വേട്ടപ്പട്ടി കുരച്ചോട്ടെ, ലാത്തികള്‍ വീശിയടിക്കട്ടെ.. പൊങ്കാലയ്ക്ക് ആഷിഖ് അബുവിന്റെ കിടിലൻ മറുപടി!
Recommended Video
കോഴിക്കോട്: കസബ എന്ന മമ്മൂട്ടിച്ചിത്രം റിലീസായ നാളുകളില്‍ തന്നെ സ്ത്രീവിരുദ്ധതയുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. സിനിമ വിഷയമായ ഒരു ഓപ്പണ്‍ ഫോറത്തില്‍ നടി പാര്‍വ്വതി അതേക്കുറിച്ച് പറഞ്ഞപ്പോഴുണ്ടായ കോലാഹലമൊന്നും അന്നുണ്ടായിരുന്നില്ല. സ്വതന്ത്രമായ ചിന്തയും നിലപാടുമുള്ള സ്ത്രീകളോട് സമൂഹത്തിലെ ഒരു കൂട്ടര്‍ക്കുള്ള അഹസിഷ്ണുതയുടെ ഇരയാക്കപ്പെടുകയായിരുന്നു പാര്‍വ്വതി.
പാര്‍വ്വതിക്കൊപ്പം നില്‍ക്കുന്നു എന്ന പേരില്‍ നടി റിമാ കല്ലിങ്കലും സംവിധായകന്‍ ആഷിഖ് അബുവും സൈബറിടങ്ങളില്‍ ആക്രമിക്കപ്പെടുന്നു. ആഷിഖിന്റെ പുതിയ ചിത്രമായ മായാനദിക്ക് നേരെ ഇക്കൂട്ടരുടെ വന്‍ ഹേറ്റ് ക്യാംപെയ്ന്‍ ആണ് നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അഴിഞ്ഞാടുന്ന ഫാന്‍സ് എന്ന പേരിലുള്ള വെട്ടുകിളിക്കൂട്ടത്തിന് തകര്‍പ്പന്‍ മറുപടിയുമായി ആഷിഖ് അബു തന്നെ രംഗത്ത് വന്നിട്ടുണ്ട്.
വ്യത്യസ്തരായ ചിലർ
മലയാള സിനിമയില്‍ നിലപാടുകളുടെ പേരില്‍ പൊതുശ്രേണിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവരുടെ കൂട്ടത്തിലാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും പാര്‍വ്വതിയും ഉള്‍പ്പെടെയുള്ളവര്‍. സിനിമയിലേയും ജീവിതത്തിലേയും രാഷ്ട്രീയം തുറന്ന് പറയാന്‍ മടിക്കാത്ത ചുരുക്കം ചിലരില്‍ ഇവരുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയ്‌ക്കൊപ്പം നിന്നതോട് കൂടിയാണ് ഇവര്‍ സിനിമയിലെ പ്രബലപക്ഷത്തിന് ശത്രുക്കളായത്.
സൈബർ ആക്രമണത്തിന് ഇര
ഇടത് അനുകൂലിയായ ആഷിഖ് അബു നേരത്തെ തന്നെ സൈബര്‍ ഗുണ്ടകളുടെ നോട്ടപ്പുള്ളിയാണ്. സിനിമയിലേയും സമൂഹത്തിലേയും ആണ്‍മേല്‍ക്കോയ്മയ്ക്ക് എതിരെ നിലപാടെടുക്കുന്നതിന്റേ പേരില്‍ റിമയും പാര്‍വ്വതിയും വിമന്‍ ഇന്‍ സിനിമ കളക്ടീവും ഇക്കൂട്ടര്‍ക്ക് ശത്രുക്കളാണ്. കസബ വിവാദത്തില്‍ നടക്കുന്ന സൈബര്‍ ആക്രമണം തെളിയിക്കുന്നതും അത് തന്നെയാണ്.
തെറിവിളിക്കുന്ന വെട്ടുകിളികൾ
റിമ കല്ലിങ്കലിന്റെ ഭര്‍ത്താവ് കൂടിയാണ് ആഷിഖ് അബു എന്നതാണ് മായാനദി എന്ന സിനിമയ്‌ക്കെതിരെ ഡീഗ്രേഡിംഗ് നടക്കുന്നതിനുള്ള കാരണം. സാമാന്യയുക്തിക്ക് നിരക്കുന്നത് അല്ലെങ്കില്‍ കൂടി. സംവിധായകന്റെയും ലൈറ്റ് ബോയിയുടേയും പേരില്‍ രാമലീലയ്ക്ക് വേണ്ടി തൊഴിലാളി സ്‌നേഹം ഒഴുക്കിയ കൂട്ടര്‍ തന്നെയാണ് മായാനദിയെ ആക്രമിക്കുന്നതെന്നോര്‍ക്കുക. ആഷിഖിന്റെയും റിമയുടേയും ഫേസ്ബുക്ക് പേജില്‍ തെറിവിളിക്കൂട്ടമാണ്.
വിവാദങ്ങളോട് പ്രതികരണം
പുതിയ വിവാദങ്ങളോട് ആഷിഖ് അബു പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ആഷിഖിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയില്‍ തനിക്കെതിരെ നടക്കുന്ന പൊങ്കാല തന്നെ ബാധിക്കുന്നതല്ല എന്നാണ് ആഷിഖ് വ്യക്തമാക്കുന്നത്. താന്‍ പഠിച്ചത് മഹാരാജാസ് കോളേജിലാണ്. കോളേജിലെ സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു.
വേട്ടപ്പട്ടി കുരച്ചോട്ടെ, ലാത്തികള്‍ വീശിയടിക്കട്ടെ
വേട്ടപ്പട്ടി കുരച്ചോട്ടെ, ലാത്തികള്‍ വീശിയടിക്കട്ടെ എന്നതായിരുന്നു അന്ന് വിളിച്ച മുദ്രാവാക്യം. മനസ്സ് അന്നേ സജ്ജമായിരുന്നുവെന്ന് ആഷിഖ് അബു പറയുന്നു. സോഷ്യല്‍ മീഡിയയിലെ പൊങ്കാലയില്‍ അതുകൊണ്ട് തന്നെ പെട്ടെന്ന് പതര്‍ച്ച തോന്നുന്ന ആളല്ല. മൂന്നരക്കോടി ജനങ്ങളില്‍ ഫേസ്ബുക്കില്‍ സ്ത്രീകളെ ചിത്ത വിളിക്കുകയൊക്കെ ചെയ്യുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ്.
ഇത്തരക്കാരല്ല സമൂഹം
തന്റെ പരിചയത്തിലെവിടെയും അത്തരം ആള്‍ക്കാരില്ല. തെറി പറയുകയും വര്‍ഗീയത പടര്‍ത്തുകയും സ്ത്രീകളെ ചീത്ത വിളിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകളുടെ പ്രശ്‌നങ്ങളും സന്തോഷങ്ങളും വേറെയാണ്. അവര്‍ നമ്മളെ സ്വാധീനിക്കുക എന്നത് നമുക്ക് വല്ലാതെ ഡിപ്രസ്സിംഗ് ആയിട്ടുള്ള കാര്യമാണെന്ന് ആഷിഖ് പറയുന്നു. സമൂഹത്തിന് മറ്റൊരു തിളക്കമുള്ള വശം കൂടിയുണ്ട്.
അഭിമുഖീകരിക്കേണ്ടത് തെറിവിളിക്കാരെയല്ല
ബുദ്ധിപരമായി ചിന്തിക്കുകയും പരസ്പരം സ്‌നേഹിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന ആളുകളുണ്ട്. അവരെയാണ് നമ്മള്‍ അഭിമുഖീകരിക്കേണ്ടത്. അവിടെയാണ് ജീവിതമുള്ളത്. അല്ലാതെ മറുവശത്തുള്ള തെറിവിളിക്കാരെയല്ല എന്നാണ് ആഷിഖിന്റെ നിലപാട്. കസബ വിവാദത്തിലും ആഷിഖ് അബു നിലപാട് വ്യക്തമാക്കുന്നുണ്ട്.
വ്യക്തിപരമായ ആക്രമണമല്ല
ഫിലിം ഫെസ്‌ററിവല്‍ പോലൊരു വേദിയിലാണ് കസബ എന്ന ചിത്രത്തെക്കുറിച്ച് സ്വതന്ത്രമായൊരു അഭിപ്രായം പാര്‍വ്വതി പറഞ്ഞത്. സിനിമയിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു അത്. അതൊരിക്കലും വ്യക്തിപരമായ ആക്രമണം ആയിരുന്നില്ല. കലാകാരന്മാരുടെ സാമൂഹിക ഉത്തരവാദിത്തത്വക്കുറിച്ചാണ് പാര്‍വ്വതി സംസാരിച്ചത്. അത് മമ്മൂട്ടി ഫാന്‍സ് എന്ന് പറയുന്നവര്‍ക്ക് മമ്മൂട്ടിയെ അപമാനിച്ചതായി തോന്നി.
മറുപടി നല്ല രീതിയിലാവാം
അതല്ല പാര്‍വ്വതി ഉദ്ദേശിച്ചത് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഒരു പെണ്ണ് സംസാരിക്കുമ്പോള്‍, അത്യാവശ്യം വിദ്യാഭ്യാസമുള്ള ഒരു സ്ത്രീ സംസാരിക്കുമ്പോള്‍ നമ്മുടെ സമൂഹം ഇങ്ങനെയാണ് പെരുമാറുന്നത്. പാര്‍വ്വതിക്ക് അവര്‍ക്ക് മറുപടി കൊടുക്കാം. സിനിമയെ സിനിമയായി കാണണമെന്ന വാദം നല്ല രീതിയില്‍ പറയാം. പക്ഷേ അവരത് പറയില്ല.
ആ ചോദ്യം മറുപടി അർഹിക്കുന്നില്ല
സിനിമയുടെ ഉദ്ദേശശുദ്ധിയെക്കുറിച്ചാണ് സമൂഹം മനസ്സിലാക്കേണ്ടത്. മായാനദി എന്ന ചിത്രത്തിലെ ലിപ് ലോക്ക് രംഗം സ്ത്രീവിരുദ്ധമാണ് എന്ന് പറയുന്നവരോട് ഒരു മറുപടിയും പറയാനില്ലെന്നും ആഷിഖ് അബു വ്യക്തമാക്കുന്നു. എന്തുതരം മറുപടിയാണ് അത്തരം ചോദ്യങ്ങള്‍ അര്‍ഹിക്കുന്നതെന്നും മനസ്സിലാവുന്നില്ല. ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളില്‍ നിന്നും വഴിതിരിച്ച് വിട്ട് ഒരുതരം വെറുപ്പ് സൃഷ്ടിക്കുകയും അതിലൂടെ ഇവരുടെ നിരാശകള്‍ ഒരു സ്ത്രീയ്‌ക്കെതിരെ തുറന്ന് വിടുകയും ചെയ്യുന്നത് വഴി ഒരു വിഭാഗം സംതൃപ്തി കണ്ടെത്തുന്നുവെന്നും ആഷിഖ് പറയുന്നു.
അഭിമുഖം
ആഷിഖ് അബുവുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം