അന്യസംസ്ഥാന തൊഴിലാളികൾക്കായി കോവളത്ത് ആവാസ് പദ്ധതി
തിരുവനന്തപുരം: കോവളം ജനമൈത്രി പൊലീസും കേരള ലേബർ ഡിപ്പാർട്ട്മെന്റും സംയുക്തമായി കോവളം സ്റ്റേഷൻ പരിധിയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കായി നടത്തുന്ന 'ആവാസ് " പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപരിരക്ഷയും വിവരശേഖരണവുമാണ് പദ്ധതി ലക്ഷ്യം. കഴിഞ്ഞ ദിവസം 250 ഓളം തൊഴിലാളികളാണ് കോവളം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി വിവരങ്ങൾ നൽകി ബയോമെട്രിക് കാർഡുകൾ കൈപ്പറ്റിയത്.
ആവാസ് പദ്ധതിയിലൂടെ അംഗങ്ങളായി കാർഡ് ലഭിക്കുന്ന തൊഴിലാളികൾക്ക് ഇൻഷ്വറൻസ് ഏജൻസിയെ കണ്ടെത്തുന്നതു വരെയുള്ള കാലയളവിൽ ഏതെങ്കിലും തരത്തിൽ അപകടം സംഭവിക്കുകയോ അസുഖം മൂലം ചികിത്സ തേടേണ്ടതായോ വന്നാൽ എഫ്.എെ.ആർ, ചികിത്സാരേഖകൾ എന്നിവ പരിശോധിച്ച് പദ്ധതി പ്രകാരമുള്ള സഹായങ്ങൾ നൽകുമെന്നും ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.
കൂടാതെ പദ്ധതി പ്രകാരം ചികിത്സാ പാക്കേജും ചികിത്സയുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളും നിശ്ചയിക്കുന്നതിന് ടെക്നിക്കൽ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തി വിവിധ മേഖലകളിൽ ജോലി നോക്കുന്ന 18 നും 60 നുമിടയിൽ പ്രായമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. വിദേശ വനിതയുടെ കൊലപാതകത്തെത്തുടർന്നാണ് കോവളം തീരത്ത് ആവാസ് പദ്ധതിക്ക് തുടക്കമായത്. പദ്ധതിയുടെ രണ്ടാംഘട്ട ബയോമെട്രിക് കാർഡുകളുടെ വിതരണം ഞായറാഴ്ച രാവിലെ 10 ന് കോവളം പൊലീസ് സ്റ്റേഷനിൽ നടക്കുമെന്നും കോവളം എസ്.എെ പി. അജിത്കുമാർ പറഞ്ഞു.