സാറന്മാരേ.. നിങ്ങടെ ബെഡ്റൂമുകളിലേക്കും ക്യാമറവച്ചാല്‍ തിരിയും; മലംവാരിത്തിന്നുതന്നെ വേണം മംഗളംപാടാൻ
കൊച്ചി: മന്ത്രി എകെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച മംഗളം ടെലിവിഷന്റെ വാര്‍ത്തയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. മാധ്യമ മാന്യതയ്ക്ക് നിരക്കാത്ത കാര്യമാണ് മംഗളം ചെയ്തത് എന്നാണ് ആക്ഷേപം.
രൂക്ഷമായ വിമര്‍ശനം ആണ് സംവിധായകന് ആഷിക് അബു മംഗളം ടെലിവിഷനെതിരെ ഉന്നയിക്കുന്നത്. നിങ്ങളുടെ ബെഡ് റൂമുകളിലേക്കും ക്യാമറ വച്ചാല്‍ തിരിയും എന്നാണ് ആഷിക് പറയുന്നത്.
നേരത്തേയും മംഗളത്തിനെതിരെ രംഗത്തെത്തിയ ആളാണ് ആഷിക് അബു. ആഷികിനെതിരെ മംഗളത്തില്‍ നേരത്തെ വന്ന ചില വാര്‍ത്തകള്‍ക്കെതിരെ ആയിരുന്നു അത്. ഇപ്പോൾ ആഷിക് അബു മാത്രമല്ല മംഗളം ടിവിയ്ക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്...
ആരുടെ ബെഡ് റൂമിലേക്കും ക്യാമറകള്‍ എത്താമെന്നാണ് ആഷിക് അബു പറയുന്നത്. ആരുടെ ശബ്ദവും പതിയും.
മംഗളം ചാനലിന്റെ ലോഞ്ചിങ്ങിനെ പരിഹസിക്കുന്നും ഉണ്ട് ആഷിക്. മലംവാരിത്തിന്ന് തന്നെ വേണം മംഗളം പാടാന്‍. നല്ല പഷ്ട് ജേര്‍ണലിസം എന്നാണ് വിമര്‍ശനം.
മുമ്പ് ആഷിക്ക് അബുവിനും റീമ കല്ലിങ്കലിനെതിരേയും മംഗളത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ടായിരുന്നു അത്. അന്നും ആഷിക് അബു ശക്തമായി പ്രതികരിച്ചിരുന്നു.
മംഗളത്തിലെ ഒരു മാധ്യമ പ്രവര്ത്തകന് നേര്‍ക്കായിരുന്നു അന്ന് ആഷിക് അബുവിന്റെ വിമര്‍ശനം. മാധ്യമ പ്രവര്ത്തകന് മുമ്പ് ജോലി ചെയ്ത സ്ഥാപനത്തിന്റെ പേരിലാണ് ഇപ്പോഴും അറിയപ്പെടുന്നത് എന്ന രീതിയില്‍ ആയിരുന്നു പ്രതികരണം.
മന്ത്രിയായിരിക്കുമ്പോഴാണ് അയാള്‍ മന്ത്രി. ലൈംഗികതയില്‍ ഏര്‍പ്പെടുമ്പോള്‍ അയാള്‍ ലൈംഗികതയില്‍ ഏര്‍പ്പെടുന്ന ഒരു മനുഷ്യന് മാത്രമാണ് മാധ്യമ പ്രവര്‍ത്തകനായ ഇ സനീഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
മലയാളത്തിലെ ആദ്യത്തെ 24*7 തുണ്ട് (കമ്പി) ചാനല്‍ എന്നാണ് സന്ദീപ് സുരേഷ് കുമാര്‍ പ്രതികരിച്ചത്.
എന്തൊക്കെ കൊടുക്കാം എന്നതിനേക്കാള്‍ എന്ത് കൊടുക്കരുത് എന്ന വകതിരിവാണ് മാധ്യമ പ്രവര്‍ത്തനത്തിന് ആദ്യം വേണ്ടത് എന്നാണ് വരുണ്‍ രമേശ് പ്രതികരിച്ചത്.
