മറുപടി!
ജനകീയ കോടതിയുടെ വിജയം
ദിലീപിനൊപ്പം നേരത്തെ മുതല്‍ക്കെ നില്‍ക്കുന്ന വ്യക്തിയാണ് ലാല്‍ ജോസ്. രാമലീല പുറത്തിറങ്ങുന്ന ദിവസം സിനിമയ്‌ക്കൊപ്പം, അവനൊപ്പം എന്ന ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. പിന്നാലെയാണ് സിനിമയുടെ വിജയം ജനകീയ കോടതിയുടെ വിജയമെന്ന പോസ്റ്റുമായി ലാല്‍ ജോസ് വന്നത്.
എല്ലാം നാടകം മാത്രം
ഈ പോസ്റ്റ് ഏറെ വിമര്‍ശിക്കപ്പെട്ടു. കാരണം സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് രാമലീലയ്ക്ക് നല്‍കിയ പ്രചാരണം തികച്ചും വ്യത്യസ്തമായിരുന്നു. അത് ദിലീപിന്റെ സിനിമ അല്ലെന്നും മറ്റ് അണിയറ പ്രവര്‍ത്തകരെ ഓര്‍ക്കണം എന്നുമായിരുന്നു അത്. എന്നാല്‍ ചിത്രം വിജയിച്ചപ്പോള്‍ പിന്നെ ദിലീപ് നിരപരാധിയെന്ന് തെളിയുന്നു എന്ന തരത്തിലായി പ്രചാരണങ്ങളുടെ പോക്ക്.
ദിലീപിനോടുള്ള ബന്ധം
ഈ ഇരട്ടത്താപ്പിനെതിരെയാണ് സംവിധായകന്‍ ആഷിഖ് അബു രംഗത്ത് വന്നിരിക്കുന്നത്. സിനിമ റിലീസ് ചെയ്യുമ്പോള്‍ തിയറ്റര്‍ തകര്‍ക്കണം എന്ന് ആഹ്വാനം ചെയ്യുന്ന അതേ അമിതാവേശവും അതേ പക്വത ഇല്ലായ്മയുമാണ് ഇത്തരമൊരു പ്രസ്താവനയ്ക്ക് പിന്നില്‍ എന്ന് ആഷിഖ് പറയുന്നു. അതൊരുപക്ഷേ ലാല്‍ ജോസിന് ദിലീപിനോടുള്ള ബന്ധം മൂലമായിരിക്കാം.
ഇത് അമിതാവേശം
എന്നാല്‍ അതൊരു വെറും സിനിമ അല്ല. അത് യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന കാര്യമായത് കൊണ്ട് ഇത്രയേറെ വിമര്‍ശനങ്ങള്‍ ലാല്‍ ജോസിന് ലഭിക്കുന്നത്. അത്രയൊന്നും ആലോചിക്കാതെ അമിതാവേശത്തില്‍ സംഭവിച്ചതാകാം എന്നും ആഷിഖ് അബു പറയുന്നു.
ദിലീപിനുള്ള അംഗീകാരമല്ല
ലാല്‍ ജോസ് ചെയ്തത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത് ആണെന്നും ആഷിഖ് അബു പറഞ്ഞു. സിനിമയ്ക്ക് ലഭിക്കുന്ന അംഗീകാരം ദിലീപിന് ലഭിക്കുന്ന അംഗീകാരമാണ് എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്.
ഗൌരവം കളയുന്നു
അത്തരക്കാര്‍ അതിന്റെ വസ്തുതകളെ കാണാന്‍ തയ്യാറാകുന്നില്ല. ഇത്തരം ആഘോഷങ്ങള്‍ ഇല്ലാതാക്കുന്നത് എന്താണ് ഇവിടെ നടന്നത് എന്നതിന്റെ ഗൗരവമാണ്. വൈകാരിക ആഘോഷ പ്രകടനങ്ങള്‍ കെടുത്തിക്കളയുന്നത് ഇവിടെ നടന്ന ഗൗരവതരമായ വിഷയത്തിന്റെ പ്രാധാന്യത്തെ ആണ്.
ഇത് ക്രൂരത
ആക്രമണത്തിന് ഇരയായ നടിക്കെതിരെ ഉള്ള നിലപാട് എടുക്കല്‍ കൂടിയായി ആണ് ഇത്തരം പ്രതികരങ്ങള്‍ മാറുന്നത്. അത് ക്രൂരമാണ്. കുരുന്നുകളോട് പോലും ഇത്തരം ചിന്തകള്‍ വെച്ച് പുലര്‍ത്തുന്ന ആളുകളുടെ മനോഭാവം തന്നെയാണ് ഈ ആള്‍ക്കൂട്ടങ്ങളും കാണിക്കുന്നത്.
