അഭയ കേസ്: വാദങ്ങൾ കോടതി തള്ളി, ഫാ. കോട്ടൂർ പൂജപ്പുര ജയിലിൽ, സിസ്റ്റർ സെഫി അട്ടക്കുളങ്ങര വനിതാ ജയിലിൽ
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലിലേക്ക് മാറ്റി. കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് എം കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മൂന്നാം പ്രതി സിസ്റ്റർ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കുമാണ് മാറ്റിയിട്ടുള്ളത്. കോടതിയിലെത്തിച്ച രണ്ട് പ്രതികളെയും നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമായിരുന്നു ഇരുവരെയും ജയിലിലേക്ക് കൊണ്ടുപോയത്.
അഭയ കൊലക്കേസിൽ കുറ്റക്കാരെന്ന് കോടതിവിധിച്ച ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിയ്ക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമേ ഫാദറിന് ആറര ലക്ഷം രൂപ പിഴയിനത്തിൽ അടയ്ക്കണം. സിസ്റ്റർ സെഫി അഞ്ചര ലക്ഷം രൂപയും പിഴയായി അയയ്ക്കേണ്ടതുണ്ട്. സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഫാ. തോമസ് കോട്ടൂരിന് ജീവപര്യന്തവും ഒരു ലക്ഷം പിഴയും അടയ്ക്കണം. തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം തടവും 50,000 രൂപയും പിഴയിനത്തിൽ അടയ്ക്കാൻ കോടതി ഉത്തരവിട്ടിരുന്നു. തെളിവ് നശിപ്പിച്ച കുറ്റത്തിന് സിസ്റ്റർ സെഫിയും ഏഴ് വർഷം തടവ് അനുഭവിക്കുകയും 50000 രൂപ പിഴയിനത്തിൽ അടയ്ക്കുകയും വേണം.

28 വർഷം പഴക്കമുള്ള അഭയകൊലക്കേസിൽ ചൊവ്വാഴ്ചയാണ് കോടതി വിധി പറഞ്ഞത്. ക്യാൻസർ ബാധിതനായതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന ആവശ്യമായിരുന്നു ഫാ. കോട്ടൂരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. കൂടാതെ പ്രായം, രോഗാവസ്ഥ എന്നിവ കണക്കിലെടുത്ത് ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ശിക്ഷയിൽ ഇളവ് നൽകണമെന്ന ആവശ്യം സിസ്റ്റർ സെഫിയും കോടതിയിൽ ഉന്നയിച്ചെങ്കിലും കോടതി ഇതൊന്നും മുഖവിലയ്ക്കെടുത്തിരുന്നില്ല.
പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത്. കോൺവെന്റിനുള്ളിലേക്ക് ഫാ. കോട്ടൂർ അതിക്രമിച്ച് കുറ്റകൃത്യം നടത്തിയത് ഗൌരവത്തോടെ കാണേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. താൻ നിരപരാധിയാണെന്നും ഫാ. കോട്ടൂർ വാദമുന്നയിച്ചിരുന്നു. ഇന്ന് രാവിലെ 11.35ഓടെയാണ് ശിക്ഷാവിധിയിലുള്ള വാദം പൂർത്തിയാവുന്നത്. തുടർന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനിൽകുമാറാണ് പ്രതികളുടെ ശിക്ഷ വിധിച്ചത്.












Click it and Unblock the Notifications