എകെ ശശീന്ദ്രന് ആ ചാനലിനെതിരെ മാനനഷ്ട കേസ് കൊടുക്കണം. അത് മാറ്റ് ചാനലുകള്‍ വാര്‍ത്തയാക്കണം. അപ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ ജേര്‍ണലിസം മരിച്ചിട്ടില്ലാന്നു വിശ്വസിക്കാനാവുക എന്നാണ് സുദീപ് ജെ സലീം പ്രതികരിച്ചത്.
സ്വന്തം ഫോണ്‍, സ്വന്തം കുളിമുറി, സ്വന്തം ബെഡ് റൂം. ഒക്കെ ഒരു കണ്ണ് വേണം. മംഗളം എന്ന പേരില്‍ ഒരു അഡള്ച്ച് സ്പൈ ചാനല്‍ തുടങ്ങിയിട്ടുണ്ട് . പ്രായഭേദമന്യേ രാഷ്ട്രീയഭേദമന്യേ മലയാളികള്‍ ജാഗ്രതൈ എന്നാണ് അരുണേഷ് ശങ്കര്‍ കുറിച്ചിരിക്കുന്നത്.
അപമാനം കൊണ്ട് പണി നിര്‍ത്തേണ്ടത് മാധ്യമ പ്രവര്‍ത്തകരാണെന്നാണ് അമല്‍ ലാല്‍ പറയുന്നത്. രണ്ട് പേരുടെ സമ്മതത്തോടെയുള്ള സ്വകാര്യതയാണെങ്കില്‍ രാജി സ്വീകരിക്കരുതെന്നാണ് അമല്‍ ലാലിന്റെ പക്ഷം.
ഇതാണ് ജേര്‍ണലിസം എങ്കില്‍ ഈ പണി നിര്‍ത്താന്‍ സമയമായി എന്ന തോന്നല്‍ ഒന്നുകൂടി ഉറച്ചു എന്നാണ് ടിഎം ഹര്ഷന് പ്രതികരിച്ചത്.
ശ്രീ എകെ ശശീന്ദ്രന്. അങ്ങ് രാജി വയ്ക്കരുത്. ഇത് ട്രാപ്പ് ആണെന്ന് വ്യക്തമാണ്. മാധ്യമങ്ങള്‍ ഈ തരം ജേര്‍ണലിസം നടത്താതിരിക്കാം, ഈ പ്രവണത തടയാനും അങ്ങ് രാജിവയ്ക്കരുത്. ഉഭയ സമ്മത പ്രകാരം നടത്തുന്ന ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ അല്ല ഒരാള്‍ ക്രൂശിക്കപ്പെടേണ്ടത് എന്നാണ് മാല പാര്‍വ്വതി പ്രതികരിച്ചത്.
മന്ത്രിയ്ക്കെതിരെയല്ല, ജേണലിസം എന്ന പേരില്‍ ക്രിമിനല്‍ സംപ്രേഷണം നടത്തുന്ന മംഗളം ചാനലിനെതിരെ ആണ് നടപടിയെടുക്കേണ്ടത് എന്ന് മനില സി മോഹന്‍ പറയുന്നു. വാര്‍ത്ത അവതരണമല്ല ഇത്. അശ്ലീലച്ചിരിയോടെ നടത്തുന്ന ക്രിമിനല്‍ ആക്ടിവിറ്റിയാണെന്നും മനില സി മോഹന്‍ പറയുന്നു.
ഉഭയകക്ഷി സമ്മതപ്രകാരം ഉള്ള ഫോമ്# സെക്സൊക്കെ അത്ര സാധാരണമായി മാറിയത് അറിയാത്തതുകൊണ്ടാവും, മംഗളം മാത്രം നന്നായി ഞെട്ടിയിട്ടുണ്ടെന്നാണ് അനുപമ മോഹന്റെ പ്രതികരണം.