വേദന തോന്നുന്നു
ഇത്തരം മനോഭാവത്തെക്കുറിച്ച് വളരെ വേദന തോന്നുന്നു. ഈ വിഷയത്തെ ഇത്ര എളുപ്പത്തില്‍ എങ്ങനെ കാണാന്‍ സാധിക്കുന്നുവെന്നും ആഷിഖ് ചോദിക്കുന്നു. ഈ കേസിന്റെ മുഴുവന്‍ ഗൗരവവും നഷ്ടപ്പെടുത്തുകയാണ് ഇത്തരം വൈകാരിക പ്രകടനങ്ങളെന്നും ആഷിഖ് പ്രതികരിച്ചു.
ഗൗരവം ചോര്‍ന്ന് പോവുന്നു
കാര്യങ്ങള്‍ സിനിമാ തിരക്കഥ പോലെ മുന്നോട്ട് പോവുകയാണ്. ഒരാള്‍ ദിലീപ് കുറ്റവാളിയെന്ന് പറയുന്നു, ഒരാള്‍ തിയറ്റര്‍ തകര്‍ക്കണം എന്ന് പറയുന്നു, മറ്റൊരാള്‍ ദിലീപ് നിരപരാധിയാണെന്ന് പറയുന്നു. ഇതെല്ലാം നടക്കുമ്പോള്‍ യഥാര്‍ത്ഥ വിഷയത്തിന്റെ ഗൗരവം ചോര്‍ന്ന് പോവുകയാണ്.
സിനിമയെ മാറ്റി നിർത്തൂ
ഇത്തരം വികാര പ്രകടനങ്ങളൊന്നും കോടതിയേയോ നിയമവ്യവഹാരങ്ങളെയോ സ്വാധീനിക്കില്ല. മലയാള സിനിമ പരീക്ഷണങ്ങളുടെ നല്ല കാലഘട്ടത്തിലൂടെ കടന്ന് പോവുകയാണ്. ഈ ക്രിമിനല്‍ കേസിനെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും ആഷിഖ് ആവശ്യപ്പെടുന്നു.
മറ്റെല്ലാം കോമഡി
സിനിമയെന്ന ഒരു കലാരൂപത്തിന്റെ ജനപ്രിയത കൊണ്ടാണ് എല്ലാവരും ഇത്ര വൈകാരികമായി പ്രതികരിക്കുന്നത്. ഈ കേസിനെ വളരെ ഗൗരവതരമായിട്ടാണ് കോടതി കൈകാര്യം ചെയ്യുന്നത്. പ്രതിക്കും കുറ്റാരോപിതനുമെല്ലാം മനുഷ്യാവകാശപരമായിട്ടുള്ള എല്ലാ കാര്യങ്ങളുമുണ്ട്. അതല്ലാതെ പുറത്ത് ഈ കാണിക്കുന്ന വൈകാരിക പ്രകടനങ്ങളെല്ലാം വലിയ കോമഡിയാണ് എന്നും ആഷിഖ് അബു പ്രതികരിച്ചു.
ദിലീപിനെ അറിയാം
ദിലീപിന്റെ അറസ്റ്റിന് മുന്‍പും പിന്തുണയുമായി ലാല്‍ ജോസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കഴിഞ്ഞ 26 വര്‍ഷമായി ദിലീപിനെ അറിയാമെന്നും ദിലീപിനെ വിശ്വസിക്കുന്നുവെന്നും ലാല്‍ ജോസ് കുറിച്ചു. ദിലീപിനെ അറിയുന്ന സിനിമാക്കാരും ഒപ്പമുണ്ടെന്ന് ലാല്‍ ജോസ് വ്യക്തമാക്കിയിരുന്നു.
പൊട്ടിക്കരഞ്ഞെന്ന്
ദിലീപിന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം മുതല്‍ ഒപ്പമുള്ള സംവിധായകനാണ് ലാല്‍ ജോസ്. ആലുവ സബ് ജയിലില്‍ ദിലീപിനെ ആദ്യം ചെന്ന് കണ്ടവരുടെ കൂട്ടത്തിലും ലാല്‍ ജോസുണ്ട്. ദിലീപിനെ കണ്ട് ലാല്‍ ജോസ് കരഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു.