അഭയ കേസ്: കോടതി മുറിയിൽ വിധി കേട്ട് പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി, ഭാവമാറ്റമില്ലാതെ ഫാ. തോമസ് കോട്ടൂർ
തിരുവനന്തപുരം: നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ അഭയയ്ക്ക് നീതി. അഭയ കൊലക്കേസില്‍ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രത്യേക സിബിഐ വിധി പറഞ്ഞിരിക്കുകയാണ്. വിധി കേള്‍ക്കാന്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ കോടതിയില്‍ എത്തിയിരുന്നു. കുറ്റക്കാരാണെന്നുളള വിധി കോടതി മുറിയില്‍ വെച്ച് സിസ്റ്റർ സെഫി കേട്ടത് പൊട്ടിക്കരഞ്ഞ് കൊണ്ടായിരുന്നു. അതേസമയം തോമസ് കോട്ടൂർ ഭാവവ്യത്യാസം കൂടാതെ തന്നെ വിധി കേട്ടു. പ്രതികളുടെ ബന്ധുക്കള്‍ അടക്കമുളളവര്‍ കോടതി മുറിക്ക് പുറത്ത് നിന്നും പൊട്ടിക്കരഞ്ഞാണ് വിധി കേട്ടത്.
ഫാദര്‍ തോമസ് കോട്ടൂര്‍ കേസിലെ ഒന്നാം പ്രതിയും സിസ്റ്റര്‍ സെഫി രണ്ടാം പ്രതിയുമാണ്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഫാദര്‍ പിതൃക്കയിലിനെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. മറ്റ് രണ്ട് പ്രതികള്‍ക്കും എതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്ന് തിരുവനന്തപുരം സിബിഐ കോടതി വ്യക്തമാക്കി. കൊലപാതക കുറ്റവും അതിക്രമിച്ച് കടക്കലും തോമസ് കോട്ടൂരിനെതിരെ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. സിസ്റ്റര്‍ സെഫിക്കെതിരെ കൊലക്കുറ്റവും തെളിവ് നശിപ്പിക്കലും തെളിഞ്ഞു.
Recommended Video
ദൈവത്തെ വിശ്വസിച്ച് മുന്നോട്ട് പോകും എന്നാണ് കോടതി വിധി കേട്ടതിന് ശേഷം ഫാദര്‍ തോമസ് കോട്ടൂര്‍ പറഞ്ഞത്. വിധി പറയുന്നതിന് അരമണിക്കൂര്‍ മുന്‍പാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്. നാളെ ശിക്ഷ പ്രഖ്യാപിക്കാനിരിക്കെ തോമസ് കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റും.
പ്രതികള്‍ തമ്മിലുളള ലൈംഗിക ബന്ധത്തിന് സാക്ഷിയായതിനെ തുടര്‍ന്ന് അഭയയെ കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് കൊന്നതിന് ശേഷം മൃതദേഹം കോണ്‍വെന്റ് വളപ്പിലെ കിണറ്റിലിട്ടു എന്നാണ് സിബിഐ കണ്ടെത്തല്‍. ദൃക്സാക്ഷിയില്ലാത്ത കേസില്‍ 28 വര്‍ഷത്തിനിടെ നിരവധി സാക്ഷികള്‍ കൂറുമാറുകയും തെളിവുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പല തവണ തെളിവ് കണ്ടെത്താനാകാത്തെ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവ ദിവസം മഠത്തില്‍ മോഷണത്തിന് എത്തിയ അടയ്ക്കാ രാജു പ്രതികളെ അവിടെ കണ്ടുവെന്ന് സിബിഐക്ക് മൊഴി നല്‍കിയത് കേസില്‍ വഴിത്തിരിവായി.