അഭിമന്യു വധം; അന്വേഷണം അന്തിമഘട്ടത്തിലേക്ക്, കുത്തിയതാര് എന്നത് പുറത്തു വിടാതെ പൊലീസ്
കൊച്ചി: മുഖ്യപ്രതികൾ പിടിയിലായതോടെ അഭിമന്യു വധക്കേസിന്‍റെ അന്വേഷണം അന്തിമഘട്ടത്തിലേക്ക്. കോടതിയിൽ കീഴടങ്ങിയ ഒരാൾ ഉൾപ്പെടെ 14 പ്രതികളാണ് ഇതുവരെ വലയിലായത്. ഒളിവിലുള്ള എട്ടു പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ മിക്കവരും പൊലീസ് കസ്റ്റഡിയിലാണെന്നും വരും ദിവസങ്ങളിൽ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണു സൂചന. അഭിമന്യുവിനെ കുത്തിയതാര് എന്നത് സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.
കൊലയുടെ മുഖ്യസൂത്രധാരകൻ ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, ആസൂത്രകരായ മഹാരാജാസ് കോളെജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥിയും ക്യാംപസ് ഫ്രണ്ട് കോളെജ് യൂണിറ്റ് പ്രസിഡന്‍റുമായ ജെ.ഐ.മുഹമ്മദ്, ആയുധങ്ങളെത്തിച്ച കൊലയാളി സംഘത്തിലെ എസ്ഡിപിഐ പ്രവർത്തകൻ പള്ളുരുത്തി സ്വദേശി സനീഷ്, ആലുവ സ്വദേശി ആദിൽ എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടും. ഈ പ്രതികളെല്ലാം അഭിമന്യുവിനെ കൊലപ്പെടുത്തിയ ദിവസം രാത്രി മഹാരാജാസ് കോളെജിൽ അക്രമി സംഘത്തിനൊപ്പം ഉണ്ടായിരുന്നവരാണ്. ആയുധങ്ങൾ ഉപയോഗിച്ചവരുടെ കൂട്ടത്തിൽ അനീഷും ജെ.ഐ.മുഹമ്മദും ഉൾപ്പെടുന്നു. സംഭവം ദിവസം അറസ്റ്റിലായ കോട്ടയം സ്വദേശി ബിലാൽ, ഫോർട്ട് കൊച്ചി സ്വദേശി റിയാസ്, പത്തനംതിട്ട സ്വദേശിയും വിദ്യാർഥിയുമായ ഫറൂക്ക് എന്നിവരും കൊലയാളി സംഘത്തിനൊപ്പം ഉണ്ടായിരുന്നവരാണ്.

പ്രതികളെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ച സെയ്ഫുദ്ദീൻ (നെട്ടൂർ), നജീബ് (മട്ടാഞ്ചേരി), നിസാർ(തോപ്പുംപടി), ഷാജഹാൻ (തലശേരി), ബി.എസ്.അനൂബ്(ചളിക്കവട്ടം), കാലാവാല നവാസ്(മട്ടാഞ്ചേരി), ജെഫ്രി എന്നിവരും അറസ്റ്റിലായി. എറണാകുളം സ്വദേശിയായ ഫസലുദ്ദീനാണ് കോടതിയിൽ കീഴടങ്ങിയത്. ഇതിനു പുറമെ ആരിഫ് ബിൻസലാം ഉൾപ്പെടെ എട്ടു പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിൽ നേരിട്ടു പങ്കിടുത്തവരും ഇവരിൽപ്പെടും.
കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന,ഒരുക്കങ്ങൾ, ആക്രമണം, കൊലപാതകത്തിനു ശേഷം രക്ഷപ്പെടാനും ഒളിവിൽ കഴിയാനും തയ്യാറാക്കിയ പദ്ധതി എന്നിവയെ കുറിച്ചും പൊലീസിന് വ്യക്തമായ ധാരണയുണ്ട്. അഭിമന്യു, അർജുൻ എന്നിവരെ കുത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കോടതിയിൽ ഇതുവരെ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടുകളിൽ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. സനീഷും ജെ.ഐ.മുഹമ്മദും കുത്തിയവരിൽ ഉൾപ്പെടുമെന്നാണു സൂചന. ഇവരോടൊപ്പം കത്തി ഉപയോഗിച്ച ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. അഭിമന്യുവിനെ കുത്തിയതാരാണെന്ന കാര്യം ഇതിനു ശേഷമെ വെളിപ്പെടുത്തുകയുള്ളു. പ്രതികളുടെ തിരിച്ചറിയൽ പരേഡും ഇതിനു ശേഷം നടത്താനാണു തീരുമാനം. കേസിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം. തുടക്കത്തിൽ ഇക്കാര്യം പരിഗണിച്ചിരുന്നു. ഇതു നിലനിൽക്കില്ലെന്നാണു പൊലീസിന് ലഭിച്ച നിയമോപദേശം.












Click it and Unblock the Notifications