അഭിമന്യുവിന്റെ കൊലപാതകം: ഒന്നാം പ്രതി മുഹമ്മദ് സോഷ്യല്‍ മീഡിയയില്‍ 'സഖാവ്'? ട്വിസ്റ്റുകള്‍ ഇങ്ങനെ...
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. കേസിലെ ഒന്നാം പ്രതിയായ മുഹമ്മദിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷക്കാരന്‍ എന്ന ലേബലില്‍ ആണ് മുഹമ്മദ് അറിയപ്പെട്ടിരുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ കൊലപാതകത്തിന് ശേഷം മുഹമ്മദിന്റെ ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായിരിക്കുകയാണ്.
അടുത്തിടെയായി സൈബര്‍ ഇടങ്ങളില്‍ ശക്തായ ഇടത് നിലപാടുകള്‍ ആയിരുന്നു ഇയാള്‍ പ്രകടിപ്പിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് വേളയിലും മുഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ശക്തമായ സിപിഎം അനുകൂലിയുടേത് പോലെ ആയിരുന്നു എന്നാണ് സൂചന.
ഒന്നാം പ്രതി
കേസിലെ ഒന്നാം പ്രതി കോളേജിലെ കാമ്പസ് ഫ്രണ്ട് നേതാവായ മുഹമ്മദ് ആണ്. ഇയാളെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മുഹമ്മദിന്റെ മുന്‍കാല ഫേസ്ബുക്ക് പോസ്റ്റുകളാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.
സിപിഎം അനുകൂലി
അടുത്തിടെ മുഹമ്മദ് സോഷ്യല്‍ മീഡിയയില്‍ സിപിഎം അനുകൂല നിലപാടുകള്‍ എടുത്തിരുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. ഇതിന്റെ ചില സ്‌ക്രീന്‍ ഷോട്ടുകളും പോലീസിന് ലഭിച്ചിട്ടുണ്ട് എന്ന് പറയുന്നു. മുഹമ്മദിന്റേത് എന്ന് പറയപ്പെടുന്ന ചില സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്.
ചെങ്കൊടിയേന്തി...
'കൈയ്യില്‍ പിടിച്ചത് ചെങ്കൊടിയാണെങ്കില്‍ നിവര്‍ക്ക് നില്‍ക്കാന്‍ എന്റെ നെഞ്ചിന് മടിയില്ല. കാരണം, ഞാനൊരു സഖാവാണ്', ' ചെങ്ങന്നൂര്‍... ജനങ്ങള്‍'... മുഹമ്മദിന്റെ പേരില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളിലെ വാചകങ്ങള്‍ ഇവയൊക്കെ ആണ്.
നുഴഞ്ഞുകയറി?
സിപിഎമ്മില്‍ മത, വര്‍ഗ്ഗീയ ശക്തികള്‍ നുഴഞ്ഞുകയറുന്നു എന്ന ആരോപണം നേരത്തേ ഉയരുന്നതാണ്. അത്തരത്തില്‍ ഒരു നുഴഞ്ഞുകയറ്റത്തിന് മുഹമ്മദും ശ്രമിച്ചിരുന്നോ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം. എന്തായാലും മുഹമ്മദ് കോളേജിലെ കാമ്പസ് ഫ്രണ്ട് നേതാവായിരുന്നു എന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത സത്യം തന്നെയാണ്.
കാമ്പസ് ഫ്രണ്ടിലും ആശയക്കുഴപ്പം?
മുഹമ്മദ് സിപിഎം അനുകൂല നിലപാടുകള്‍ എടുത്തത് കാമ്പസ് ഫ്രണ്ടിനുള്ളിലും ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നത്രെ. എന്നാല്‍ ഫേസ്ബുക്കിലെ ആ നിലപാടുകള്‍ക്ക് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ എന്നാണ് ഇപ്പോള്‍ സംശയിക്കപ്പെടുന്നത്.
അഭിമന്യുവിന് വന്ന ഫോണ്‍ വിളികള്‍
വട്ടവടയിലുണ്ടായിരുന്ന അഭിമന്യുവിനോട് കോളേജിലേക്കെത്താന്‍ നിര്‍ബന്ധിച്ച് ഫോണ്‍ കോളുകള്‍ വന്നിരുന്നതായിരുന്നു സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു. മുഹമ്മദ് തന്നെ ആയിരുന്നോ ഇതിന് പിന്നില്‍ എന്ന് ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. ഇത് സംബന്ധിച്ച് സൈബര്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ട്.
അക്രമിസംഘം
അഭിമന്യുവിനെ കൊലപ്പെടുത്തിയ അക്രമി സംഘത്തെ കാമ്പസ്സിനുള്ളിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദ് ആണെന്നാണ് വിവരം. അഭിമന്യുവിനെ അക്രമി സംഘത്തിന് ചൂണ്ടിക്കാണിച്ചുതൊടുത്തതും കോളേജിലെ ഒരു വിദ്യാര്‍ത്ഥിയാണെന്നാണ് മൊഴി. അത് മുഹമ്മദ് തന്നെ ആയിരുന്നോ എന്ന് ഇതുവരെ ഉറപ്പിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
സഖാവ് എന്ന രീതിയില്‍
അഭിമന്യുവിനെ കൊലപ്പെടുത്തിയത് സൈബര്‍ സഖാവ് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്. സിപിഎമ്മുമായോ എസ്എഫ്‌ഐയുമായോ ഒരു ബന്ധവും ഇല്ലാത്ത ഒരാളെ അത്തരത്തില്‍ വിശേഷിപ്പിക്കുന്നതിന് പിന്നില്‍ വ്യക്തമായ അജണ്ടകളുണ്ടെന്നാണ് ആരോപണം.
എസ്ഡിപിഐ ഹർത്താൽ പിൻവലിച്ചു.. പിന്മാറ്റം പോലീസ് കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ച സാഹചര്യത്തിൽ
12 വയസ്സുള്ള പെൺകുഞ്ഞ്... 22 പേർ ചേർന്ന് 7 മാസത്തോളം കൂട്ടബലാത്സംഗം; ദൂരെയല്ല, നമ്മുടെ തൊട്ടടുത്ത്