കെ-റെയിൽ ഉപേക്ഷിക്കുന്നത് കേരള ജനതയോടുള്ള വഞ്ചന, യൂ ടേൺ അടിക്കരുത്; ഇപി ജയരാജൻ
കെ റെയിൽ പദ്ധതി ഉപേക്ഷിച്ചെന്ന യുഡിഎഫ് സർക്കാരിൻ്റെ പ്രഖ്യാപനത്തിൽ വിമർശനവുമായി ഇപി ജയരാജൻ. കെ-റെയിൽ ഉപേക്ഷിക്കാൻ മന്ത്രിസഭ എടുത്ത തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണെന്നും ഇത്തരത്തിൽ വികസനമുരടിപ്പ് നാടിനെ വീണ്ടും പുറകോട്ട് നയിക്കാനേ ഉപകരിക്കൂെന്നും ഇപി ജയരാഡൻ പറഞ്ഞു.പദ്ധതികൾ നിർത്തലാക്കുന്നതിന് പകരം ആവശ്യമായ ഭേദഗതികൾ വരുത്തി മുന്നോട്ട് പോകും എന്ന് പറഞ്ഞ മുഖ്യമന്ത്രി പറഞ്ഞതിൽ നിന്ന് യു- ടേൺ അടിക്കുന്നത് സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഉതകുന്നതല്ലയെന്നും ഫേസ്ബുക്കിൽ കുറിച്ചു.
'കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. വി. ഡി സതീശനോട് ഒരു കാര്യം മാത്രമേ പറയാനൊള്ളു. ദയവുചെയ്ത് നാഷണൽ ഹൈവേ 66 ഉം ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയും മെട്രോ പദ്ധതിയും ഒന്നും ഉപേക്ഷിക്കരുത്, വിഴിഞ്ഞം പോർട്ടും അവസാനിപ്പിക്കരുത് എന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുകയാണ്. കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലാകുന്ന പദ്ധതിയാണ് കെ-റെയിൽ. കെ-റെയിൽ ഉപേക്ഷിക്കാൻ മന്ത്രിസഭ എടുത്ത തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണ്. ഇത്തരത്തിൽ വികസനമുരടിപ്പ് നാടിനെ വീണ്ടും പുറകോട്ട് നയിക്കാനേ ഉപകരിക്കൂ. പദ്ധതികൾ നിർത്തലാക്കുന്നതിന് പകരം ആവശ്യമായ ഭേദഗതികൾ വരുത്തി മുന്നോട്ട് പോകും എന്ന് പറഞ്ഞ മുഖ്യമന്ത്രി പറഞ്ഞതിൽ നിന്ന് യു- ടേൺ അടിക്കുന്നത് സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഉതകുന്നതല്ല, ജയരാജൻ പോസ്റ്റിൽ പറഞ്ഞു.

വാർത്താസമ്മേളനത്തിലാണ് തിരുവനന്തപുരം - കാസർഗോഡ് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും മരവിപ്പിച്ചു. വർഷങ്ങളായി സ്വന്തം ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാതെ സാധാരണക്കാർ അനുഭവിച്ച ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം. സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിച്ച് പിൻവലിക്കുന്നതിനുള്ള ശുപാർശ സർക്കാർ കോടതിയിൽ സമർപ്പിക്കും. പദ്ധതിക്കായി സ്ഥാപിച്ചിട്ടുള്ള മഞ്ഞക്കുറ്റികൾ അടിയന്തരമായി നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയതായും മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം കെ റയിൽ അന്നേ തന്നെ നിന്ന് പോയ പദ്ധതിയാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചത്. നാടിൻ്റെ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications