അഭയ കേസ്: തുറന്ന ഫ്രിഡ്ജും കതകിലെ ശിരോവസ്ത്രവും, ഡമ്മി പരീക്ഷണം ചുരുളഴിച്ചത് ഇങ്ങനെ
കോട്ടയം: കേരള ചരിത്രത്തിലെ ഏറ്റവും ദുരൂഹത നിറഞ്ഞ സംഭവമാണ് അഭയ കേസ്. പോലീസ് അടക്കമുള്ളവരുടെ വലിയ ഇടപെടല്‍ ഈ കേസിലുണ്ടായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. എന്നാല്‍ തെളിയിക്കപ്പെടാതെ പോവുമായിരുന്ന കേസ് തെളിയിക്കപ്പെട്ടതിനും വലിയൊരു കഥയുണ്ട്. കേസിന്റെ വിധി വരാന്‍ കുറച്ച് നേരം മാത്രം ബാക്കിയിരിക്കെ അത് വളരെ പ്രസക്തമാണ്. സിസ്റ്റര്‍ അഭയയുടെ മൃതദേഹം 1992 മാര്‍ച്ച് 27നാണ് കിണറില്‍ നിന്ന് കണ്ടെത്തുന്നത്. എന്നാല്‍ കോണ്‍വെന്റിന്റെ ഉള്ളില്‍ തെളിവെടുക്കുന്ന ഏതൊരാള്‍ക്കും ഇത് കൊലപാതകമാണെന്ന് പറയാന്‍ സാധിക്കുന്ന തെളിവുകള്‍ അവിടെയുണ്ടായിരുന്നു.
പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു അഭയ. കോണ്‍വെന്റിലെ മൂന്നാം നിലയിലുള്ള മുറിയിലാണ് അഭയ താമസിച്ചിരുന്നു. വെള്ളം കുടിക്കാനായി താഴത്തെ നിലയിലുള്ള അടുക്കളയിലേക്ക് പോയ ശേഷമാണ് അഭയയുടെ കൊലപാതകം നടക്കുന്നത്. രാവിലെ പ്രാര്‍ത്ഥനയ്ക്ക് അഭയയെ കാണാതിരുന്നപ്പോഴാണ് ഇവരെ കുറിച്ചുള്ള അന്വേഷണം തുടങ്ങിയത്. അടുക്കളയിലെ ഫ്രിഡ്ജ് പാതി തുറന്ന നിലയിലായിരുന്നു. അഭയയുടെ ശിരോവസ്ത്രം അടുക്കളയുടെ വാതിലില്‍ ഉടക്കികിടക്കുന്നുണ്ടായിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോകുമ്പോള്‍ ഇതൊന്നും സംഭവിക്കുക പതി വുള്ളതല്ല എന്ന് ക്രൈംബ്രാഞ്ചിന് നേരത്തെ ഉറപ്പിക്കാമായിരുന്നു. ഫ്രിഡ്ജിലെ വെള്ളമുള്ള പ്ലാസ്റ്റിക് കുപ്പിയും അടുക്കളയില്‍ വീണുകിടക്കുന്നുണ്ടായിരുന്നു.
ഇതിന് പുറമേ വേറെയും സാഹചര്യ തെളിവുകള്‍ അവിടെയുണ്ടായിരുന്നു. അഭയയുടെ ഒരു ചെരിപ്പ് അടുക്കളയിലും മറ്റൊന്ന് കിണറിനടുത്തുമാണ് കണ്ടെത്തിയത്. അടുക്കള വാതില്‍ പുറത്തുനിന്ന് കുറ്റിയിട്ട നിലയിലാണെന്നത് ദുരൂഹത വര്‍ധിപ്പിച്ചു. ഇതെല്ലാം ഭയത്തോടെ കൊലപാതകം ചെയ്യുമ്പോള്‍ സംഭവിക്കുന്ന പിഴവുകളായിരുന്നു. അടുക്കളയുടെ വാതില്‍ മുതല്‍ കിണര്‍ വരെയുള്ള ഭാഗങ്ങള്‍ അലങ്കോലമായി കിടക്കുകയായിരുന്നു. ഇത് ആരോ ബലം പ്രയോഗിച്ചതിന്റെ ലക്ഷണമായിരുന്നു. ഫയര്‍ ഫോഴ്സിന്റെ പരിശോധനയിലാണ് കിണറില്‍ നിന്ന് അഭയയുടെ മൃതദേഹം കണ്ടെടുത്തത്.
പിന്നീടങ്ങോട്ട് ദുരൂഹതകളുടെ ഘോഷയാത്രയായിരുന്നു. 17 ദിവസത്തോളം പോലീസും, പിന്നീട് ക്രൈംബ്രാഞ്ചും ഈ കേസ് അന്വേഷിച്ചു. അഭയക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും, അത് മൂലം ആത്മഹത്യം ചെയ്യുകയുമായിരുന്നു എന്ന കണ്ടെത്തലിലാണ് അന്വേഷണങ്ങള്‍ അവസാനിച്ചത്. തെളിവ് നശിപ്പിക്കാനുള്ള ഗൂഢ നീക്കവും ക്രൈംബ്രാഞ്ച് നടത്തി. അഭയയുടെ ശിരോവസ്ത്രം, മൃതദേഹത്തില്‍ കണ്ട വസ്ത്രം, അടുക്കളയില്‍ കണ്ട പ്ലാസ്റ്റിക് കുപ്പി, ചെരുപ്പുകള്‍, ഡയറി തുടങ്ങിയ സുപ്രധാന വസ്തുകള്‍ മജിസ്ട്രേറ്റിന് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് കത്തിച്ചു കളഞ്ഞു.
ഇത്തരം നീക്കങ്ങള്‍ കൊണ്ടൊന്നും കേസിന്റെ ദിശ മാറിയില്ല. സിബിഐ എത്തിയതോടെ ഈ കേസ് കൊലപാതകമാണെന്ന് കണ്ടെത്തി. അഭയ കൊല്ലപ്പെട്ട ദിവസം വൈദികരെ പുലര്‍ച്ചെ അഞ്ച് മണിക്ക് കോണ്‍വെന്റില്‍ കണ്ടു എന്നാണ് മോഷ്ടാവായ അടയ്ക്ക രാജുവില്‍ നിന്ന് സിബിഐക്ക് ലഭിച്ചു. മരണം കൊലപാതകമാണെന്ന് 1995 വരെ സിബിഐ സമ്മതിച്ചിരുന്നില്ല. ഇത് ആ വര്‍ഷം ഏപ്രിലില്‍ ഡമ്മി പരീക്ഷണം നടത്തിയാണ് സിബിഐ അംഗീകരിച്ചത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂന്ന് പ്രതികള്‍ അറസ്റ്റിലാവുന്നത്.
നാര്‍ക്കോ അനാലിസിസ് ടെസ്റ്റിലെ ഫലമാണ് അറസ്റ്റിലേക്ക് നയിച്ചത്. ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാണിച്ചതിന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്ഐ അഗസ്റ്റിനെ സിബിഐ നാലാം പ്രതിയാക്കി. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു. സാക്ഷികളില്‍ ഭൂരിഭാഗവും കൂറുമായിരുന്നു. എന്നാല്‍ നിര്‍ണായക തെളിവുകളിലൂടെ സിബിഐ ഇവരെ കുടുക്കുകയായിരുന്നു.
Recommended Video