കുത്തിയത് സഹലും ഷഹീമും.. സഹപാഠികളടക്കം 26 പ്രതികൾ, അഭിമന്യു കൊലക്കേസിൽ കുറ്റപത്രം
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അഭിമന്യൂ കൊല്ലപ്പെട്ട് 85 ദിവസം കഴിഞ്ഞപ്പോഴാണ് അന്വേഷണ സംഘം ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത 16 പേരെ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ട കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സെക്കന്‍ഡ് കോടതിയില്‍ ആണ് അന്വേഷണ ഉദ്യോഗസ്ഥനായ ടിഎസ് സുരേഷ് കുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസിലാകെ 26 പ്രതികളാണ് ഉള്ളത്. 125 സാക്ഷികളുമുണ്ട്. ഇതുവരെ 19 പ്രതികളാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്.

അഭിമന്യുവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ, ഇനി പിടികൂടാനുള്ളവരെ ഉള്‍പ്പെടുത്തി രണ്ടാം കുറ്റപത്രം പിന്നീട് നല്‍കും. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് 90 ദിവസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഇനിയും പോലീസ് പിടിയിലാകാനുള്ള സഹല്‍, ഷഹീം എന്നിവരടക്കം മൂന്ന് പേരാണ് അഭിമന്യുവിനേയും സുഹൃത്തായ അര്‍ജുനേയും കുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അഭിമന്യുവിന്റെ രണ്ട് സഹപാഠികളും ക്യാംപസ്സ് ഫ്രണ്ട് ജില്ലാ-സംസ്ഥാന നേതാക്കളും അടക്കം കൊലക്കേസില്‍ പ്രതികളാണ്.
കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന 7 പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, വധശ്രമം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് കോളേജില്‍ പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.












Click it and Unblock the Notifications